കുടിക്കാനെത്തിച്ചത് മലിനജലം; തിരുവനന്തപുരത്ത് ടാങ്കർ ലോറി പിടിച്ചു, ഹോട്ടല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു
തിരുവല്ലത്തിനടുത്ത് വയലിൽ കുളം കുഴിച്ച്, അതിൽ നിന്ന് ശേഖരിച്ച വെള്ളമാണ് ഇവർ നഗരത്തിലെ ചില ഹോട്ടലുകളിലേക്ക് എത്തിച്ചിരുന്നത്. അപകടകരമായ നിലയിൽ വെള്ളം മലിനമാണെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം: കുടിവെള്ളമെന്ന പേരിൽ തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളിലും ആശുപത്രികളും മലിന ജലമെത്തിച്ച ടാങ്കർ ലോറി പിടിയിൽ. നഗരസഭയുടെ ഹെൽത്ത് സ്വകാഡാണ് ലോറി പിടികൂടിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ കുടിവെള്ളമെത്തിക്കുന്ന ടാങ്കർ ലോറികൾക്കുള്ള നിബന്ധനകൾ കർശനമാക്കി.
മലിനമായ സ്രോതസ്സുകളില്‍ നിന്ന് വെള്ളമെടുത്ത് കുടിവെള്ളമെന്ന വ്യാജേന നഗരത്തിൽ വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ഹെൽത്ത് സ്വകാഡ് മിന്നൽ പരിശോധന നടത്തിയത്. നഗരത്തിലെ ഹോട്ടലുകളിലേക്ക് വെള്ളമെത്തിച്ച ടാങ്ക ലോറിയാണ് സ്വകാഡ് പിടികൂടിയത്. തിരുവല്ലത്തിനടുത്ത് വയലിൽ കുളം കുഴിച്ച്, അതിൽ നിന്ന് ശേഖരിച്ച വെള്ളമാണ് ഇവർ നഗരത്തിലെ ചില ഹോട്ടലുകളിലേക്ക് എത്തിച്ചിരുന്നത്. അപകടകരമായ നിലയിൽ വെള്ളം മലിനമാണെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ഈ മലിനജലം ഉപയോഗിക്കുന്നതായി കണ്ടെത്തിയ അരുൾ ജ്യോതി ഹോട്ടലിന്റെ പ്രവർത്തനം നഗരസഭ ഇടപെട്ട് താത്കാലികമായി നിർത്തിവച്ചു.
നഗരത്തിൽ കുടിവെള്ളമെത്തിക്കുന്ന ടാങ്കർ ലോറികൾക്ക് ഫെബ്രുവരി ഒന്ന് മുതൽ ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ട്. നഗരസഭയുടെ സ്മാർട്ട് ട്രിവാൻഡ്രം മൊബൈൽ ആപ്പ് വഴിയും അക്ഷയകേന്ദ്രങ്ങൾ വഴയും ടാങ്കർ ലോറികളുടെ സേവനത്തിനായി നഗരസവാസികൾക്ക് അപേക്ഷിക്കാം ഉപഭോക്താക്കളിൽ നിന്ന് കുടിവെള്ളത്തിന് അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും നഗരസഭ അറിയിച്ചു