'ദിവ്യ എന്റെ തോളിൽ തട്ടി പറഞ്ഞു, നമ്മുടെ കുഞ്ഞ് വരാറായി; ഹൃദയസ്പർശിയായ കുറിപ്പുമായി വിനീത് ശ്രീനിവാസൻ
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ഒക്ടോബര്‍ 18നാണ് വിനീത് ദിവ്യയെ വിവാഹം ചെയ്യുന്നത്. വിഹാൻ, ഷനയ എന്നിവരാണ് മക്കൾ.
മകളുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. പ്രസവ വേദന തുടങ്ങിയ സമയം മുതൽ മകളുടെ ജനനം വരെ ഭാര്യ ദിവ്യയ്ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് വിനീത് കുറിക്കുന്നു. ലോകത്തിലേക്കെത്താൻ വലിയൊരു പോരാട്ടം തന്നെ മകൾ നടത്തിയെന്നും താൻ കണ്ടതിൽ വച്ചേറ്റവും വലിയ യുദ്ധമായിരുന്നു അതെന്നും താരം കുറിക്കുന്നു.
വിനീത് ശ്രീനിവാസന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
“ഒരു വര്‍ഷം മുമ്പ് ഒരു ബുധനാഴ്ച രാത്രി ഹൃദ്യം എന്ന ചിത്രത്തിനായി ഒരു ഗാനം ചിട്ടപ്പെടുത്തിയ ശേഷം ഞാൻ വൈറ്റിലയിലെ വാടക അപ്പാർട്മെന്‍റിലേക്ക് ഓടുകയായിരുന്നു. ചെറിയ അസ്വസ്ഥത അനുഭവപ്പെടുന്നുവെന്ന് ദിവ്യ പറഞ്ഞു. അത് പ്രതീക്ഷിച്ചതുമാണ്. കാരണം അവളുടെ ഡേറ്റ് ആയിരുന്നു. അന്ന് രാത്രി കനത്ത മഴ പെയ്യുകയും പിറ്റേന്ന് പുലർച്ചെ മൂന്നുമണിയ്ക്ക് ദിവ്യ ബാത്ത്റൂമിലേക്ക് പോവുന്നതാണ് മങ്ങിയ കാഴ്ചയിൽ ഞാൻ കണ്ടത്. ഒന്നും മനസ്സിലാവാൻ കഴിയാത്തത്ര ഉറക്കത്തിലായിരുന്നു ഞാൻ. മൂന്നരയായപ്പോൾ ദിവ്യ എന്റെ തോളിൽ തട്ടി പറഞ്ഞു, “വിനീത്, നമ്മുടെ കുഞ്ഞ് വരാറായെന്ന് തോന്നുന്നു.
പതിനാലര മണിക്കൂറുളോളം നീണ്ട പ്രസവവേദന, അത്രയും സമയം ഞാനവളുടെ കൂടെയുണ്ടായിരുന്നു. ഞാനിതുവരെ കണ്ട ഏറ്റവും വലിയ യുദ്ധമായിരുന്നു അത്. വൈകുന്നേരം അഞ്ചര മണിയോടെ പ്രിയങ്കയുടെയും ബർത്ത് വില്ലേജിലെ മറ്റ് മിഡ് വൈഫുകളുടെയും സഹായത്തോടെ ഞങ്ങളുടെ കുഞ്ഞുസുന്ദരി പുറത്തേക്ക് വന്നു. ഈ ലോകത്തിലേക്ക് വരാൻ അവൾ വലിയ പോരാട്ടം നടത്തി, പോരാളി. ഞാനിതുവരെ ജീവിതത്തിൽ കണ്ട എന്തിനേക്കാളും സുന്ദരിയാണ് അവൾ. ഇപ്പോൾ വാക്കുകൾ കൂട്ടിച്ചേർത്ത് ഉച്ചരിക്കാൻ തുടങ്ങിയിരിക്കുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപ് അവളെന്നെ ആദ്യമായി ‘പപ്പ’ എന്നു വിളിച്ചു. വിഹാനെ പോലെ, പ്രഭാതസൂര്യന്റെ ആദ്യകിരണമാണ് ‘ഷനയ’യും. ഇന്ന് ഒക്ടോബർ മൂന്ന് അവളുടെ ജന്മദിനമാണ്”
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ഒക്ടോബര്‍ 18നാണ് വിനീത് ദിവ്യയെ വിവാഹം ചെയ്യുന്നത്. വിഹാൻ, ഷനയ എന്നിവരാണ് മക്കൾ. കുടുംബത്തോടൊപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങൾ വിനീത് ഇടയ്‌ക്കെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.