കവളപ്പാറയിൽ തെരച്ചിൽ തുടങ്ങി; ഇനി കണ്ടെത്താനുള്ളത് 13 പേരെ
അതേസമയം, ഇന്നലെ നടത്തിയ തെരച്ചിലിൽ ഒരാളെ പോലും കണ്ടെത്താനാകാത്തത് വലിയതോതിൽ നിരാശ ഉളവാക്കിയിട്ടുണ്ട്.
മലപ്പുറം: മലപ്പുറം കവളപ്പാറയിൽ ഇന്നത്തെ തെരച്ചിൽ ആരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും ഫയർഫോഴ്‌സും സന്നദ്ധ സംഘടന പ്രവർത്തകരുമാണ് തെരച്ചിൽ നടത്തുന്നത്. 20തോളം മണ്ണ്മാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇപ്പോൾ തെരച്ചിൽ നടത്തുന്നത്.
13 പേരെയാണ് ഇനി കവളപ്പാറയിൽ നിന്നും കണ്ടെത്താനുള്ളത്. ഇതുവരെയുള്ള തെരച്ചിലിൽ 46 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
പ്രധാനമായും രണ്ട് രീതിയിലാണ് തെരച്ചിൽ നടത്തുന്നത്. നേരത്തെ തെരച്ചിൽ നടത്തിയ സ്ഥലങ്ങളിൽ കൂടുതൽ ആഴത്തിൽ മണ്ണെടുത്ത് മാറ്റിയുള്ള തെരച്ചിലാണ് ഒന്ന്. ഇനി മണ്ണ് മാറ്റി തെരച്ചിൽ നടത്താനുള്ള പ്രദേശങ്ങളിൽ പരിശോധന നടത്തുക എന്നതാണ് മറ്റൊന്ന്.
അതേസമയം, ഇന്നലെ നടത്തിയ തെരച്ചിലിൽ ഒരാളെ പോലും കണ്ടെത്താനാകാത്തത് വലിയതോതിൽ നിരാശ ഉളവാക്കിയിട്ടുണ്ട്. ഇനി ആളുകളെ കണ്ടെത്തുക എന്നത് പ്രായോഗികമല്ലാത്ത സാഹചര്യമാണുള്ളതെങ്കിൽ പോലും എല്ലാ ശ്രമങ്ങളും നടത്താനാണ് ജില്ലാഭരണകുടം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള നിർദ്ദേശം.