സ്റ്റാഫിന് കൊവിഡ് ; ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ക്വാറന്‍റൈനില്‍
പരിശോധനകള്‍ കഴിഞ്ഞ് ഫലം വരുന്നത് വരെ നെതന്യാഹു ക്വാറന്‍റൈനില്‍ തുടരും. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഇസ്രായേലില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജെറുസലേം: കൊവിഡ് മുന്‍കരുതലിന്‍റെ ഭാഗമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹവിനെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു. സഹായിയായ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് നെതന്യാഹു ക്വാറന്‍റൈനില്‍ പ്രവേശിച്ചത്. പരിശോധനകള്‍ കഴിഞ്ഞ് ഫലം വരുന്നത് വരെ നെതന്യാഹു ക്വാറന്‍റൈനില്‍ തുടരും.
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഇസ്രായേലില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ഇസ്രായേലില്‍, വീടുകളില്‍ നിന്ന് 100 മീറ്റര്‍ ദൂരം പോലും ആളുകള്‍ക്ക് സഞ്ചരിക്കാനുള്ള അനുമതിയില്ല. ഇസ്രായേലില്‍ 4347 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 16 ആളുകള്‍ മരിക്കുകയും 95 പേര്‍ ഗുരുതരാവസ്ഥയിലാണ്.
ലോകം കർശനിയന്ത്രണങ്ങളിൽ കഴിയുമ്പോഴും കൊവിഡ് രോഗം ദ്രുതഗതിയിൽ വ്യാപിക്കുകയാണ്. മരണസംഖ്യ 35000 കടന്നു. രോഗബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. സ്പെയിനിലും ഇറ്റലിയിലും മരണസംഖ്യ കൂടുമ്പോള്‍ രോഗവ്യാപനത്തിൽ അമേരിക്കയാണ് മുന്നിൽ.