സൗദിയിൽ വിദേശികളായ അക്കൗണ്ടന്റുമാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നു
വ്യാജ സർട്ടിഫിക്കേറ്റുകൾ ഉപയോഗിച്ച് അക്കൗണ്ടന്റുമാരായും ഓഡിറ്റർമാരായും ജോലി ചെയ്യുന്നവരെ കണ്ടെത്താനും വ്യാജ സർട്ടിഫിക്കേറ്റുകൾ ഉപയോഗിച്ചു സൗദിയിൽ ജോലിക്കായി ശ്രമിക്കുന്നവരെ പിടികൂടാനും ഇതുവഴി സാധിക്കും
റിയാദ്: സൗദി അറേബ്യയിലെ വിദേശികളായ അക്കൗണ്ടന്റുമാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നു. ഈ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാനും സ്വദേശിവത്കരണം നടപ്പാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യാനുമാണ് ഇത്.
സൗദിയിൽ ജോലിചെയ്യുന്ന വിദേശികളായ മുഴുവൻ അക്കൗണ്ടന്റുമാർക്കും ഓഡിറ്റർമാർക്കും പ്രൊഫഷണൽ രജിസ്‌ട്രേഷൻ നിർബന്ധമാക്കാനാണ് നീക്കം. തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയവുമായി സഹകരിച്ചു പദ്ധതി നടപ്പിലാക്കാനാണ് സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് ആലോചിക്കുന്നത്.
വ്യാജ സർട്ടിഫിക്കേറ്റുകൾ ഉപയോഗിച്ച് അക്കൗണ്ടന്റുമാരായും ഓഡിറ്റർമാരായും ജോലി ചെയ്യുന്നവരെ കണ്ടെത്താനും വ്യാജ സർട്ടിഫിക്കേറ്റുകൾ ഉപയോഗിച്ചു സൗദിയിൽ ജോലിക്കായി ശ്രമിക്കുന്നവരെ പിടികൂടാനും ഇതുവഴി സാധിക്കും.
ഈ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനും രജിസ്‌ട്രേഷൻ സംവിധാനം സഹായിക്കുമെന്ന് സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് വ്യക്താവ് അബ്ദുള്ള അൽ രാജ്‌ഹി പറഞ്ഞു.
ആവശ്യമായ വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് ലഭ്യമാക്കി ഈ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.