'കാപ്പന്റെ തീരുമാനം വൈകാരികം, അച്ചടക്ക നടപടി സ്വീകരിക്കും', ഇനി പാലാ ചർച്ചയിൽ കാര്യമില്ലെന്ന് ശശീന്ദ്രൻ
എൻസിപി പിടിച്ചെടുത്ത മണ്ഡലമെന്ന നിലയിൽ പാല സീറ്റിൽ അവകാശവാദം ഉന്നയിക്കാനുള്ള അവസരം കാപ്പൻ ഇല്ലാതാക്കിയെന്നും ശശീന്ദ്രൻ കുറ്റപ്പെടുത്തി
കോഴിക്കോട്: ഇടതുമുന്നണി വിടാനുള്ള മാണി സി കാപ്പന്റെ തീരുമാനം രാഷ്ട്രീയമല്ല വൈകാരികമാണെന്ന് എകെ ശശീന്ദ്രൻ. പുതിയ പാർട്ടി രൂപീകരിക്കുമെന്നത് ഉചിതമല്ല. വ്യക്തിയോടൊപ്പമാണ് ജനങ്ങൾ എന്ന ധാരണയാണ് മാണി സി കാപ്പനെന്നും കൂടെ നേതാക്കൾ ഉണ്ടെന്ന കാപ്പന്റെ അവകാശവാദത്തിന് യുക്തിയുടെ പിൻബലമില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.
കാപ്പനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കും. ഇതിനായി നേതൃത്വത്തോട് ആവശ്യപ്പെടും. സീറ്റുകൾ ചോദിക്കേണ്ട സമയത്താണ് ചോദിക്കേണ്ടത്. അന്തിമ തീരുമാനത്തിന് മുൻപ് എടുത്ത് ചാടിയതാണ് കാപ്പനെ കുഴപ്പത്തിലാക്കിയതെന്നും ശശീന്ദ്രൻ പ്രതികരിച്ചു.
എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് മാണി സി കാപ്പൻ; പുതിയ പാർട്ടി രൂപീകരിക്കും
എംഎൽഎ സ്ഥാനം രാജിവെക്കുന്ന കാര്യം അദ്ദേഹത്തിന്റെ മനോധർമ്മം. കാപ്പന്റെ നിലപാട് മാറ്റത്തോടെ പാലയെ കുറിച്ചുള്ള ചർച്ച തന്നെ അപ്രസക്തമാക്കി. എൻസിപി പിടിച്ചെടുത്ത മണ്ഡലമെന്ന നിലയിൽ പാല സീറ്റിൽ അവകാശവാദം ഉന്നയിക്കാനുള്ള അവസരം കാപ്പൻ ഇല്ലാതാക്കിയെന്നും ശശീന്ദ്രൻ കുറ്റപ്പെടുത്തി. ഇനി പാലാ ചർച്ച ചെയ്യുന്നതിൽ കാര്യമില്ലെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.