വെള്ളിക്കസവുമായി ബാലരാമപുരം കസവ്
ഓണത്തിന് മലയാളിക്ക് ഒഴിച്ചുനിര്‍ത്താന്‍ പറ്റാത്ത് ചിലതുണ്ട്. ഓണപ്പാട്ട്, ഓണക്കളികള്‍, ഇതോടൊപ്പം നില്‍ക്കുന്ന ഒന്നാണ് ഓണക്കോടി. ഓണക്കോടിയുടുക്കാത്ത മലയാളികള്‍ ഓണത്തിനുണ്ടാവില്ല. കാണം വിറ്റും ഓണമുണ്ണാനാണ് പഴഞ്ചൊല്ലു പോലും മലയാളിയെ പഠിപ്പിക്കുന്നത്. എന്നാല്‍ പഴയപോലെ ഓണക്കോടിക്ക് ഇത്തവണ കസവിന്‍റെ കരയുണ്ടാകില്ല. ബാലരാമപുരത്തെ നെയ്ത്ത് വിശേഷങ്ങളുമായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഏയ്‌ഞ്ചല്‍ മാത്യുവും ചിത്രങ്ങളുമായി ഏഷ്യാനെറ്റ് ക്യാമറാമാന്‍ രാഗേഷ് യു ടിവും.
സ്വർണക്കസവുള്ള സെറ്റ്സാരിയും സെറ്റുമുണ്ടുമെല്ലാം ഇത്തവണ ഓട്ട്ഓഫ് ഫാഷനാണ്. പകരം ഓണവിപണയിലെ ഇപ്പോഴത്തെ താരം നല്ല അസൽ വെള്ളിക്കസവാണ്. ഈ വെള്ളിക്കസവ് എത്തുന്നതാകട്ടെ ബാലരാമപുരത്ത് നിന്നും.
കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ മുങ്ങിപ്പോയ ബാലരാമപുരത്ത് കച്ചവടവും കുറവായിരുന്നു. എന്നാല്‍ ഇത്തവണത്തെ ഓണപ്പുടവ കച്ചടവം പൊടിപൊടിക്കാനായുള്ള തയ്യാറെടുപ്പിലാണ് ബാലരാമപുരത്തെ നെയ്ത്ത് ശാലകള്‍.
സ്വർണക്കസവ് മാറ്റി ഇത്തവണ ബാലരാമപുരത്ത് നിന്ന് എത്തുക വെള്ളിക്കസവുകളാണെന്ന് മാത്രം. സെറ്റുസാരിയാണെങ്കിലും സെറ്റുമുണ്ടാണെങ്കിലും വെള്ളിക്കാണ് ഇപ്പോള്‍ പ്രിയമെന്ന് നെയ്ത്തുക്കാരും വില്‍പ്പനക്കാരും ഒരു പോലെ പറയുന്നു.
മെഷീൻ സാരിയാണെങ്കിൽ അഞ്ഞൂറ് മുതൽ ആയിരം രൂപ വരെയാണ് വില. കൈത്തറിയാണെങ്കിൽ ആയിരം രൂപയിൽ കുറയില്ല. ബോർഡറിലെ ഡിസൈന്‍റെ മോടി കൂടിയായാൽ വിലയും കൂടും.
കഴിഞ്ഞ വർഷങ്ങളിലെ ട്രെൻഡായ ഗോൾഡൻ ടിഷ്യൂ സാരികളും തേടിയെത്തുന്നവരുമുണ്ട്. പരമ്പരാഗത സെറ്റ്മുണ്ടിനും സാരിക്കും ഇത്തവണയും ഏറെ ആവശ്യക്കാരുണ്ടെന്ന് നെയ്ത്തുകാരും പറയുന്നു.
ഓണവിപണിക്കായി ആറ് മാസം മുമ്പേ തുടങ്ങുന്നതാണ് ബാലരാമപുരത്തേ ഒരുക്കങ്ങൾ. ഇനി ഓണം കഴിയുന്നത് വരെ ഇവിടെ തിരക്കോട് തിരക്ക്.
നെയ്ത്തിടത്തെ പഴയ പ്രതാപം വെള്ളിയിലൂടെ തിരിച്ചുപിടിക്കാന്‍ തന്നെയാണ് നെയ്ത്തുകാരുടെ ശ്രമവും.