കൊവിഡ്; രാജ്യത്ത് ഇന്ന് ഏറ്റവും ഉയർന്ന മരണനിരക്ക്; നിസാമുദ്ദീൻ തബ് ലീഗുമായി ബന്ധപ്പെട്ട് 1445 കൊവിഡ് കേസുകൾ
യുവാക്കളിൽ രോഗബാധാ നിരക്ക് കൂടുന്നത് ആശങ്കാജനകമാണ്. രാജ്യത്ത് ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചുവച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ദില്ലി: രാജ്യത്ത് മരണസംഖ്യയിലും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലും ഇന്നത്തേത് ഏറ്റവും ഉയർന്ന നിരക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനിടെ 693 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. യുവാക്കളിൽ രോഗബാധാ നിരക്ക് കൂടുന്നത് ആശങ്കാജനകമാണ്. രാജ്യത്ത് ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചുവച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ട്. കൊവിഡ് ബാധിച്ചവരിൽ 47 ശതമാനവും 40 വയസ്സിൽ താഴെയുള്ളവരാണ്. ബാക്കി 63 ശതമാനവും 60 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. നാല്പതിനും അറുപതിനുമിടയിൽ പ്രായമുള്ളവരിലെ മരണനിരക്ക് 30 ശതമാനമാണ്.
നിസാമുദ്ദീൻ തബ്ലീഗ് ജമാ അത്തുമായി ബന്ധപ്പെട്ട് 25000 പേർ കൊവിഡ് നിരീക്ഷണത്തിലുണ്ട്. നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധപ്പെട്ട് 1445 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. അഞ്ച് ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്ക് സർക്കാർ ഓർഡർ നല്കി. കൊവിഡ് തീവ്രബാധിത മേഖലകളിൽ പ്രത്യേക നിരീക്ഷണത്തിന് സമിതികളെ നിയോഗിച്ചിട്ടുണ്ട്. ഓക്സിജൻ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാരിന്റെ കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങളോട് എല്ലാവരും സഹകരിക്കണം. എല്ലാവരും സമൂഹ അകലം പാലിക്കണം. വീട്ടിൽ നിർമ്മിക്കുന്ന മുഖാവരണം ധരിക്കണം. സമൂഹവ്യാപനം തടയുക എന്നത് തന്നെയാണ് പ്രധാനമെന്നും ആരോഗ്യമന്ത്രാലയ വക്താക്കൾ വ്യക്തമാക്കി.