ഏഴ് മാസമായി കൂലിയില്ലാതെ ആയിരങ്ങള്‍. വയനാട്ടില്‍ തൊഴിലാളികള്‍ സൂചനാ സമരം നടത്തി. രാജ്യ വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. കേരളത്തില്‍ കുടിശ്ശിക 830 കോടി വയനാട്ടില്‍ കുടിശ്ശിക 45 കോടി

കല്‍പ്പറ്റ: കേന്ദ്രസർക്കാർ തൊഴിലുറപ്പുകൂലി കുടിശ്ശിക നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ ആയിരക്കണക്കിന് തൊഴിലാളികള്‍ പ്രതിസന്ധിയില്‍. കേരളത്തിലെ മിക്ക പഞ്ചായത്തുകളിലുള്ളവർക്കും കഴിഞ്ഞ ഏഴു മാസമായി കൂലി ലഭിച്ചിട്ടില്ല. രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്ന തൊഴിലാളികള്‍ കഴിഞ്ഞദിവസം വയനാട്ടില്‍ സൂചനാസമരം നടത്തി.

Add Asianetnews as a Preferred SourcegooglePreferred

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ ആയിരക്കണക്കിന് തൊഴിലാളികളാണ് കൂലി ലഭിക്കാത്തതിനെ തുടര്‍ന്ന് ദുരിതത്തിലായിരിക്കുന്നത്. കഴിഞ്ഞ ഏഴു മാസമായി സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് ചെയ്ത ജോലിക്ക് കൂലി ലഭിച്ചിട്ടില്ല.കേന്ദ്രസര്‍ക്കാര്‍ നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കേണ്ടത്.കേരളത്തിലെ മൊത്തം തൊഴിലാളികള്‍ക്കുമായി 830 കോടി രൂപയാണ് കുടിശികയിനത്തില്‍ നല്‍കാനുള്ളത്.

വയനാട്ടില്‍ മാത്രം 45 കോടി രൂപ കൂലി ഇനത്തില്‍ വിതരണം ചെയ്യാനുണ്ട്. കേന്ദ്രസർക്കാർ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം കല്‍പറ്റയില്‍ നൂറുകണക്കിന് തൊഴിലാളികളാണ് പ്രതിഷേധത്തിനിറങ്ങിയത്. കുടിശ്ശിക ഉടന്‍ വിതരണം ചെയ്തില്ലെങ്കില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ഇവരുടെ തീരുമാനം.