ബ്രൂവറി അനുമതി: വിചിത്ര വാദം റദ്ദാക്കല്‍ ഉത്തരവിലും ആവർത്തിച്ച് സർക്കാർ
ബ്രൂവറി അനുമതി റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. നവകേരള നിര്‍മ്മിതിക്കിടെ വിവാദം ഒഴിവാക്കാനെന്ന് ഉത്തരവില്‍ പരാമര്‍ശം.
തിരുവനന്തപുരം: ബ്രൂവറി ഡിസ്റ്റലറി അനുമതി റദ്ദാക്കുന്നത് പ്രളയകാലത്ത് വിവാദങ്ങളൊഴിവാക്കാനാണെന്ന് വിചിത്ര വാദം ഉത്തരവിലും ആവർത്തിച്ച് സർക്കാർ. പുതിയ അനുമതിക്ക് മാനദണ്ഡങ്ങൾ തയ്യാറാക്കാൻ നിശ്ചയിച്ച സമിതി ഈ മാസം 31 നകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിലുണ്ട്.
ഉത്തരവുകളുടെ ചരിത്രത്തിൽ അപൂർവ്വത അവകാശപ്പെടാവുന്നതാണ് മുഖ്യമന്ത്രിയുടെ ന്യായങ്ങൾ ആവർത്തിച്ചുകൊണ്ടുള്ള ഉത്തരവ്. ഒരു നപടി റദ്ദാക്കാനുള്ള വസ്തുനിഷ്ഠമായ കാരണങ്ങൾ പറയുകയോ, റദ്ദാക്കുന്നു എന്ന് മാത്രം വ്യക്തമാക്കുകയോ ആണ് പതിവ്.വിവാദങ്ങൾ ഒഴിവാക്കാൻ എന്ന ന്യായം ഉത്തരവിൽ വ്യക്തമാക്കിയത് നപടി കോടതിയിൽ ചോദ്യം ചെയ്യാൻ സാധ്യത കൂട്ടും. കാരണം
അനുമതിയിൽ ഒരുതെറ്റുമില്ലെന്ന് ഉത്തരവ് തന്നെ പറയുന്നു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. പക്ഷെ പ്രളയകാലത്ത് വിവാദങ്ങൾ ഒഴിവാക്കാനാണ് തീരുമാനം പിൻവലിക്കുന്നതെന്നും സർക്കാർ രേഖാമൂലം സമ്മതിക്കുന്നു.തന്‍റേതായ തെറ്റുകൊണ്ടോ, യുക്തിസഹമായ കാരണം കൊണ്ടോ അല്ല സർക്കാർ ഉത്തരവ് റദ്ദാക്കിയതെന്ന് അനുമതി കിട്ടിയവർക്ക് കോടതിയിൽ സമർദ്ധിക്കാനാവും. സർക്കാർ കോടതിയിൽ തോറ്റെന്നും വരാം.
അതേസമയം മദ്യനിർമ്മാണ ശാലകളുടെ പുതിയ അപേക്ഷകൾ പരിഗണിക്കാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട് പോവകായണ്. ഇതിന് സ്വീകരിക്കേണ്ട മാനദണ്ഡം തയ്യാറാക്കാൻ നിശ്ചയിച്ച സമിതി ഈ മാസം31 നകം റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.