കേരളാ പകർച്ചവ്യാധി തടയൽ ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു; സർക്കാരിന് കൂടുതൽ അധികാരം
ഇതിന് പുറമെ സംസ്ഥാന സർക്കാരിന് പൊതുഗതാഗതം തടയാനാവും. സാമൂഹ്യ നിയന്ത്രണം ഏർപ്പെടുത്താം. അതിർത്തികൾ അടയ്ക്കാം, പൊതുപരിപാടികൾ തടയാനും സാധിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വിശദീകരിച്ചത്
തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളാ പകർച്ചവ്യാധി തടയൽ ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു. പകർച്ചവ്യാധി തടയുന്നതിനുള്ള ഈ ഓർഡിനൻസ് സർക്കാരിന് കൂടുതൽ അധികാരം നൽകുന്നതാണ്. ഇതോടെ പൊതുജനങ്ങളും സംഘങ്ങളും നടത്തുന്ന പരിപാടികൾ തടയാനും നിയന്ത്രണം ഏർപ്പെടുത്താനും സംസ്ഥാന സർക്കാരിന് സാധിക്കും.
ഇതിന് പുറമെ സംസ്ഥാന സർക്കാരിന് പൊതുഗതാഗതം തടയാനാവും. സാമൂഹ്യ നിയന്ത്രണം ഏർപ്പെടുത്താം. അതിർത്തികൾ അടയ്ക്കാം, പൊതുപരിപാടികൾ തടയാനും സാധിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വിശദീകരിച്ചത്.
കൊവിഡ് ബാധയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇന്നത്തെ സാഹചര്യം വിലയിരുത്തിയ ശേഷം വൈകിട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്. രാവിലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ഓർഡിനൻസിന് അംഗീകാരം നൽകിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചാൽ ഈ ഓർഡിനൻസ് നിയമമാകും.
ഇതിന് പുറമെ കൊവിഡിന്റെ മരുന്ന് വാങ്ങാൻ ടെണ്ടർ ഒഴിവാക്കാൻ കേരള മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇപ്പോഴത്തെ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ആളുകൾക്ക് വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ ഐഡി കാർഡോ പാസ്സോ കയ്യിൽ വെക്കണമെന്ന നിബന്ധന മുന്നോട്ട് വച്ചു. ഒഴിച്ചു കൂടാൻ പറ്റാത്ത സ്ഥിയിൽ മാത്രമേ പുറത്തു ഇറങ്ങാവൂവെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ആരും വീടുകളിൽ പട്ടിണി കിടക്കുന്ന സ്ഥിതിയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവർക്ക് ഭക്ഷണം തദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. പഞ്ചായത്തു തോറും കമ്മ്യൂണിറ്റി കിച്ചൻ ഉണ്ടാക്കണം. പഞ്ചായത്തുകൾ കണക്ക് ശേഖരിക്കണം. ഭക്ഷണം വേണ്ടവർക്ക് വിളിച്ചു പറയാൻ ഒരു ഫോണ് നമ്പർ ഉണ്ടാക്കണം. വിതരണം ചെയ്യുന്നവർ സുരക്ഷ ഉറപ്പാക്കണം.
മുൻഗണന പട്ടികയിൽ പെട്ടവർക്ക് നേരത്തെ നൽകുന്ന അരി കൊടുക്കും. മുൻഗണന പട്ടികയിൽ ഇല്ലാത്തവർക്ക് 15 കിലോ അരി നൽകും. ഒപ്പം പല വ്യഞ്ജന കിറ്റും എല്ലാ കുടുംബത്തിനും നൽകും. വ്യാപാരികളുടെ സഹകരണം കൂടി തേടും. ഐസോലാഷനിൽ കഴിയുന്ന വർക്ക് തദേശ സ്ഥാപനങ്ങൾ പാകം ചെയ്ത ഭക്ഷണം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.