Asianet News MalayalamAsianet News Malayalam

എംബിബിഎസ്‌ അഞ്ചരക്കൊല്ലമൊന്നും പഠിക്കേണ്ടതില്ലെന്ന് ആയുഷ് മന്ത്രിസംഘം, കുറയ്ക്കാൻ പറ്റില്ലെന്ന് വിദഗ്‌ദ്ധർ

അക്കാദമിക് സമൂഹം ഒരേ സ്വരത്തിൽ പറയുന്നത്, ഒരു ദിവസം പോലും നിലവിലെ കോഴ്സിൽ നിന്ന് വെട്ടിക്കുറയ്ക്കാൻ സാധിക്കില്ല എന്നാണ്. 

ayush ministers group suggest trimming mbbs down to 4.5 years experts oppose
Author
Delhi, First Published Dec 16, 2020, 12:03 PM IST

രാജ്യത്തെ ആരോഗ്യമന്ത്രിമാരുടെ സംഘം (Group of Ministers -GoM-on Health), അതിന്റെ പ്രതിനിധി ആയുഷ് വകുപ്പുമന്ത്രി ശ്രീപദ് നായിക് വഴി കേന്ദ്രത്തിനു സമർപ്പിച്ച കോവിഡാനന്തര റിപ്പോർട്ടിൽ എംബിബിഎസ്‌ കോഴ്സിന്റെ ദൈർഘ്യം ഒരു വർഷം വെട്ടിക്കുറക്കണം എന്നൊരു നിർദേശം വന്നിരിക്കുകയാണ്. പക്ഷേ, രാജ്യത്തെ വൈദ്യശാസ്ത്ര പ്രൊഫസർമാരും, മെഡിക്കൽ രംഗത്തെ പ്രശസ്തരായ ഡോക്ടർമാരും, ഗ്രന്ഥരചയിതാക്കളും അടങ്ങുന്ന അക്കാദമിക് സമൂഹം ഒരേ സ്വരത്തിൽ പറയുന്നത്, ഒരു ദിവസം പോലും നിലവിലെ കോഴ്സിൽ നിന്ന് വെട്ടിക്കുറയ്ക്കാൻ സാധിക്കില്ല എന്നാണ്. 

നിലവിൽ എംബിബിഎസ്‌ കോഴ്സ് നാലരവർഷം ക്‌ളാസ് റൂം പഠനവും ഒരു വർഷം ഹൗസ് സർജൻസിയും അടക്കം അഞ്ചര വർഷത്തെ ദൈർഘ്യമുള്ള ഒന്നാണ്. അതിനെ നാലര വർഷമായി വെട്ടിക്കുറയ്ക്കണം എന്നതാണ് മന്ത്രിമാരുടെ സംഘത്തിന്റെ നിർദേശം എന്ന് 'ദ പ്രിന്റ്' റിപ്പോർട്ട് ചെയുന്നു. കോഴ്സ് ഒരു കൊല്ലം വെട്ടിച്ചുരുക്കുന്നതിനു പുറമെ, കോഴ്സ് പൂർത്തീകരിച്ച ശേഷം രണ്ടു വർഷത്തെ നിർബന്ധിത ഗ്രാമീണ സേവനത്തിനും കമ്മിറ്റി വക നിർദേശങ്ങളുണ്ട്. ക്‌ളാസ് റൂം പഠനത്തിലും, ഹൗസ് സർജൻസിയിലും ആറുമാസം വീതം വെട്ടിക്കുറയ്ക്കാനാണ് മന്ത്രി സംഘത്തിന്റെ നിർദേശം

'കോവിഡാനന്തര ഇന്ത്യൻ ആരോഗ്യ സമൂഹത്തിൽ വൈവിധ്യത്തെ അവസരമാക്കി ആരോഗ്യ ഇൻഫ്രാസ്ട്രക്ച്ചർ മെച്ചപ്പെടുത്താൻ ചെയ്യേണ്ടത്' എന്ന ശീർഷകത്തോടുകൂടിയുള്ള സമിതി റിപ്പോർട്ടിലാണ് ഇത്തരത്തിലുള്ള പരാമർശം ഉണ്ടായിട്ടുള്ളത്. എന്നാൽ ഈ സമിതിയുടെ നിർദേശങ്ങൾ ഭോഷ്കാണെന്നും, നിലവിലുള്ള (നാലര വർഷം ക്‌ളാസ്‌റൂം പഠനം + ഒരു വർഷം ഹൗസ് സർജൻസി എന്ന) കോഴ്സ് ദൈർഘ്യം വളരെ കൃത്യമായ ഒന്നാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് അക്കാദമിക് വിദഗ്‌ദ്ധർ ഒന്നടങ്കം ഈ നിർദേശത്തെ പാടെ ഖണ്ഡിക്കുകയാണ് ചെയ്യുന്നത്. 

Follow Us:
Download App:
  • android
  • ios