പ്രായം തളര്‍ത്തില്ല; ഒളിംപിക്സില്‍ 100 മീറ്റര്‍ സ്വര്‍ണം നേടുമെന്ന് ഗാറ്റ്ലിന്‍
പ്രായം തനിക്കൊരു തടസ്സമാവുമെന്നാണ് പലരും കരുതുന്നത്. എന്നാൽ അതിന് സത്യവുമായി ഒരു ബന്ധവുമില്ല. കൃത്യമായ ശരീര പരിചരണവും ഉറച്ച ആത്മവിശ്വാസവും തന്നെ ലക്ഷ്യത്തിൽ എത്തിക്കുമെന്നും മുപ്പത്തിയെട്ടുകാരനായ ഗാറ്റ്‍ലിൻ
ന്യൂയോര്‍ക്ക്: ടോക്കിയോ ഒളിംപിക്സ് അടുത്ത വർഷത്തേക്ക് മാറ്റിയെങ്കിലും 100 മീറ്ററിൽ സ്വർണം നേടാൻ തനിക്ക് കഴിയുമെന്ന് ലോക ചാമ്പ്യൻ ജസ്റ്റിൻ ഗാറ്റ്‍ലിൻ. കൊവിഡ് ബാധയെ തുടർന്നാണ് ജൂലൈയില്‍ ടോക്കിയോയില്‍ നടക്കേണ്ടിയിരുന്ന ഒളിംപിക്സ് അടുത്ത വർഷത്തേക്ക് മാറ്റിയത്. ഇതോടെ ഒളിംപിക്സിന് എത്തുമ്പോൾ ഗാറ്റ്‍ലിന് 39 വയസ്സാവും.
പ്രായം തനിക്കൊരു തടസ്സമാവുമെന്നാണ് പലരും കരുതുന്നത്. എന്നാൽ അതിന് സത്യവുമായി ഒരു ബന്ധവുമില്ല. കൃത്യമായ ശരീര പരിചരണവും ഉറച്ച ആത്മവിശ്വാസവും തന്നെ ലക്ഷ്യത്തിൽ എത്തിക്കുമെന്നും മുപ്പത്തിയെട്ടുകാരനായ ഗാറ്റ്‍ലിൻ പറഞ്ഞു. 2021നുശേഷവും അത്ലറ്റിക്സില്‍ തുടരുമെന്നും ഗാറ്റ്ലിന്‍ സൂചിപ്പിച്ചു. അമേരിക്കന്‍ ഫുട്ബോള്‍ താരം ടോം ബ്രാഡി 42-ാം വയസില്‍ ടാംപ ബേ ബുക്കാനീഴ്സുമായി കരാറിലേര്‍പ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു ഗാറ്റ്ലിന്റെ പ്രതികരണം.
അമേരിക്കൻ താരമായ ഗാറ്റ്‍ലിൻ 2004ലെ ഏതൻസ് ഒളിംപിക്സിലും 2017ലെ ലോക അത്‍ലറ്റിക് മീറ്റിലും 100 മീറ്റർ സ്വർണം നേടിയ താരമാണ്. 2017ൽ സാക്ഷാൽ ഉസൈൻ ബോൾട്ടിനെ തോൽപിച്ചാണ് ഗാറ്റ്‍ലിൻ ലോക ചാമ്പ്യനായത്. ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗാറ്റ്ലിനെ 2006 മുതല്‍ 2010 വരെ വിലക്കിയിരുന്നു. 2001ലും ഉത്തേജകമരുന്ന് പരിശോധനയില്‍ ഗാറ്റ്ലിന്‍ കുടുങ്ങിയിരുന്നു.