Asianet News MalayalamAsianet News Malayalam

ദില്ലി മർക്കസിൽ 216 വിദേശികളും; മർക്കസിലെ 441 പേർക്ക് കൊവിഡ് ലക്ഷണങ്ങൾ

216 പേർ നിസാമുദ്ദീൻ മർക്കസിൽ താമസിക്കുകയായിരുന്നു. മറ്റുള്ളവർ ലോക്ക് ഡൗണിന് മുൻപ് ഇന്ത്യ വിട്ടിട്ടുണ്ടാകാമെന്നാണ് നിഗമനം. നിസാമുദ്ദീനിലെ മതസമ്മേളനത്തിന് പോയ കൂടുതൽ പേർക്ക് തമിഴ്നാട്ടിലും തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

216 foreigners attended delhi Markaz
Author
Delhi Sarai Rohilla Station, First Published Mar 31, 2020, 6:24 PM IST

ദില്ലി: നിസാമുദ്ദീനിലെ മർക്കസിൽ 216 വിദേശികളും താമസിച്ച് വന്നിരുന്നുവെന്ന് കണ്ടെത്തൽ. ജനുവരി ഒന്നിന് ശേഷം ഇന്ത്യയിലേക്ക് മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ വന്ന 2,100 പേരിലുള്ളവരാണ് ഇവർ. അതേസമയം മർക്കസിൽ നിന്ന് 441 പേരെ കൊവിഡ് രോഗലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ദില്ലിയിലെ ആശുപത്രികളിലേക്ക് മാറ്റി. ജനുവരി ഒന്ന് മുതലാണ് തബ്‌ലീഗ് പ്രവർത്തനത്തിൽ പങ്കെടുക്കാൻ 2,100 പേർ ഇന്ത്യയിലെത്തിയത്. ഇവരിൽ 824 പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോയി. 216 പേർ നിസാമുദ്ദീൻ മർക്കസിൽ താമസിക്കുകയായിരുന്നു. മറ്റുള്ളവർ ലോക്ക് ഡൗണിന് മുൻപ് ഇന്ത്യ വിട്ടിട്ടുണ്ടാകാമെന്നാണ് നിഗമനം. 

നിസാമുദ്ദീനിലെ മതസമ്മേളനത്തിന് പോയ കൂടുതൽ പേർക്ക് തമിഴ്നാട്ടിലും തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. നിസാമുദ്ദീനിലെ സമ്മേളനത്തിന് പോയ 21 പേർക്കാണ് ഇതുവരെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്. നിസാമുദ്ദീനിൽ പോയി വന്നവരുമായുള്ള സമ്പർക്കം മൂലം 13 പേർക്കും രോഗം കിട്ടി. അങ്ങനെ ഇതുവരെ ആകെ 34 തമിഴ്നാട്ടുകാർക്കാണ് നിസാമുദ്ദീൻ ബന്ധത്തിലൂടെ കൊവിഡ് രോഗം പകർന്നു കിട്ടിയിരിക്കുന്നത്.  

തെലങ്കാനയിലെ 12 ജില്ലകളിൽ നിന്നുള്ളവർ നിസാമുദ്ദീനിലേക്ക് പോയിട്ടുണ്ട് എന്നാണ് സർക്കാരിൻറെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. നിസാമുദീനിലെ മതസമ്മേളനത്തിന് പോയ ആറ് പേർ ഇതുവരെ തെലങ്കാനയിൽ കൊവിഡ് രോഗം ബാധിച്ചു മരണപ്പെട്ടു എന്നാണ് സർക്കാർ ഇന്നലെ അറിയിച്ചത്. ആന്ധ്രാപ്രദേശിൽ ഇന്നു പതിനേഴ് പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ എട്ട് പേരും നിസാമുദ്ദീനിലെ ചടങ്ങിൽ പങ്കെടുത്തവരാണ്. അഞ്ച് പേർ നിസാമുദ്ദീനിൽ പോയവരുമായി ഇടപഴകിയവരും. 

അതിനിടെ നിസാമുദ്ദീനിലെ  പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്ത തമിഴ്നാട് സ്വദേശികളിൽ പലരും ചെന്നൈയിലെ സിഎഎ വിരുദ്ധ റാലിയിൽ പങ്കെടുത്തതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. മാർച്ച് 18-ന് മദ്രാസ് ഹൈക്കോടതിയിലേക്ക് നടന്ന പ്രതിഷേധ റാലിയിലാണ് ദില്ലിയിലെ മതസമ്മേളനത്തിന് പോയി നിരീക്ഷണത്തിലായവരും പങ്കെടുത്തതായി കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ ഹൈക്കോടതി മാർച്ചിൽ പങ്കെടുത്ത ആർക്കെങ്കിലും കൊവിഡ് രോഗലക്ഷണമുണ്ടായാൽ അവർ ഉടനെ ആരോഗ്യവകുപ്പിനെ ബന്ധപ്പെടണമെന്ന് തമിഴ്നാട് ആരോഗ്യസെക്രട്ടറി അറിയിച്ചു. 

അതേസമയം നിസാമുദ്ദീനിലെ മർക്കസിൽ ഉണ്ടായിരുന്ന ദില്ലിയിലെ 24 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.  ഇന്നലെ രാത്രിയിൽ ആശുപത്രികളിൽ പരിശോധന തേടിയവരുടെ ഫലമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. രാത്രി വൈകിയും ഇന്നു രാവിലെയും രോഗലക്ഷണങ്ങളുമായി പരിശോധനയ്ക്ക് ഹാജരായവരുടെ ഫലം ഇനിയും ലഭിച്ചിട്ടില്ല. നിസാമുദ്ദീനിൽ കൂടുതൽ പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു.

Follow Us:
Download App:
  • android
  • ios