11:22 PM (IST) Apr 26

നാദാപുരം വാണിമേലിൽ പ്രിസൈഡിങ് ഓഫീസറെ ഉപരോധിച്ച് എൽഡിഎഫ് പ്രതിഷേധം

നാദാപുരം വാണിമേലിൽ പ്രിസൈഡിങ് ഓഫീസറെ ഉപരോധിച്ച് എൽഡിഎഫ് പ്രതിഷേധം. സമയം കഴിഞ്ഞ് എത്തിയവരെയും വോട്ട് ചെയ്യാൻ അനുവദിച്ചു വെന്ന് ആരോപണം. ക്രസൻ്റ് ഹൈസ്കൂളിലെ 84 നമ്പർ ബൂത്തിൽ വോട്ടിങ് പൂർത്തിയാക്കിയെന്നറിയിച്ച ശേഷം ടോക്കണുമായി എത്തിയവരെ വോട്ട് ചെയ്യാൻ അനുവദിച്ചെന്നാണ് പരാതി. നേരത്തെ ബൂത്തിൽ ഉണ്ടായിരുന്നവർ ടോക്കൺ അധികമായി വാങ്ങി പിന്നീടെത്തിയവർക്ക് നൽകിയെന്നാണ് ആരോപണം. ഇങ്ങനെ ടോക്കണുമായി എത്തിയവർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ദിയാക്കി വോട്ട് ചെയ്തെന്ന് കാണിച്ച് എൽഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി

10:54 PM (IST) Apr 26

വടകരയിലെ പോളിംഗ് വൈകുന്നത് അട്ടിമറിയെന്ന് സംശയിച്ച് യുഡിഎഫ്

വടകരയിലെ പോളിംഗ് രാത്രി വൈകിയും നടക്കുന്നത് അട്ടിമറിയുടെ ഭാഗമായാണോയെന്ന് സംശയമുണ്ടെന്ന് യു ഡി എഫ്. യു ഡി എഫിന് മേൽക്കൈയുള്ള ബൂത്തുകളിലാണ് വോട്ടെടുപ്പ് വൈകിയത്. എൽ ഡി എഫിന് മേൽക്കൈയുള്ള ബൂത്തുകളിൽ സാധാരണ നിലയിൽ വോട്ടെടുപ്പ് നടന്നെന്നും ഡി സി സി പ്രസിഡണ്ട് കെ പ്രവീൺ കുമാർ ചൂണ്ടികാട്ടി.

10:28 PM (IST) Apr 26

വടകരയിൽ പത്ത് മണിക്ക് ശേഷവും 150 ടോക്കൺ ലഭിച്ചവർ

വടകര കോട്ടപ്പള്ളി പൈങ്ങോട്ടായി ഗവ യു പി സ്കൂളിൽ 119-ാം ബൂത്തിൽ പത്ത് മണിക്ക് ശേഷവും വോട്ട് ചെയ്യാൻ നൂറിലധികം ആളുകൾ.
സ്ത്രീകളുൾപ്പടെ നിരവധിയാളുകൾ മണിക്കൂറുകളാണ് വോട്ടെടുപ്പിനായി കാത്ത് നിൽക്കുന്നത്. പത്ത് മണിക്ക് ശേഷവും 150 ടോക്കൺ ലഭിച്ചവരുണ്ട്. പത്ത് മണിവരെ 1040 ആളുകൾ വോട്ട് ചെയ്തു

09:10 PM (IST) Apr 26

വയനാട്ടിൽ പോളിങ് പൂർത്തിയായി

വയനാട്ടിൽ പോളിങ് പൂർത്തിയായി. 73.08 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെക്കാൾ 7 ശതമാനം പോളിംഗിൽ കുറവുണ്ടായി.

08:48 PM (IST) Apr 26

സംസ്ഥാനത്ത് 70.35 ശതമാനം പോളിംഗ്

ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിച്ചപ്പോൾ കേരളത്തിൽ 70.35 ശതമാനത്തിലധികം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 8.15 ന് സംസ്ഥാനത്ത് പോളിംഗ് 70.35 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യുന്നത് തുടരുകയാണ്.

08:47 PM (IST) Apr 26

കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാം: പത്മജയ്ക്ക് മറുപടിയുമായി കെ മുരളീധരന്‍

സഹോദരനുവേണ്ടി പ്രാര്‍ഥിക്കില്ല എന്ന സഹോദരിയും ബി.ജെ.പി. പ്രവര്‍ത്തകയുമായ പത്മജ വേണുഗോപാലിന്റെ പ്രസ്താവനയ്‌ക്കെതിരേ തൃശൂര്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ രംഗത്ത്. പത്മജയുടെ പ്രാര്‍ഥന തനിക്ക് ആവശ്യമില്ലെന്നും കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാം എന്നുമായിരുന്നു.പത്മജ ആര്‍ക്കുവേണ്ടി വേണമെങ്കിലും പ്രാര്‍ഥിച്ചുകൊണ്ട് അവിടെ ഇരുന്നോട്ടെ, എനിക്കുവേണ്ടി പ്രാര്‍ഥിക്കണ്ട. ദൈവത്തിനറിയാം കള്ളനാണയങ്ങളെ. ദൈവത്തിനെ പറ്റിക്കാനാവില്ല എന്നാണ് ദൈവവിശ്വാസിയായ എന്റെ വിശ്വാസമെന്നും മുരളീധരന്‍ പറഞ്ഞു.

08:46 PM (IST) Apr 26

തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് ശശിതരൂര്‍

തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശിതരൂര്‍. കോണ്‍ഗ്രസിന് കിട്ടേണ്ട എല്ലാ വോട്ടും പെട്ടിയിലായിട്ടുണ്ട്. പോളിങ് ശതമാനം കുറഞ്ഞത് വിജയത്തെ ബാധിക്കില്ല. ഇനി വിശ്രമത്തോടൊപ്പം അൽപം പുസ്തക വായനയും ഐ പി എൽ കാണലും നടക്കും. നേതൃത്വത്തിന്‍റെ തീരുമാന പ്രകാരം അടുത്ത ഘട്ട തെരഞ്ഞെടുപ്പിനായി മറ്റു സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനിറങ്ങുമെന്നും തരൂർ പറഞ്ഞു.

08:45 PM (IST) Apr 26

ത്രികോണ പോര് നടന്ന തൃശൂരിൽ 72.20 ശതമാനം പോളിങ്

സംസ്ഥാനത്ത് ത്രികോണ പോരാട്ടം നടന്ന തൃശൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 72.20 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ആകെ 1483055 വോട്ടര്‍മാരില്‍ 1070825 പേര്‍ വോട്ട് രേഖപ്പെടുത്തി. 708317 പുരുഷ വോട്ടര്‍മാരില്‍ 505101 പേരും (71.31 ശതമാനം) 774718 സ്ത്രീ വോട്ടര്‍മാരില്‍ 565719 പേരും (73.02 ശതമാനം) വോട്ട് ചെയ്തു. 20 ട്രാന്‍സ്ജെന്‍ഡര്‍ക്കാരില്‍ 5 പേരാണ് വോട്ട് രേഖപ്പെടുത്തിയത് (20 ശതമാനം).

08:11 PM (IST) Apr 26

കടനാട് വോട്ട് ചെയ്തത് 715 പേർ, മെഷീനിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് 719 വോട്ടുകൾ

കോട്ടയം കടനാട് പഞ്ചായത്തിലെ 25 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ വോട്ടർമാരുടെ എണ്ണവും രേഖപ്പെടുത്തപ്പെട്ട വോട്ടുകളുടെ എണ്ണവും തമ്മിൽ വ്യത്യാസം. ഇവിടെ വോട്ട് ചെയ്തത് 715 പേരാണ്. എന്നാൽ മെഷീനിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് 719 വോട്ടുകളെന്നാണ്. എൽഡിഎഫും യുഡിഎഫും പ്രിസൈഡിങ് ഓഫീസർക്ക് പരാതി നൽകി. പരാതി ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് പ്രിസൈഡിങ് ഓഫീസർ ബൂത്ത് ഏജന്‍റുമാരെ അറിയിച്ചു

07:53 PM (IST) Apr 26

പോളിംഗ് ശതമാനം 70 ശതമാനം കടന്നു

ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിച്ചപ്പോൾ കേരളത്തിൽ 70 ശതമാനത്തിലധികം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 7.45 ന് സംസ്ഥാനത്ത് പോളിംഗ് 70.03 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യുന്നത് തുടരുകയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-പോളിംഗ് ശതമാനം

സംസ്ഥാനം- 70.03

മണ്ഡലം തിരിച്ചുള്ള കണക്ക്

1. തിരുവനന്തപുരം-66.39
2. ആറ്റിങ്ങല്‍-69.36
3. കൊല്ലം-67.79
4. പത്തനംതിട്ട-63.32
5. മാവേലിക്കര-65.83
6. ആലപ്പുഴ-74.14
7. കോട്ടയം-65.57
8. ഇടുക്കി-66.34
9. എറണാകുളം-67.82
10. ചാലക്കുടി-71.50
11. തൃശൂര്‍-71.70
12. പാലക്കാട്-72.20
13. ആലത്തൂര്‍-72.12
14. പൊന്നാനി-67.22
15. മലപ്പുറം-71.10
16. കോഴിക്കോട്-72.67
17. വയനാട്-72.52
18. വടകര-72.71
19. കണ്ണൂര്‍-75.32
20. കാസര്‍ഗോഡ്-73.84

07:37 PM (IST) Apr 26

കോഴിക്കോട് നാഗംപാറ ബൂത്തിൽ നീണ്ട നിര തുടരുന്നു

കോഴിക്കോട് നാഗംപാറ ബൂത്തിൽ നീണ്ട നിര തുടരുന്നു. 600 ഓളം പേർ ഇനിയും വോട്ട് ചെയ്യാൻ ബാക്കി. ഇവിടെയാണ് 2 മണിക്കൂർ വരി നിന്ന് വോട്ട് ചെയ്തിറങ്ങിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചത്.

07:31 PM (IST) Apr 26

ഉദ്യോഗസ്ഥരുടെ അനാസ്ഥ അന്വേഷിക്കണം: പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കനത്ത ചൂടിൽ പല ബൂത്തുകളിലും വോട്ടർമാർ മണിക്കൂറുകൾ കാത്ത് നിന്ന ശേഷം മടങ്ങി. മടങ്ങി പോയി തിരികെ വന്നവരിൽ പലർക്കും വോട്ട് ചെയ്യാൻ അവസരം ലഭിച്ചില്ല. ആറ് മണിക്ക് മുൻപ് പോളിംഗ് സ്റ്റേഷനിൽ എത്തിയിട്ടും വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പലയിടങ്ങളിലും ഉണ്ടായി. പൊതുവിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയുണ്ടായെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

07:29 PM (IST) Apr 26

'ഒന്നിച്ചു നിന്ന് പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം'; നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ

വരുന്ന നാളുകളിൽ എല്ലാവരും ഒന്നിച്ചു നിന്ന് പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാമെന്ന് തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്തെ നല്ലവരായ സമ്മതിദായകർക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ താൻ നന്ദി പറയുന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു

07:18 PM (IST) Apr 26

തെരഞ്ഞടുപ്പ് കമ്മിഷനെതിരെ കോൺഗ്രസ്

തെരഞ്ഞടുപ്പ് കമ്മിഷനെതിരെ കോൺഗ്രസ് രംഗത്ത്. വോട്ടെടുപ്പ് തുടക്കം മുതലേ താളപ്പിഴ ഉണ്ടായെന്നും വേണ്ടത്ര ഉദ്യോഗസ്ഥരെ നിയമിച്ചില്ലെന്നും കെ പി സി സി ആക്ടിംഗ് പ്രസിഡന്‍റ് എം എം ഹസൻ പറഞ്ഞു. വ്യാപകമായി യന്ത്രത്തകരാർ എല്ലായിടത്തും ഉണ്ടായി. വോട്ടിങ്ങ് യന്ത്രം സജ്ജീകരിച്ചതിൽ പാകപ്പിഴ ഉണ്ടായി. ഇതെല്ലാം ബോധപൂർവമാണോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയെന്നും എം എം ഹസൻ അറിയിച്ചു.

07:04 PM (IST) Apr 26

ശശി തരൂരിനെ തടയാൻ ശ്രമിച്ചു, വിഴിഞ്ഞം ഹാർബർ ബൂത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം

വിഴിഞ്ഞം ഹാർബർ ബൂത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം. ബൂത്ത് സന്ദർശത്തിന് എത്തിയ ശശി തരൂരിനെ സിപിഎം പ്രവർത്തകർ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്.

06:50 PM (IST) Apr 26

സമയ പരിധി അവസാനിച്ചു, സംസ്ഥാനത്ത് 69.04 ശതമാനം പോളിംഗ്

ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിക്കുമ്പോൾ കേരളത്തിൽ 70 ശതമാനത്തോളം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 6.45 ന് സംസ്ഥാനത്ത് പോളിംഗ് 69.04 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യാനാകും.

06:35 PM (IST) Apr 26

കണ്ണൂരിൽ കള്ളവോട്ട് കുറവെന്ന് കെ സുധാകരൻ

കണ്ണൂരിൽ കള്ളവോട്ട് കുറവെന്ന് കെ സുധാകരൻ. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് കള്ളവോട്ട് ഇത്തവണ കുറവാണെന്നാണ് സുധാകരൻ പറഞ്ഞത്. യു ഡി എഫിന്‍റെ വിജയം ഉറപ്പിക്കുന്ന പോളിംഗാണ് ഇക്കുറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പോളിംഗ് വൈകുന്നതിനു കാരണം ഉദ്യോഗസ്ഥരാണെന്നും കണ്ണൂരിലെ യു ഡി എഫ് സ്ഥാനാർഥി പറഞ്ഞു.

06:26 PM (IST) Apr 26

വി വസീഫിനെ മുസ്ലിം ലീഗ് പ്രവർത്തകർ തടഞ്ഞതായി പരാതി

മലപ്പുറം നെല്ലിക്കുത്തിൽ ബൂത്ത് സന്ദർശനത്തിനെ ത്തിയ ഇടത് സ്ഥാനാർത്ഥി വി വസീഫിനെ മുസ്ലിം ലീഗ് പ്രവർത്തകർ തടഞ്ഞതായി പരാതി. ജിവിഎച്ച്എസ് എസ് നെല്ലിക്കുത്തിൽ എത്തിയ വസീഫിനെ തടഞ്ഞതയാണ് പരാതി ഉയർന്നിരിക്കുന്നത്

06:10 PM (IST) Apr 26

വിധിയെഴുതി കേരളം, പോളിംഗ് ശതമാനം 70 ലേക്ക്; സമയപരിധി കഴിഞ്ഞു

ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിക്കുമ്പോൾ കേരളത്തിൽ 70 ശതമാനത്തോളം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 6 മണിക്ക് സംസ്ഥാനത്ത് പോളിംഗ് 65.16 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യാനാകും.

05:55 PM (IST) Apr 26

നാദാപുരത്ത് വോട്ടർമാരും പോലീസും തമ്മിൽ ഉന്തും തള്ളും

നാദാപുരം പഞ്ചായത്തിലെ 171, 172 ബൂത്തുകളിൽ വോട്ടർമാരും പോലീസും തമ്മിൽ ഉന്തും തള്ളും. ക്യൂ നിൽക്കുന്നതിനെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്.