'ജയന്റ് വാട്ടർ ബഗ്ഗ്' എന്ന മീൻപിടിയൻ പ്രാണി - കാണാം ഏറ്റവും വലിയ പ്രാണികളിൽ ഒന്നിന്റെ ചിത്രങ്ങള്‍
ജയന്റ് വാട്ടർ ബഗ്ഗ് അഥവാ 'വിരലുകടിയൻ' എന്ന പ്രാണി ലോകത്തിലേക്കും വെച്ച് ഏറ്റവും വലിയ പ്രാണകളിൽ ഒന്നാണ്. വെള്ളത്തിനടിയിൽ ജീവിക്കുന്ന ഈ ജീവി ഭീകരനായ ഒരു വേട്ടക്കാരൻ കൂടിയാണ്.
അനിമൽ ക്രോസിങ്സ് : ന്യൂ ഹൊറൈസൺസ് എന്ന ഗെയിമിനകത്ത് ഇതിനെ കാണാൻ നല്ല ചന്തമൊക്കെയുണ്ട്. പക്ഷേ, അത്രയ്ക്ക് കൂൾ അല്ല ആശാൻ നേരിട്ട്. ഒരു കടി കിട്ടിയാൽ കിട്ടിയ പോലെ ഇരിക്കും. സൂക്ഷിച്ചില്ലേൽ ഒരുപാട് വേദന തിന്നേണ്ടി വരും എന്നർത്ഥം.
മറ്റുള്ള ഇരപിടിയൻ പ്രാണികളെപ്പോലെ ജയന്റ് വാട്ടർ ബഗ്ഗുകൾക്കും നീളൻ റോസ്ട്രം എന്നറിയപ്പെടുന്ന കുത്താനുപയോഗിക്കുന്ന കൊമ്പുകളുണ്ട്. ഇതുവെച്ച് ഈ കീടങ്ങൾ ചെടികളുടെ തണ്ടും ഇരകളുടെ ദേഹവും, മനുഷ്യന്റെ കാൽവിരലുകളും ഒക്കെ കുത്തിത്തുളക്കും.
വെള്ളത്തിനടിയിൽ അല്ലാത്തപ്പോൾ തങ്ങളുടെ നീളൻ ചിറകുകൾ ഉപയോഗിച്ച് പറന്നു നടക്കാനും ഇവയ്ക്കാകും.
മീനുകൾ, കുഞ്ഞൻ പാമ്പുകൾ, വാൽമാക്രി, കുഞ്ഞ് ഒച്ചുകൾ, എന്തിന് ആമകളെ വരെ ജീവികളെയും പിടികൂടി അകത്താക്കുന്ന ഇനമാണ് ശുദ്ധജല ജലാശയങ്ങളിൽ കണ്ടുവരുന്ന ഈ പ്രാണി.
വിരലുകടിയൻ എന്ന പേര് ഇതിന്റെ കാൽവിരൽ കടിച്ചു മുറിക്കുന്ന സ്വഭാവത്തിൽ നിന്ന് കിട്ടിയതാണ്. വല്ലാത്ത വേദന ഈ പ്രാണിയുടെ കടിയേറ്റാൽ നമുക്ക് അനുഭവപ്പെടും. പ്രാണികളുടെ കടിയിൽ വെച്ച് ഏറ്റവും അധികം വേദന തരുന്നത് ഒരു പക്ഷെ ഈ ജയന്റ് വാട്ടർ ബഗ്ഗ് തന്നെയാകും.
ഇത് അക്ഷരാർത്ഥത്തിൽ ഒരു പ്രാണിയാണ്. സ്റ്റിങ്ക് ബഗ്‌സ്, ചീവീടുകൾ, മുഞ്ഞകൾ, പുൽച്ചാടികൾ എന്നിവയൊക്കെ അടങ്ങുന്ന എൺപതിനായിരത്തോളം വരുന്ന കീടങ്ങളുടെ കൂട്ടത്തിൽ ഒരെണ്ണം.
Belostomatidae എന്ന പ്രാണികുടുംബത്തിൽ പെട്ടതാണ് ഈ വാട്ടർ ബഗ്ഗുകളും. അമേരിക്കയിലാണ് ഇവ ഏറ്റവും അധികമായി കണ്ടുവരുന്നത്.
വെള്ളത്തിനടിയിൽ സദാ നേരം ചെലവിടുന്ന ഈ പ്രാണി നാലിഞ്ച് നീളം വരെ വളർന്നു വരാറുണ്ട്. മുട്ടയിട്ടാണ് ഈ പ്രാണി പ്രജനനം നടത്തുവന്നത്.
ഇവയുടെ ഡാർക്ക് ബ്രൗൺ നിറത്തിലുള്ള ദേഹം ചുറ്റുമുള്ള കരിയിലകൾക്കും കാലുകൾക്കും ഒപ്പം ലയിച്ച് ഇരകളെ കബളിപ്പിക്കാൻ സഹായിക്കും.
ജപ്പാനിലെ ജനങ്ങളുടെ ഇഷ്ട ഭോജ്യം കൂടിയാണ് ഈ ജയന്റ് വാട്ടർ ബഗ്ഗുകൾ. റൈസ് ആൻഡ് സർക്കസ് എന്ന ടോക്കിയോ റെസ്റ്റോറന്റ് ജയന്റ് വാട്ടർ ബഗ്ഗ് അടക്കമുള്ള നിരവധി പ്രാണികളെ അവരുടെ ടേബിളുകളിൽ വിളമ്പാറുണ്ട്.