ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47000; രോഗബാധിതർ പത്ത് ലക്ഷം കടന്നു
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ്
ദില്ലി: ലോകത്ത് കൊവിഡ് ബാധയെ തുടർന്ന് മരണം 47,000 പിന്നിട്ടു. രോഗം ബാധിച്ചവരുടെ എണ്ണം പത്തു ലക്ഷത്തോട് അടുക്കുകയാണ്. അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ മാത്രം ഇവിടെ 1046 പേർ. ഇതോടെ ആകെ മരണം 5099 ആയി.
ഇറ്റലിയിൽ 13,155 പേർ രോഗം ബാധിച്ച് മരിച്ചു,സ്പെയിനിൽ മരണം 9000 കടന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ്. ദക്ഷിണാഫ്രിക്കയിലെ ലോകപ്രശസ്ത എച്ചഐവി ശാസ്ത്രജ്ഞയായ പ്രൊഫ ഗീത രാംജീ കൊവിഡ് ബാധിച്ച് മരിച്ചു
അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. രോഗികളുമായി കടലിൽ കുടുങ്ങിയ ഡച്ച് കപ്പലിനു വേണ്ടി തുറമുഖം തുറക്കാൻ പ്രസിഡന്റ് ട്രംപ് ഫ്ളോറിഡയോട് നിർദേശിച്ചു.
ഇന്ത്യയിൽ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1828 ആയി. 41 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം 437പേർക്ക് രോഗം സ്ഥിരീകരിച്ചു. ധാരാവിയിലേതടക്കം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറൻസ് വഴി സംസാരിക്കും.