'ആ ബന്ധം പരസ്പരസമ്മതത്തോടെ': മീടൂ ആരോപണത്തെക്കുറിച്ച് എം.ജെ.അക്ബർ
തന്റെ ജൂനിയറായിരുന്ന പല്ലവി ഗൊഗോയിയുമായി ബന്ധമുണ്ടായിരുന്നെന്ന് എം.ജെ.അക്ബർ. എന്നാൽ പിന്നീട് ബന്ധത്തെക്കുറിച്ച് ഭാര്യ അറിഞ്ഞപ്പോൾ എല്ലാം അവസാനിപ്പിച്ചു. താനുമായുള്ള ബന്ധത്തെക്കുറിച്ച് ഒരിക്കലും പല്ലവി പരാതി പറഞ്ഞിട്ടില്ലെന്നാണ് അക്ബർ പറയുന്നത്.
ദില്ലി: ബലാത്സംഗം ചെയ്തെന്ന അനുഭവം തുറന്നുപറഞ്ഞ മാധ്യമപ്രവർത്തക പല്ലവി ഗൊഗോയിയുമായി ഉണ്ടായിരുന്നത് പരസ്പരസമ്മതത്തോടെയുള്ള ബന്ധമെന്ന് മുൻ വിദേശകാര്യസഹമന്ത്രി എം.ജെ.അക്ബർ. എന്നാൽ ആ ബന്ധം വീട്ടിൽ അറിഞ്ഞതോടെ അവസാനിപ്പിയ്ക്കുകയായിരുന്നുവെന്നും അക്ബർ വിശദീകരിക്കുന്നു.
''1994-ലാണ് ഞാനും പല്ലവിയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. ആ ബന്ധം മാസങ്ങൾ നീണ്ടു. എന്നാൽ ആ ബന്ധത്തെച്ചൊല്ലി പലയിടത്തും അഭ്യൂഹങ്ങൾ ഉയർന്നു. ഒടുവിൽ പല്ലവിയുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച് ഭാര്യ അറിഞ്ഞു. അതെന്റെ കുടുംബജീവിതത്തെപ്പോലും ബാധിച്ചു. അങ്ങനെ ആ ബന്ധം അവസാനിയ്ക്കുകയായിരുന്നു, ഒട്ടും സുഖകരമല്ലാത്ത ഒരു അവസാനം.'' അക്ബർ ANI-യ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
''എന്നെയും പല്ലവിയെയും നേരിട്ടറിയാവുന്നവർക്കും ഞങ്ങളുടെ കൂടെ ജോലി ചെയ്തിരുന്നവർക്കും അവർക്ക് ഞാനുമായുള്ള ബന്ധത്തിൽ ബുദ്ധിമുട്ടുള്ളതായി തോന്നിയിട്ടില്ല. എന്റെ ഒപ്പം അവർ സന്തോഷവതിയായിരുന്നു. ഒരു കാലത്തും അവർ സമ്മർദ്ദത്തിനടിപ്പെട്ടാണ് ജോലി ചെയ്യുന്നതെന്ന് ആർക്കും തോന്നിയിട്ടില്ല.'' അക്ബർ പറയുന്നു.
ഇന്നലെ വാഷിംഗ്ടൺ പോസ്റ്റിൽ എഴുതിയ പ്രത്യേക കോളത്തിലാണ് തന്നെ എം.ജെ.അക്ബർ ബലാത്സംഗം ചെയ്തെന്ന് പല്ലവി ഗൊഗോയ് തുറന്നെഴുതിയത്. വാർത്ത ഇവിടെ വായിക്കാം.
എന്നാൽ ആദ്യമായി അക്ബറിന് പിന്തുണയുമായി ഭാര്യ മല്ലികയും രംഗത്തുവന്നു. മല്ലികയുടെ വാർത്താക്കുറിപ്പ് ഇവിടെ.