ചെറുതോണി അണക്കെട്ടില്‍ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു
ഇടുക്കിയിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചു. നേരത്ത സെക്കന്റിൽ 800 ഘനമീറ്റര്‍ ജലം ഒഴുക്കി വിട്ടിരുന്നത് 700 ഘനമീറ്ററായാണ് കുറച്ചത്. ഇടുക്കിയിലേക്ക് എത്തുന്ന ആകെ വെള്ളം 1,111 ഘനമീറ്ററാണ്.
ഇടുക്കി: ഇടുക്കിയിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചു. നേരത്ത സെക്കന്റിൽ 800 ഘനമീറ്റര്‍ ജലം ഒഴുക്കി വിട്ടിരുന്നത് 700 ഘനമീറ്ററായാണ് കുറച്ചത്. ഇടുക്കിയിലേക്ക് എത്തുന്ന ആകെ വെള്ളം 1,111 ഘനമീറ്ററാണ്.
ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും ഡാമിലേക്കെത്തുന്ന വെള്ളത്തിന് കുറവില്ല. ഇതുമൂലം ഡാമിലെ ജലനിരപ്പ് ഇപ്പോഴും വര്‍ധിക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തുറന്ന് വിടുന്ന വെള്ളം കൂടിയതാണ് ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരാന്‍ കാരണമെന്നാണ് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കുന്നത്.
മുല്ലപ്പെരിയാറില്‍ ഇന്നലെ ജലനിരപ്പ് 141 അടിക്ക് മുകളില്‍ എത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇടുക്കിയിലേക്ക് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചിരുന്നു. നിലവില്‍ 2402.24 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. മണിക്കൂറില്‍ ശരാശരി .02 അടി വെള്ളം ഉയരുന്ന സ്ഥിതിയാണുള്ളത്. ഇടമലയാറില്‍ ജലനിരപ്പ് 168.37 മീറ്ററാണ് ഇപ്പോഴുള്ളത്.
169 മീറ്ററാണ് ഇവിടുത്തെ ആകെ സംഭരണശേഷി. എന്നാല്‍, ഇടമലയാറിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്‍റെ അളവില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. സെക്കന്‍ഡില്‍ 319 ഘനമീറ്റര്‍ വെള്ളമാണ് ഒഴുകിയെത്തുന്നത്. പക്ഷേ, 400 ഘനമീറ്റര്‍ വെള്ളം തുറന്നു വിടുന്നുണ്ട്. ഇതോടെ ജലനിരപ്പ് കുറയുകയാണെന്നും കെഎസ്ഇബി അറിയിച്ചു.