കൃത്യസമയത്ത് എത്തിച്ചിരുന്നെങ്കിൽ ബ്രിട്ടോയെ രക്ഷിക്കാമായിരുന്നുന്നെന്ന് ചികിത്സിച്ച ഡോക്ടർ
കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ സൈമൺ ബ്രിട്ടോയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ബ്രിട്ടോയെ ചികിത്സിച്ച ഡോക്ടർ അബ്ദുൾ അസീസ്. ബ്രിട്ടോയുടെ മരണത്തിൽ വ്യക്തതയില്ലെന്ന് ഭാര്യ സീന പറഞ്ഞിരുന്നു.
തൃശ്ശൂർ: കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ സൈമൺ ബ്രിട്ടോയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ബ്രിട്ടോയെ ചികിത്സിച്ച ഡോക്ടർ അബ്ദുൾ അസീസ്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഡോക്ടർ അസീസിന്‍റെ പ്രതികരണം.
ഹൃദ്രോഗമുള്ള ആളാണെന്ന് കരുതിയാണ് ചികിത്സ ആരംഭിച്ചതെന്നും ഡോക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അങ്ങനെയാണ് കൂടെയുള്ളവർ അറിയിച്ചത്. കൃത്യമായ രോഗങ്ങളെക്കുറിച്ചോ, കഴിക്കുന്ന മരുന്നുകളെക്കുറിച്ചോ രേഖകളുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഉള്ള വിവരങ്ങൾ വച്ച് ചികിത്സ നൽകിയത്. പന്ത്രണ്ട് മണിക്കൂറോളം അസ്വസ്ഥത അനുഭവപ്പെട്ട ശേഷമാണ് ബ്രിട്ടോയെ ചികിത്സയ്ക്കായി എത്തിച്ചത്. അതുകൊണ്ടുതന്നെ, കുറച്ച് നേരത്തേ എത്തിച്ചിരുന്നെങ്കിൽ ബ്രിട്ടോയെ രക്ഷിക്കാമെന്നായിരുന്നു കരുതുന്നതെന്നും ഡോക്ടർ വ്യക്തമാക്കി.
സൈമൺ ബ്രിട്ടോയുടെ മരണത്തിൽ വ്യക്തതയില്ലെന്ന് ഭാര്യ സീന ഭാസ്കർ ആരോപിച്ചതിന് പിന്നാലെയാണ് ഡോക്ടറുടെ വെളിപ്പെടുത്തൽ.