Asianet News MalayalamAsianet News Malayalam

കോഴിക്കോടിനെ ശുചിത്വ നഗരമാക്കാൻ ‘ഹൈജിയ 21’

കോഴിക്കോട്  നഗരത്തിൻ്റെ മുഖഛായ മാറ്റാനുള്ള ശുചിത്വ പ്രോട്ടോകോളിന് കോർപറേഷൻ കൗൺസിലിൻ്റെ അംഗീകാരം. 

Hygiene 21 to make Kozhikode a cleaner city
Author
Kerala, First Published Sep 15, 2021, 7:36 PM IST

കോഴിക്കോട്: കോഴിക്കോട്  നഗരത്തിൻ്റെ മുഖഛായ മാറ്റാനുള്ള ശുചിത്വ പ്രോട്ടോകോളിന് കോർപറേഷൻ കൗൺസിലിൻ്റെ അംഗീകാരം. ‘ ഹൈജിയ 21’ എന്ന പേരിലുള്ള ശുചിത്വ പ്രോട്ടോകോളും അത് നടപ്പാക്കാനുള്ള കർമ പദ്ധതിക്കുമാണ് മേയർ ഡോ ബീന ഫിലിപ്പിന്‍റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക കൗൺസിൽ യോഗം ഐക്യകണ്ഠമായി  അംഗീകാരം നൽകിയത്. 

ചുരുങ്ങിയത് 15 ദിവസത്തിനും കൂടിയത് മൂന്ന് കൊല്ലത്തിനുമിടയിൽ നഗര ജീവിതവുമായി ബന്ധപ്പെട്ട 33 മേഖലകളിൽ പ്രോട്ടോകോൾ നടപ്പാക്കുകയാണ് ലക്ഷ്യം. വീടുകൾ, മറ്റ് പാർപ്പിടങ്ങൾ, പുതിയ കെട്ടിട നിർമാണം, ബസ് സ്റ്റാൻഡുകൾ, പൊതു ശൗചാലയങ്ങൾ, റോഡുകൾ, തെരുവുകൾ, പാർക്കുകൾ, തുറസായ സ്ഥലങ്ങൾ, പരസ്യബോർഡ്, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, പൈതൃക കേന്ദ്രങ്ങൾ, ജലാശയങ്ങൾ, കടൽതീരം, ഡ്രൈയിനേജുകൾ, സർക്കാർ-അർധ സർക്കാർ-സർക്കാറിതര ഓഫീസുകൾ, ഹോസ്പിറ്റൽ, ക്ലിനിക്കുകൾ, ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ, അറവ് ശാല, മാംസ സ്റ്റാളുകൾ, പച്ചക്കറി മാർക്കറ്റ്, മീൻ മാർക്കറ്റ്, ചെറുകിട വ്യവസായം, മത്സ്യ ബന്ധന തുറമുഖം, വ്യാപാര -വ്യവസായ-സേവന സ്ഥാപനങ്ങൾ, ഹോട്ടൽ-റെസ്റ്റാറൻറ്-ഭക്ഷണ ശാലകൾ, തട്ടുകടകൾ, വഴിയോരക്കച്ചവടക്കാർ, കല്യാണ മണ്ഡപങ്ങൾ-ഓഡിറ്റോറിയങ്ങൾ എന്നിവക്കാണ് പ്രോട്ടോകോൾ ബാധകമാവുക. 

ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇവക്കൊപ്പം ലേബർ ക്യാമ്പുകൾ, സിനിമ തിയറ്ററുകൾ, പാർക്കിങ് കേന്ദ്രങ്ങളടക്കം വണ്ടിത്താവളങ്ങൾ, ടർഫ്-സ്വിമ്മിങ് പൂളുകൾ എന്നിവക്കു കൂടി പ്രേട്ടോകോൾ ബാധകമാക്കാൻ യോഗം തീരുമാനിച്ചു. വീടുകളിൽ മുഴുവൻ ആറ് മാസത്തിനകം വാതിൽപ്പടി മാലിന്യ ശേഖരണം ആരംഭിക്കുക. 

ഒരു കൊല്ലത്തിനകം നഗരത്തിൽ കെട്ടിടങ്ങൾ പൊളിക്കാനും പണിയാനും മാസ്റ്റർ പ്ലാൻ ഉണ്ടാക്കുക, ഒരുകൊല്ലത്തിനകം ബസ് ബേകൾ നവീകരിക്കുക, സ്റ്റാൻറിനകത്തെ കച്ചവട സ്ഥാപനങ്ങളടക്കം ഏകീകൃത സ്വഭാവത്തിലാക്കുക, ഇ-ടോയ്ലെറ്റടക്കം നിലവിലെ ടോയ്ലെറ്റുകളെല്ലാം രണ്ട് മാസത്തിനകം പ്രവൃത്തിപ്പിക്കുക, നടപ്പാതകൾ ഒരു കൊല്ലത്തിനകം നവീകരിക്കുക, തെരുവുകൾ ഒകേ്ടാബർ 15നകം വിവിധ ക്ലസ്റററാക്കുക, നവംബർ 15ന് മാലിന്യം വേർതിരിച്ച് സൂക്ഷിക്കാൻ ബിന്നുകൾ സ്ഥാപിക്കുക, ആറ് മാഖസത്തിനകം പുതിയ പാർക്കിന് സ്ഥലം കണ്ടെത്തുക, ഒരു കൊല്ലത്തിനകം പരസ്യങ്ങൾ സ്ഥാപിക്കാൻ ഏകീകൃത രൂപത്തിൽ പ്രത്യേക ഇടങ്ങളിൽ മാത്രമാക്കുക, രണ്ട് കൊല്ലത്തിനകം ജലാശയങ്ങളിൽ തടസങ്ങൾ ഒഴിവാക്കുക, ഒരു കൊല്ലത്തിനകം കനോലി കനാലും രണ്ട് കൊല്ലം കൊണ്ട് കല്ലായിപ്പുഴയും വൃത്തിയാക്കുക, ഒരു കൊല്ലത്തിനകം ഓവു ചാലുകൾക്ക് മാസ്റ്റർ പ്ലാൻ, എല്ലാ ഓഫീസുകളിലും ആറ് മാസത്തിനകം പ്രോട്ടോകോൾ നിരീക്ഷണ സമിതിയുണ്ടാക്കുക, ഹോസ്പിറ്റൽ മാലിന്യം ശാസ്ത്രീയമായി സംസ്ക്കരിക്കുന്നുവെന്ന് ഒരു കൊല്ലത്തിനകം ഉറപ്പാക്കുക,  ആറ് മാസത്തിനകം ആരാധനാലയങ്ങളിലും പ്ലാസ്റ്റിക് ഒഴിവാക്കി ശുദ്ധജലം ഉറപ്പ് വരുത്തൽ, വിദ്യാലയങ്ങൾക്ക് ആറ് മാസത്തിനകം മോണിറ്ററിങ് സമിതി, ഒരു കൊല്ലത്തിനകം സ്കൂളുകളിൽ നാപ്കിൻ വെൻഡിങ് യന്ത്രവും ഇൻസനേറ്ററും സ്ഥാപിക്കൽ, മൂന്ന് കൊല്ലത്തിനകം അറവ് ശാല സ്ഥാപിക്കുക, രണ്ട് കൊല്ലം കൊണ്ട് മീൻ മാർക്കറ്റുകൾ നവീകരിക്കുക, തട്ടുകടകൾക്ക് പ്രത്യേക തീമും ഡിസൈനും രണ്ട് കൊല്ലം കൊണ്ട് നടപ്പാക്കുക തുടങ്ങയവയെല്ലാം പ്രോട്ടോകോൾ പ്രകാരമുള്ള കർമ പദ്ധതികളാണ്. 

പ്രോട്ടോകോൾ നടപ്പാക്കൽ 10 ദിവസത്തിനകം പൊതുജനങ്ങളുടെ അഭിപ്രായം കൂടി കേട്ട ശേഷം ഒക്ടോബർ രണ്ടിന് ഉദ്ഘാടനം ചെയ്യുമെന്ന് മേയർ ബീനാ ഫിലിപ്പ് പറഞ്ഞു. പ്രോട്ടോകോർ നടപ്പാക്കി ശിക്ഷ കൊടുക്കാനല്ല, ശുചിത്വ സംസ്ക്കാരം ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യമെന്ന് മേയർ ബിന ഫിലിപ് പറഞ്ഞു. ഒരു കൊല്ലത്തിനകം നഗരത്തിൽ ആവശ്യമുള്ളിടത്തെല്ലാം പൊതു ശൗചാലയങ്ങൾ സ്ഥാപിക്കുമെന്ന് ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് പറഞ്ഞു.

 ഒക്ടോബർ രണ്ടിന് ഉദ്ഘാടനം ചെയ്തയുടൻ നാലിന് തന്നെ റിസോഴ്സ് പേഴ്സണുകൾക്കായി സ്ഥിരം കേന്ദ്രം തുടങ്ങി ജനകീയാസൂത്രണം പോലെ ഘട്ടംഘട്ടമായാണ് നടപ്പാക്കുക.  സ്ഥിരം സമിതിയംഗങ്ങളായ പി.ദിവാകരൻ, ഡോ.എസ്.ജയശ്രീ, കൃഷ്ണ കുമാരി, പി.കെ.നാസർ, സി.രേഖ, പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, കെ.മൊയ്തീൻ കോയ, എൻ.സി.മോയിൻ കുട്ടി, അനുരാധ തായാട്ട്, എസ്.എം.തുഷാര തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios