വികസനത്തിന് തടസ്സം ഉദ്യോഗസ്ഥരുടെ അനാസ്ഥ: മന്ത്രി സുധാകരന്
റോഡിൽക്കിടക്കുന്ന വൈദ്യുത പോസ്റ്റും പൈപ്പ് ലൈനും മാറ്റുന്നതിനും പൊതുമരാമത്ത് വകുപ്പ് മറ്റു വകുപ്പുകൾക്ക് അങ്ങോട്ട് പണം കൊടുക്കണമെന്നതാണ് അവസ്ഥയെന്നും മന്ത്രി കുറ്റപ്പെടുത്തി
തിരുവല്ല: ഉദ്യോഗസ്ഥ തരത്തിലുണ്ടാകുന്ന അനാസ്ഥയാണ് വികസന പ്രവർത്തനങ്ങൾക്ക് കാലതാമസമുണ്ടാക്കുന്നതെന്ന് പൊതുമാരാമത്ത് മന്ത്രി ജി. സുധാകരൻ. റോഡിൽക്കിടക്കുന്ന വൈദ്യുത പോസ്റ്റും പൈപ്പ് ലൈനും മാറ്റുന്നതിനും പൊതുമരാമത്ത് വകുപ്പ് മറ്റു വകുപ്പുകൾക്ക് അങ്ങോട്ട് പണം കൊടുക്കണമെന്നതാണ് അവസ്ഥയെന്നും മന്ത്രി കുറ്റപ്പെടുത്തി. അന്തർദേശീയ നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ അമ്പലപ്പുഴ പൊടിയാടി റോഡിന്‍റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
അപ്പർ കുട്ടനാട് മേഖലയിലെ പ്രധാന റോഡാണ് അമ്പലപ്പുഴയിൽ നിന്ന് പൊടിയാടി വരെ നീളുന്ന റോഡ്. കിഫ്ബിയിൽ ഉൾപ്പെടുത്തിയ ആദ്യ പ്രവൃത്തികളിൽ ഒന്നായിരുന്നു ഈ റോഡിന്‍റെ പുനർ നിർമ്മാണം. 23 കിലോമീറ്റർ റോഡിന്‍റെ നിർമ്മാണത്തിനായി 71 കോടി രൂപയാണ് വകയിരുത്തിയത്. അന്തർദേശീയ നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ റോഡ് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ഗതാഗതത്തിനായി തുറന്നു കൊടുത്തു. വകുപ്പുകൾ തമ്മിലുള്ള തർക്കമല്ല മറിച്ച് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് വികസന പ്രവർത്തനങ്ങൾ വൈകാൻ കാരണമെന്ന് മന്ത്രി പറഞ്ഞു. വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിക്കുന്നതും പൈപ്പ് ലൈനുകളുടെ അറ്റകുറ്റ പണിയുമാണ് റോഡ് വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നത്.