സ്വകാര്യ മേഖലയിലെ മുഴുവൻ തൊഴിലാളികൾക്കും വേതന സുരക്ഷയുമായി സൗദി
തൊഴിലാളികളുടെ കരാർ പ്രകാരമുള്ള വേതനം കൃത്യസമയത്ത് തന്ന നല്‍കുകയെന്നതാണ് വേതന സുരക്ഷാ പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്
റിയാദ്: സൗദിയിൽ സ്വകാര്യ മേഖലയിൽ മുഴുവൻ തൊഴിലാളികൾക്കും വേതന സുരക്ഷ. വേതന സുരക്ഷാ പദ്ധതിയുടെ അവസാന ഘട്ടം ഡിസംബർ ഒന്നിന് ആരംഭിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
തൊഴിലാളികളുടെ കരാർ പ്രകാരമുള്ള വേതനം കൃത്യസമയത്ത് തന്ന നല്‍കുകയെന്നതാണ് വേതന സുരക്ഷാ പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്. തൊഴിലാളികളുടെ ശമ്പളം എല്ലാ മാസവും കൃത്യമായി അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. ഒന്ന് മുതൽ നാലുവരെ ജീവനക്കാരുള്ള ചെറിയ സ്ഥാപനങ്ങളാണ് അവസാന ഘട്ടത്തിൽ വേതന സുരക്ഷാ പദ്ധതിയുടെ പരിധിയിൽ വരുന്നത്.
പദ്ധതിയുടെ അവസാന ഘട്ടം ഡിസംബർ ഒന്നിന് ആരംഭിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. കൃത്യ സമയത്തു വേതനം വിതരണം ചെയ്യാതിരിക്കൽ, ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്ത വേതനവും അടിസ്ഥാന വേതനവും തമ്മിൽ വ്യത്യാസം വരുക തുടങ്ങിയവ വേതന സുരക്ഷാ പദ്ധതിപ്രകാരം നിയമ ലംഘനങ്ങളാണ്.
കൃത്യസമയത്ത് ശമ്പളം നല്‍കാത്ത സ്ഥാപനത്തിന് ഓരോ തൊഴിലാളിയുടെയും പേരിൽ മുവായിരം റിയാല്‍ വീതം പിഴ ഒടുക്കേണ്ടി വരും. മൂന്ന് മാസം ശമ്പളം നല്‍കാന്‍ താമസിക്കുന്ന തൊഴിലുടമയില്‍ നിന്നും അനുമതിയില്ലാതെ തന്നെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം നടത്താനും തൊഴിലാളിക്ക് അനുമതിയണ്ടാവും. മുവായിരവും അതില്‍ കൂടുതലും തൊഴിലാളികളുള്ള വന്‍കിട കമ്പനികള്‍ക്കാണ് പ്രഥമ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കിയത്.