മധ്യപ്രദേശില്‍ ആദ്യം നൂറ് കടന്ന് കോണ്‍ഗ്രസ്; ബിജെപി തൊട്ടു പിന്നില്‍
ഛത്തീസ്ഗഢിൽ കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചുള്ള മുന്നേറ്റമാണ് നടത്തുന്നത്. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവ് നടത്തിയെന്നാണ് സൂചനകള്‍
ഭോപ്പാല്‍: 15 വര്‍ഷം നീണ്ട ബിജെപി ഭരണത്തിന് അറുതി കുറിക്കാന്‍ മധ്യപ്രദേശില്‍ പോരിനിറങ്ങിയ കോണ്‍ഗ്രസ് ലീഡ് നിലയില്‍ മുന്നേറുന്നു. ആദ്യം ലീഡ് നില നൂറ് കടന്നത് കോൺഗ്രസാണ്. പക്ഷേ, ഇഞ്ചോടിഞ്ച് പോരാട്ടമാണ് മധ്യപ്രദേശിൽ നടക്കുന്നത്.
അക്ഷരാർഥത്തിൽ ഫോട്ടോഫിനിഷ്!
ഹിന്ദി ഹൃദയഭൂമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന മധ്യമേഖലയിലെ സംസ്ഥാനങ്ങളിലുള്ള സീറ്റുകളാണ് ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ശക്തി. കർഷകപ്രശ്നങ്ങളുടെ തീച്ചൂളയായ മധ്യപ്രദേശിൽ വീണ്ടും അധികാരം നിലനിർത്തുകയെന്നത് ബിജെപിയുടെ നിലനിൽപിന്‍റെ പ്രശ്നമായിരുന്നു.
അവിടെയാണ് ബിജെപിക്ക് അടിപതറുന്നത്. 15 വർഷത്തെ ശിവ്‍രാജ് സിംഗ് സർക്കാരിന്‍റെ ഭരണത്തിനെതിരായ വികാരം കോൺഗ്രസിന് വോട്ടായി വീണു എന്നുവേണം വിലയിരുത്താൻ.
ആകെ 230 സീറ്റുകളുള്ള മധ്യപ്രദേശിൽ കേവലഭൂരിപക്ഷത്തിന് 116 സീറ്റുകൾ വേണം. 75% പേരാണ് കനത്ത പോരാട്ടം നടന്ന മധ്യപ്രദേശിൽ ഇത്തവണത്തെ വോട്ട് രേഖപ്പെടുത്തിയത്.
2013-ലെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം
2013-ൽ 165 സീറ്റുകളുടെ മൃഗീയഭൂരിപക്ഷമാണ് ബിജെപിക്ക് കിട്ടിയത്. കോൺഗ്രസിന് കിട്ടിയത് വെറും 58 സീറ്റ്. ബിഎസ്‍പി 4. മൂന്ന് സ്വതന്ത്രരും കഴിഞ്ഞ തവണ ജയിച്ചു.
ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് - LIVE BLOG