അനുമതിയില്ലാതെ ഹജ്ജ് നിർവ്വഹിക്കാനെത്തിയവരെ തിരിച്ചയച്ചു
ഹജ്ജ് വേളയിൽ മക്കയിൽ ജോലിചെയ്യുന്നതിന് അനുമതിപത്രമില്ലാതിരുന്ന 3,89,359 വിദേശികളെയും തിരിച്ചയച്ചു
റിയാദ്: അനുമതിയില്ലാതെ ഹജ്ജ് നിർവ്വഹിക്കാനെത്തിയ 9,915 പേരെ തിരിച്ചയച്ചു. അനധികൃത മാർഗ്ഗത്തിലൂടെ ഹജ്ജ് നിർവ്വഹിക്കുന്നത് തടയാൻ സുരക്ഷ ശക്തമാക്കിയതായി ഹജ്ജ് സുരക്ഷാസേന അറിയിച്ചു.
അനുമതിപത്രമില്ലാതെ മക്കയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 9915 പേരെ പിടികൂടി തിരിച്ചയച്ചായി ഹജ്ജ് സുരക്ഷാസേന വക്താവ് അറിയിച്ചു. ഹജ്ജ്- ഉംറ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്ത 181 വ്യാജ സർവീസ് ഓഫീസുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
ഹജ്ജ് വേളയിൽ മക്കയിൽ ജോലിചെയ്യുന്നതിന് അനുമതിപത്രമില്ലാതിരുന്ന 3,89,359 വിദേശികളെയും തിരിച്ചയച്ചു. പുണ്യ സ്ഥലങ്ങളിൽ ഹജ്ജ് നിയമവ്യവസ്ഥകൾ ലംഘിച്ച 277 വിദേശികളെയും പിടികൂടി.
ഹജ്ജ് സീസണിൽ മക്കയിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേക അനുമതി ഇല്ലാതിരുന്ന 1,73,223 വാഹനങ്ങളും തിരിച്ചയച്ചു. അനധികൃത മാർഗത്തിലൂടെ ഹജ്ജ് നിർവ്വഹിക്കാൻ ശ്രമിക്കുന്നത് നിരീക്ഷിക്കുന്നതിന് സുരക്ഷാ വിഭാഗം അതീവ ജാഗ്രതയാണ് പുലർത്തുന്നത്.
മക്കയിലേക്കും മദീനയിലേക്കുമുള്ള മുഴുവൻ വഴികളിലും നിരീക്ഷണം ശക്തമാക്കിയതായും ഹജ്ജ് സുരക്ഷാസേന അറിയിച്ചു.