"മോനേ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട്", ക്വാഡൻ ബെയിൽസിന് ഗിന്നസ് പക്രുവിന്റെ വൈകാരിക കുറിപ്പ്
പൊക്കക്കുറവിന്റെ പേരിൽ സഹപാഠികൾ പരിഹസിക്കുന്നുവെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ ക്വാഡന്‍ എന്ന കുട്ടിയുടെ വീഡിയോ വലിയ തോതിൽ ലോകമാകെ ഏറ്റെടുത്തിരുന്നു
തിരുവനന്തപുരം: ഉയരക്കുറവിന്റെ പേരിൽ അതിക്രൂരമായ കളിയാക്കലിന് ഇരയായ ബാലന് പിന്തുണയറിയിച്ച് മലയാളിയുടെ ഇഷ്ട താരം ഗിന്നസ് പക്രു. താനും ഒരിക്കൽ ഉയരക്കുറവിന്റെ പേരിൽ കളിയാക്കലിന് ഇരയായിരുന്നുവെന്ന് കുറിച്ചിരിക്കുകയാണ് ഗിന്നസ് പക്രു. എന്നാൽ ആ കണ്ണീരാണ് പിന്നീട് തന്റെ യാത്രയ്ക്ക് ഊർജ്ജമായതെന്നും അദ്ദേഹം എഴുതിയിരിക്കുന്നത്.
പൊക്കക്കുറവിന്റെ പേരിൽ കൂട്ടുകാർ പരിഹസിക്കുന്നുവെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ ക്വാഡന്‍ എന്ന കുട്ടിയുടെ വീഡിയോ വലിയ തോതിൽ സമൂഹമാധ്യമങ്ങൾ ഏറ്റുപിടിച്ചിരുന്നു. ഓസ്ട്രേലിയക്കാരനായ ക്വാഡൻ, തന്നെ ആരെങ്കിലുമൊന്ന് കൊന്നുതരാമോ എന്നാണ് വീഡിയോയിൽ അമ്മയോട് ചോദിക്കുന്നത്. അത്ര ക്രൂരമായ കളിയാക്കലിലാണ് ക്വാഡൻ ഇരയാകുന്നതെന്ന് ആ വാക്കുകളിൽ നിന്ന് വ്യക്തം. ക്വാഡന്റെ അമ്മ യാറക ബെയിൽസ് തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
ഇത് പങ്കുവച്ചുകൊണ്ടാണ് ഗിന്നസ് പക്രു തന്റെ അനുഭവം പറഞ്ഞത്. ഗിന്നസ് പക്രുവിന്റെ ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെ
മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട് .....
ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് ...
നീ കരയുമ്പോൾ ...നിന്റെ 'അമ്മ തോൽക്കും .........
ഈ വരികൾ ഓർമ്മ വച്ചോളു .
"ഊതിയാൽ അണയില്ല
ഉലയിലെ തീ
ഉള്ളാകെ ആളുന്നു ഉയിരിലെ തീ "
- ഇളയ രാജ -
ഇത്തരത്തിൽ വേദനിക്കുന്നവർക്കായി എന്റെ ഈ കുറിപ്പ്