തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി; പൂര വിളംബരത്തിന് എഴുന്നള്ളിക്കുന്നത് കര്‍ശന ഉപാധികളോടെ
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പുരവിളംബരത്തിന് എഴുന്നള്ളിക്കുന്നത് കര്‍ശന ഉപാധികളോടെ
തൃശൂര്‍: തൃശൂര്‍ പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ കര്‍ശന ഉപാധികളോടെ അനുമതി. പൂര വിളംബരത്തിന് ഒരു മണിക്കൂര്‍ നേരത്തേക്ക് മാത്രം ആനയെ എഴുന്നള്ളിക്കാനാണ് കളക്ടര്‍ അധ്യക്ഷയായ സമിതിയുടെ അനുമതി. ആനയുടെ പത്തു മീറ്റര്‍ പരിസരത്തേക്ക് ആളുകളെത്തുന്നത് നിയന്ത്രിക്കാനും നടപടി ഉണ്ടാകും.
നാല് പാപ്പാൻ മാരുടെ സംരക്ഷണയിലാണ് ആനയെ കൊണ്ടു വരേണ്ടത്. ക്ഷേത്ര പരിസരത്തെ ചടങ്ങിന് മാത്രമെ ഉപയോഗിക്കാവു. ഒമ്പതര മുതൽ പത്തര വരെ മാത്രമെ എഴുന്നള്ളിക്കാൻ അനുമതി ഉള്ളു എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ആനയുടെ ആരോഗ്യ സ്ഥിതി മെഡിക്കൽ സംഘം പരിശോധിച്ചിരുന്നു. ഉപാധികളോടെ ആനയെ എഴുന്നള്ളിക്കാമെന്ന് കഴിഞ്ഞ ദിവസം നിയമോപദേശവും ലഭിച്ചിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി തൃശൂര്‍ പൂരത്തോട് അനുബന്ധിച്ച് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ആരോഗ്യ പ്രശ്നങ്ങളും അക്രമ സ്വഭാവവും കാരണം ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ആന പ്രേമികളുടേയും ആന ഉടമകളുടേയും ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു,