ജനാധിപത്യത്തിന് വേണ്ടി... റഷ്യന്‍ പൊലീസിന് ആര്‍ട്ടിക്കിള്‍ 31 വായിച്ച് കേള്‍പ്പിച്ച് ഓൾഗ മിസിക്
ഭരണകൂടങ്ങള്‍ക്കെതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് കനംവെക്കുകയാണ്. ഹോങ്കോങില്‍, ഉക്രൈനില്‍, ജോര്‍ജിയയില്‍, അല്‍ബാനിയയില്‍, സുഡാനില്‍, ജക്കാര്‍ത്തയില്‍, നിക്കരാഗ്വയില്‍, റോമാനിയയില്‍, വെനിസ്വലയില്‍, സിംബാബ്‌വേയില്‍, അമേരിക്കയില്‍, റഷ്യയില്‍ അങ്ങനെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ സ്വന്തം ഭരണകൂടത്തിനെതിരെ കലാപങ്ങള്‍ക്ക് ഗൃഹപാഠം ചെയ്യുകയാണ്. ഭരണകൂടത്തിനെതിരെയുള്ള മിക്ക കലാപത്തിന്‍റെയും മുന്നണി പോരാളികള്‍ വിദ്യാര്‍ത്ഥികളാണ്. ആദ്യാവസാനം കലാപങ്ങള്‍ക്ക് ശക്തിപകര്‍ന്ന് ഒപ്പം നില്‍ക്കുന്ന ഈക്കൂട്ടര്‍ നല്ലൊരു നാളെ സ്വപ്നം കാണുന്ന യുവത്വമാണ്. തങ്ങളുടെ നാളെ, ഇന്നിന്‍റെ ഭരണകൂടം ഇല്ലാതാക്കുമെന്ന ഭയത്തില്‍ നിന്നാണ് യുവത്വം പ്രതിരോധങ്ങള്‍ക്കായി തെരുവുകളിലിറങ്ങുന്നത്.
തെരഞ്ഞെടുപ്പുകളിൽ കൂടുതൽ സുതാര്യത വേണം, ജനാധിപത്യപരമായിരിക്കണം ഭരണം എന്നൊക്കെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആയിരക്കണക്കിന് യുവതീയുവാക്കളാണ് റഷ്യയുടെ തെരുവുകളെ പ്രകംമ്പനം കൊള്ളിച്ചത്.
'വ്ലാദിമിർ പുടിൻ, സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കുക' എന്നതായിരുന്നു പ്രധാന മുദ്രാവാക്യങ്ങളിൽ ഒന്ന്. എന്നാൽ സമരങ്ങളെ നിർദ്ദയം അടിച്ചൊതുക്കാനായിരുന്നു പുടിന്‍റെ ഉത്തരവ്.
അതിനിടെ ലോകാമാകമാനം റഷ്യയില്‍ നിന്നുള്ള ഒരു ചിത്രം ഇപ്പോള്‍ വൈറലാണ്. ലോകത്തിലെ ഏറ്റവും രഹസ്യസ്വഭാവമുള്ള റഷ്യയുടെ ചാര പൊലീസിനെ നേര്‍ക്കുനേരെ വെല്ലുവിളിച്ച ഒരു പതിനേഴുകാരിയാണ് ഇന്ന് യുവത്വത്തിന്‍റെ പ്രതീകമായി വാഴ്ത്തപ്പെടുന്നത്. അവള്‍ ഓൾഗ മിസിക്, പതിനേഴ് വയസ്.
പുടിന്‍റെ കുപ്രസിദ്ധമായ മോസ്‌കോ റയട്ട് പൊലീസിന്‍റെ സായുധവ്യൂഹത്തിന് മുന്നിലിരുന്ന് അവള്‍ റഷ്യയുടെ ഭരണഘടനയിലെ 31 -ാം ആര്‍ട്ടിക്കിള്‍ വായിച്ചു.
ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത് അധികാരമേറ്റവര്‍ പലപ്പോഴും മറന്നു പോകുന്ന ഒന്നാണ് രാജ്യത്തിന് ഒരു ഭരണഘടനയുണ്ടെന്നുള്ളത്. അത് ഓര്‍മ്മിപ്പിക്കുകയായിരുന്നു ഓള്‍ഗയുടെ ലക്ഷ്യം
റഷ്യൻ ഫെഡറേഷൻ 1993 -ൽ തങ്ങളുടെ ഭരണഘടനയുടെ ഭാഗമാക്കിയ ആർട്ടിക്കിൾ 31 ആയിരുന്നു ഓള്‍ഗ വായിച്ചത്.
അതിൽ പറയുന്നത് ഇപ്രകാരമാണ്. "റഷ്യയിലെ പൗരന്മാർക്ക് സമാധാനപരമായി ഒത്തുചേരാനും, നിരായുധരായി മാർച്ചുകൾ, റാലികൾ, പിക്കറ്റിംഗുകൾ, പ്രകടനങ്ങൾ, സമ്മേളനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കാനുള്ള അവകാശമുണ്ട്." എന്ന് ആര്‍ട്ടിക്കിള്‍ 31 പറയുന്നു.
'സമാധാനപരമായ ആവശ്യങ്ങൾക്കായി, ആയുധങ്ങളില്ലാതെയാണ് ഞങ്ങൾ ഇവിടെയെത്തിയതെന്ന് അവരെ എനിക്ക് ഓർമ്മിപ്പിക്കണമെന്ന് തോന്നി.
പക്ഷേ. അവര്‍ അങ്ങനെയല്ല'. പ്രതിഷേധത്തെ കുറിച്ച് ചോദിച്ച പത്രപ്രവര്‍ത്തകരോട് ഓൾഗ മിസിക് പറഞ്ഞു.
ചൈനയിലെ ടിയാനൻമെൻ സ്‌ക്വയറിൽ പട്ടാളടാങ്കിനു മുന്നിൽ നെഞ്ചും വിരിച്ചു നിന്ന് ഒരു മനുഷ്യൻ നടത്തിയ ഒറ്റയാൾ പോരാട്ടത്തോടാണ് സൈബർ ലോകം ഓൾഗയുടെ ഈ ധീരതയെ ഉപമിക്കുന്നത്.
ഈ ചിത്രമെടുത്ത് അധികം താമസിയാതെ വീട്ടിലേക്ക് പോകും വഴി പുടിന്‍റെ രഹസ്യ പൊലീസ് ഓൾഗയെ അറസ്റ്റ് ചെയ്ത് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി.
പ്രതിഷേധക്കാരെ റഷ്യന്‍ പൊലീസ് കൈകാര്യം ചെയ്യുന്നത് മനുഷ്യത്വപരമായല്ല.
പുട്ടിനെതിരെയുള്ള എല്ലാ പ്രതിഷേധങ്ങളുടെയും സംഘാടകരെ പലപ്പോഴും കാണാതാകുന്നു. ഇവര്‍ എങ്ങോട്ട് പോകുന്നുവെന്നതിന് തെളിവുകളില്ല.
എന്നാല്‍ കാണാതാകുന്ന ഒരോ ആളും റഷ്യന്‍ രഹസ്യപൊലീസിന്‍റെ കസ്റ്റഡിയിലാണെന്നും ഇവരെ രഹസ്യ കേന്ദ്രങ്ങളില്‍ ക്രൂരമായ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയരാക്കിക്കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷകക്ഷികള്‍ ആരോപിക്കുന്നു.
തനിക്കെതിരെയുള്ള പ്രതിഷേധങ്ങളെ മുളയിലെ നുള്ളാന്‍ പുച്ചിനുള്ള കഴിവ് പണ്ടേ പ്രശസ്തമാണ്.
സെപ്റ്റംബറിൽ മോസ്‌കോ നഗരത്തിൽ നടക്കാനിരിക്കുന്ന ഡ്യൂമ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പല പ്രതിപക്ഷ നേതാക്കളെയും പുടിൻ വിലക്കിയിരുന്നു. ഈ ജനാധിപത്യവിരുദ്ധമായ നടപടിയ്‌ക്കെതിരെ വിദ്യാർത്ഥികൾ അടക്കമുള്ള യുവജനത തെരുവിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.
പൊലീസ് അക്രമങ്ങളിൽ പരിക്കേറ്റ് നൂറുകണക്കിന് പേരാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇന്ന് നഗരത്തിലെ തെരഞ്ഞെടുപ്പിൽ ഒതുങ്ങി നിൽക്കുന്ന ഈ അനീതി നാളെ റഷ്യ മുഴുവൻ വ്യാപിക്കും എന്നതുകൊണ്ടാണ് അതിനെതിരെ പ്രതിഷേധസ്വരം ഉയർത്തുന്നത് എന്ന് ഓൾഗ പറഞ്ഞു.
പുസ്തകം വായിച്ചുകൊണ്ടിരുന്ന സമയത്തൊന്നും പൊലീസ് ഓൾഗയെ അറസ്റ്റ് ചെയ്യ്തില്ല. അവർ പ്രതിഷേധം കഴിഞ്ഞ് തീവണ്ടിയിൽ കയറാൻ വേണ്ടി പോവുമ്പോൾ രഹസ്യപ്പോലീസിലെ രണ്ട് പേർ വന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ആരാണെന്നോ, കസ്റ്റഡിയിൽ എടുക്കുന്നത് എന്തുകുറ്റത്തിനാണെന്നോ ഒന്നും പറയാതെ, തെരുവിൽ നിന്നും ബലമായി പൊക്കിയെടുത്ത് ഒരു വാഹനത്തിലിട്ട് ഒരു രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നുവത്രെ.
' മുൻകൂർ നോട്ടീസ് വാങ്ങാതെ പ്രകടനം നടത്തി' എന്നതാണ് ഓൾഗയ്ക്കു മേൽ ചാർത്തപ്പെട്ടിരിക്കുന്ന കുറ്റം. മോസ്കോയുടെ തെരുവുകളിൽ ഇതേ കുറ്റം ചാർത്തപ്പെട്ട് അറസ്റ്റിലായിരിക്കുന്ന ആയിരത്തോളം പേരിൽ ഒരാൾ മാത്രമാണ് ഓൾഗ.
റഷ്യയിൽ പതിനഞ്ച് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് കലാപത്തിനുള്ള ഗൂഢാലോചന. സമരങ്ങൾക്ക് നേതൃത്വം നൽകുന്ന പലർക്ക് നേരെയും പുടിൻ ചുമത്തിയിരിക്കുന്നത് ഈ വകുപ്പാണ്.
തനിക്ക് നേരെ ഉയർന്നിരിക്കുന്ന ഏതൊരു പ്രതിഷേധസ്വരത്തെയും നിർദ്ദയം അടിച്ചമർത്തുകയെന്ന ഒരു അജണ്ടമാത്രമാണ് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളോളമായി റഷ്യയുടെ പരമാധികാരം കൈയാളുന്ന വ്ലാദിമിർ പുടിന് ഉളളത്. അതിനെതിരെയുള്ള സമരങ്ങളുടെ ഒരു രൂപകമാണ്, അന്താരാഷ്ട്രമാധ്യമങ്ങളിൽ ഭരണഘടനയേന്തി ചമ്രം പടിഞ്ഞിരിക്കുന്ന ഓൾഗ എന്ന ഈ പതിനേഴുകാരിയിന്ന്..!