വെള്ളായനിക്കായലില്‍ നടന്ന മഹാത്മാ അയ്യങ്കാളി വള്ളംകളി കാണാം
ജലോത്സവങ്ങളുടെ നാടായ കേരളത്തിൽ ഐപിഎൽ മാതൃകയിൽ ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങൾ അന്തർദേശീയ ചാമ്പ്യൻ സ്പോർട്ട്സ് ലീഗ് മത്സരമാക്കി മാറ്റുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു. ഒന്നും രണ്ടും മൂന്നും തരങ്ങളായി വള്ളങ്ങളെ തരം തിരിച്ച് നടത്തിയ മത്സരത്തില്‍ ഒന്നാം തരത്തിലെ ജേതാക്കളായി അയ്യങ്കാളി ട്രോഫി നേടിയത് കാക്കാമൂല നടുഭാഗം ചുണ്ടനാണ്. രണ്ടാം തരത്തില്‍ ബ്രദേഴ്സ് ചുണ്ടനും മൂന്നാം തരത്തില്‍ കാക്കാമൂല പടക്കുതിരയും ഒന്നാമതെത്തി. അയ്യങ്കാളി ജയന്തിയായ ചിങ്ങത്തിലെ അവിട്ടം നാളിലാണ് വള്ളംകളി മത്സരം നടക്കുക.
വെള്ളായണി കായലിൽ നടന്ന 45 -ാമത് മഹാത്മാ അയ്യങ്കാളി ജലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇതിനായി 6.5 കോടി രൂപ സർക്കാർ അനുവദിച്ചതായും കായിക മത്സരയിനങ്ങളിൽ വള്ളംകളി മത്സരങ്ങൾക്ക് മൂന്നാം സ്ഥാനം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സർക്കാർ സഹകരണത്തോടെ സ്വസ്തിഫൗണ്ടേഷൻറെ നേതൃത്വത്തിൽ " റിവൈവ് വെള്ളായണി '' പദ്ധതിയിലൂടെ വെള്ളായണിക്കായലിനെ നവീകരിക്കുന്നത് പോലെ കേരളത്തിലെ എല്ലാ തടാകങ്ങളേയും നവീകരിച്ച് സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
വെങ്ങാനൂരിലെ അയ്യങ്കാളി സ്മാരകം അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാർ നടപടി സ്വീകരിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.