സൗദി അറേബ്യയിൽ കൊറോണ സ്ഥിരീകരിച്ചു; ഇറാനിൽ നിന്നെത്തിയ സൗദി പൗരന് രോഗബാധ
ഇറാനിൽ നിന്നും എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ബഹ്റൈൻ വഴിയാണ് ഇയാൾ സൗദിയിലെത്തിയത്.
റിയാദ്: സൗദി അറേബ്യയിൽ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാനിൽ നിന്ന് ബഹ്റൈൻ വഴി രാജ്യത്തെത്തിയ സൗദി പൗരനാണ് കോവിഡ് 19 വൈറസ് ബാധയുള്ളതായി പരിശോധനയിൽ കണ്ടെത്തിയതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച വൈകീട്ടാണ് ഇതുസംബന്ധിട്ട ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഇതോടെ ഗൾഫ് സഹകരണ കൗൺസിലിലെ (ജി.സി.സി) മുഴുവൻ രാജ്യങ്ങളിലും കൊറോണ വൈറസിന്ററെ ഭീഷണിയിലായി. സൗദി അറേബ്യ ഒഴികെ ഗൾഫിലെ ബാക്കിയെല്ലാ രാജ്യങ്ങളിലും കൊറോണ സ്ഥിരീകരിച്ചിരുന്നു. ആദ്യം യു.എ.ഇയിലും പിന്നീട് കുവൈത്തിലും ശേഷം ബഹ്റൈനിലും ഖത്തറിലും കൊറോണ വൈറസ് സാന്നിദ്ധ്യം സ്ഥീരികരിക്കുകയായിരുന്നു.
വൈറസ് ബാധയെ നേരിടാൻ മുൻകരുതൽ എന്ന രീതിയില്‍ സൗദിയിൽ 25 ആശുപത്രികൾ സജ്ജമാക്കിയിരുന്നു. ഈ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ 2200 കിടക്കകൾ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വ്യക്താവ് മുഹമ്മദ് അബ്ദുൽഅലി നേരത്തെ അറിയിച്ചിരുന്നു. ഏത് അടിയന്തിര ഘട്ടവും നേരിടാൻ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വലിപ്പം കൊണ്ടും ജനസംഖ്യ കൊണ്ടും ഗള്‍ഫിലെ വലിയ രാഷ്ട്രങ്ങളിലൊന്നാണ് സൗദി. അതുകൊണ്ട് തന്നെ കൊറോണയെ പ്രതിരോധിക്കാന്‍ കര്‍ശന നടപടികൾ സ്വീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ കർശനമായ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.