എല്ലാ വിദൂര-സ്വകാര്യ കോഴ്സുകളും നാരായണഗുരു സർവകലാശാലയ്ക്ക് കീഴിലാക്കുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി
ഇഷ്ടമുള്ള കോഴ്സ് തെരഞ്ഞെടുക്കാനും ഇഷ്ടമുള്ള സ്ഥാപനത്തിൽ പഠിക്കാനുമുള്ള അവകാശത്തിൻ്റെ ലംഘനമാണ് ഓർഡിനൻസിലെ വ്യവസ്ഥയെന്ന് കോടതിയെ സമീപിച്ച വിദ്യാർത്ഥികൾ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
കൊച്ചി: ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല ഓർഡിനൻസിലെ നിർണായക വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാനത്തെ എല്ലാ വിദൂര, സ്വകാര്യ കോഴ്സുകളും പൂർണമായി ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കീഴിലാക്കുന്ന വ്യവസ്ഥ ആണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
ഒരു കൂട്ടം വിദ്യാർത്ഥികൾ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി സ്റ്റേ ഓർഡർ ഇറക്കിയത്. ഇഷ്ടമുള്ള കോഴ്സ് തെരഞ്ഞെടുക്കാനും ഇഷ്ടമുള്ള സ്ഥാപനത്തിൽ പഠിക്കാനുമുള്ള അവകാശത്തിൻ്റെ ലംഘനമാണ് ഓർഡിനൻസിലെ വ്യവസ്ഥയെന്ന് കോടതിയെ സമീപിച്ച വിദ്യാർത്ഥികൾ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
പത്തനംതിട്ടയിലെ പാരലൽ കോളേജ് വിദ്യാർത്ഥികളും മാനേജ്‌മെന്റുകളും ആണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിലാണ് കൊല്ലം ആസ്ഥാനമായി ശ്രീ നാരായണഗുരു ഓപ്പൺ സർവ്വകലാശാല മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നിലവിലുള്ള നാല് സർവ്വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠന സംവിധാനങ്ങള്‍ സംയോജിപ്പിച്ചാണ് ഓപ്പൺ യൂണിവേഴ്സിറ്റി പ്രവർത്തിക്കുക.