കൊവിഡ് വൈറസ് രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ നമസ്‍കാരം വീട്ടിൽ വെച്ച് നിർവ്വഹിക്കണമെന്നും ഖാസിമാർ അഭ്യർത്ഥിച്ചു.  

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ മറ്റന്നാള്‍. ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി വിശ്വാസികള്‍ വ്യാഴാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഇത്തവണ ആഘോഷങ്ങള്‍ വീടുകളിലാണ്. 

 പെരുന്നാള്‍ നമസ്കാരം പള്ളികളിലോ ഈദ് ഗാഹുകളിലോ ഉണ്ടാകില്ല. വീടുകളില്‍ ചെറിയപെരുന്നാള്‍ നമസ്കാരം നിര്‍വ്വഹിക്കണമെന്ന് വിവിധ ഖാസിമാര്‍ അഭ്യര്‍ത്ഥിച്ചു. ആഘോഷങ്ങളില്‍ കൊവിഡ് മാനദണ്ഡം പാലിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു. പെരുന്നാള്‍ ദിനം നമസ്ക്കാരത്തിന് മുമ്പ് ഫിത്വര്‍ സക്കാത്ത് നല്‍കണമെന്നാണ് പ്രമാണം. അയല്‍വീടുകളില്‍ ഇത് നേരിട്ട് എത്തിക്കാതെ ഏകീകൃത സ്വഭാവത്തിലാക്കണമെന്നാണ് ഖാസിമാരുടെ ആഹ്വാനം. വീടുകളിലെ സന്ദര്‍ശനവും പെരുന്നാള്‍ ആഘോഷങ്ങളില്‍ പ്രധാനമാണ്. ലോക്ഡൗണ്‍ കാലമായതിനാല്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം.

ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം മനസും ശരീരവും ശുദ്ധി ചെയ്താണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. കൊവിഡ് മൂലം ദുരിതം അനുഭവിക്കുന്നവരെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണമെന്നാണ് പണ്ഡിതരുടെ ആഹ്വാനം.