ഉടൻ പണമെത്തിക്കുന്ന ഐഎംപിഎസിനുള്ള സർവീസ് ചാർജ് എസ്ബിഐ ഒഴിവാക്കും
ജൂലൈ ഒന്ന് മുതൽ ആർടിജിഎസ് വഴിയും നെഫ്റ്റ് വഴിയുമുള്ള പണമിടപാടുകൾക്കുള്ള സർവീസ് ചാർജ് എസ്ബിഐ കുറയ്ക്കാൻ തീരുമാനിച്ചിരുന്നു.
ദില്ലി: ഉടൻ പണമെത്തിക്കുന്ന ഐഎംപിഎസ് (Immediate Payment Service) വഴിയുള്ള ഇടപാടുകൾക്കുള്ള സർവീസ് ചാർജ് ഒഴിവാക്കി എസ്ബിഐ. മൊബൈൽ, ഇന്‍റർനെറ്റ് ബാങ്കിംഗ് വഴിയും, യോനോ (yono) എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഐഎംപിഎസ് പണം കൈമാറ്റം ചെയ്യുന്നതിനുള്ള സർവീസ് ചാർജുകളാണ് എസ്ബിഐ ഒഴിവാക്കിയത്. ഓഗസ്റ്റ് 1 മുതൽ നിരക്കീടാക്കില്ലെന്ന് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ബാങ്ക് ബ്രാഞ്ചുകൾ വഴി 1000 രൂപ വരെ ഐഎംപിഎസ് വഴി പണം കൈമാറ്റം ചെയ്യുന്നതിനും ചാർജ് ഈടാക്കില്ല. അതേസമയം, 1000 രൂപയിൽ കൂടുതൽ ബ്രാഞ്ചുകൾ വഴി ഐഎംപിഎസ് വഴി അയച്ചാൽ ചാർജ് കൊടുക്കണം.
ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഐഎംപിഎസ് പണമിടപാടിനുള്ള സർവീസ് ചാർജ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഒഴിവാക്കുന്നത്. ജൂലൈ ഒന്ന് മുതൽ ആർടിജിഎസ് വഴിയും നെഫ്റ്റ് വഴിയുമുള്ള പണമിടപാടുകൾക്കുള്ള സർവീസ് ചാർജ് എസ്ബിഐ കുറയ്ക്കാൻ തീരുമാനിച്ചിരുന്നു.
2019 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച്, ഇന്‍റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്ന എസ്ബിഐ ഉപഭോക്താക്കളുടെ എണ്ണം 6 കോടിയിലധികമാണ്. മൊബൈൽ ബാങ്കിംഗ് ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ എണ്ണമാകട്ടെ 1.41 കോടിയോളം വരും.