മരണാനന്തരച്ചടങ്ങുകൾ ഒഴിവാക്കും, പ്രോട്ടോക്കോൾ അനുസരിച്ച് സംസ്ക്കാരം, ആശങ്ക വേണ്ടെന്ന് മന്ത്രി സുനിൽ കുമാർ
ചടങ്ങുകളെല്ലാം പൂർണമായും ഒഴിവാക്കി ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം സംസ്ക്കാരം നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സംസ്ക്കാരം, മരണാനന്തരച്ചടങ്ങുകൾ ഒഴിവാക്കി പൂർണമായും പ്രോട്ടോക്കോൾ അനുസരിച്ച് നടത്തുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. കഴിഞ്ഞ മാർച്ച് 22 നാണ് മരിച്ച വ്യക്തിയെ ആശുപത്രി ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്. ഗൾഫിൽ നിന്നും വരുമ്പോൾ ഇ്ദദേഹത്തിന് ഉയർന്ന രക്തസമ്മർദ്ദവും ന്യുമോണിയയുമുണ്ടായിരുന്നു. കൊവിഡ് ബാധിച്ചതോടെ ആരോഗ്യനില വഷളാകുകയായിരുന്നു. എന്നാൽ മറ്റ് ആശങ്കകൾ ആവശ്യമില്ല. ഇദ്ദേഹവുമായി ബന്ധം ഉണ്ടായിരുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ചടങ്ങുകളെല്ലാം ഒഴിവാക്കി ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണമാകും സംസ്ക്കാരം നടത്തുകയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കേരളത്തിലും കൊവിഡ് മരണം; മട്ടാഞ്ചേരി സ്വദേശി മരിച്ചത് കളമശ്ശേരി മെഡിക്കൽ കോളേജിൽ
ഇന്ന് രാവിലെ എട്ട് മണിക്കാണ് കേരളത്തിൽ ആദ്യ കൊവിഡ് മരണം നടന്നത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. 69 വയസായിരുന്നു ഇദ്ദേഹത്തിന്. മാർച്ച് 16ന് ദുബായിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയതായിരുന്നു. മാർച്ച് 22നാണ് രോഗം സ്ഥിരീകരിച്ചത്,തുടർന്ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് രോഗത്തിന് ചികിത്സയിൽ ആണ്.രാവിലെ എട്ട് മണിക്കാണ് മരണം സംഭവിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.