ജാവേദും ജോസഫും ജയദേവും ഇവിടെയുണ്ടാകണം, രാഷ്ട്രീയനേട്ടത്തിനു വേണ്ടി സാഹോദര്യത്തെ നശിപ്പിക്കരുതെന്ന് അനൂപ് മേനോൻ
രാഷ്ട്രീയനേട്ടത്തിന് വേണ്ടി അപരിമിതമായ സാഹോദര്യത്തെ നശിപ്പിക്കരുതെന്ന് അനൂപ് മേനോൻ.
പൗരത്വ ഭേദഗതി ബില്ലിനെതിരായി രാജ്യമൊട്ടാകെ പ്രക്ഷോഭം നടക്കുകയാണ്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി സാഹോദര്യത്തെ നശിപ്പിക്കരുതെന്ന് അനൂപ് മേനോൻ പറയുന്നു.
അനൂപ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഞങ്ങൾക്കറിയാവുന്ന ഇന്ത്യയിൽ മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുക എന്നത് ആരിലും ചുമത്തപ്പെട്ട ഒന്നായിരുന്നില്ല. മുതിര്‍ന്നവരെ ബഹുമാനിക്കുന്നതുപോലെ ജീവിതത്തിലേക്ക് വന്ന ഉറച്ച ശീലങ്ങളിലൊന്നായിരുന്നു അത്. നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിൽ വിശ്വസിക്കാൻ ഞങ്ങളെ ആരും നിർബന്ധിച്ചിട്ടില്ല. അത് ഞങ്ങളുടെ രക്തത്തിലും ശ്വാസത്തിലും അലിഞ്ഞുചേർന്നതാണ്.
ഞങ്ങൾക്കറിയാവുന്ന ഇന്ത്യയിൽ ചർച്ചകളും അഭിപ്രായവ്യത്യാസങ്ങളുമുണ്ടായിരുന്നു. പക്ഷേ അവയൊന്നും വെറുപ്പ് മൂലമോ ഭയം മൂലമോ ഉണ്ടായവയല്ലായിരുന്നു. സർക്കാർ അറിയുന്നതിന്, ഇവിടെയുള്ള ഓരോ ഹിന്ദുവിനും മുസ്ലിം, ക്രിസ്ത്യൻ, സിഖ് വിഭാഗങ്ങളിലുള്ള സുഹൃത്തുക്കളുണ്ടാകും. ഞങ്ങൾ വളർന്നുവന്നത് അങ്ങനെയാണ്. രാഷ്ട്രീയനേട്ടത്തിന് വേണ്ടി അപരിമിതമായ ഈ സാഹോദര്യത്തെ നശിപ്പിക്കാൻ നിങ്ങൾ കൂട്ടുനിൽക്കരുത്.
ജാവേദും ജോസഫും ജയദേവും ഇവിടെയുണ്ടാകണം. ഏത് ബില്ലിന്റെ പേരിലായാലും അത് അങ്ങനെ തന്നെയാകണം. ഞങ്ങൾക്ക് ഞങ്ങളുടെ ബിരിയാണിയും ക്രിസ്മസ് കേക്കുകളും പായസവും വേണം. വരും തലമുറകളിലേക്കും ഈ സ്നേഹം പകരണം.