മലയാളികള്‍ തന്നെ വഞ്ചിച്ചു; കുവൈറ്റിൽ തൊഴിൽ തട്ടിപ്പിനിരയായി മലയാളി സ്ത്രീകള്‍
പത്തനംതിട്ട എസ്പിക്കും നോര്‍ക്കയ്ക്കും പരാതി നൽകിയ ബന്ധുക്കൾ ആറുപേരെയും തിരികെയെത്തിക്കാൻ പ്രശ്നം എംബസിയുടെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്
കുവെെറ്റ് സിറ്റി: തൊഴിൽ തട്ടിപ്പിനിരയായി മലയാളി സ്ത്രീകൾ കുവൈറ്റിൽ മര്‍ദ്ദനത്തിനിരയായെന്ന് പരാതി. മലയാളികൾ വഴി കുവൈറ്റിലെത്തിയ ആറു പേരാണ് ദുരിതത്തിലായത്. തട്ടിപ്പിനിരയായവരുടെ ബന്ധുക്കൾ പൊലീസിനും നോര്‍ക്കയ്ക്കും പരാതി നൽകി.
നാലു മാസം മുന്പാണ് ആലപ്പുഴ മാന്നാര്‍ സ്വദേശി പുഷ്പാംഗദന്‍റെ ഭാര്യ വനിത കുവൈറ്റിലെത്തിയത്. വീട്ടുജോലിക്ക് മലപ്പുറം സ്വദേശി സിദ്ധീഖ്, കോഴിക്കോട് സ്വദേശി ഇസ്മായിൽ എന്നിവര്‍ വഴിയാണ് വിസ സംഘടിപ്പിച്ചത്. അൽഹബീബ് എന്ന റിക്രൂട്ടിംഗ് ഏജൻസി വഴി കുവൈറ്റിലെത്തിയ വനിതക്ക് രണ്ട് മാസത്തിന് ശേഷം ശന്പളം കിട്ടാതെയായി.
അമിതമായി ജോലി എടുപ്പിക്കുന്നതിനെക്കുറിച്ച് പരാതി പറഞ്ഞപ്പോൾ ഓഫീസിലെ മുറിയിൽ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്നാണ് പരാതി. മൊബൈൽ ഫോണും പിടിച്ച് വച്ചു. കായംകുളം സ്വദേശി പൊന്നമ്മ, പരുമല സ്വദേശി അഞ്ജു, കോട്ടയം സ്വദേശി ജസ്സി, ജോമോൾ, ഏറ്റമാനൂരില്‍ നിന്നുള്ള വൽസല എന്നിവരും തൊഴിൽ പീഡനത്തിനിരയായെന്നാണ് പരാതി.
പത്തനംതിട്ട എസ്പിക്കും നോര്‍ക്കയ്ക്കും പരാതി നൽകിയ ബന്ധുക്കൾ ആറുപേരെയും തിരികെയെത്തിക്കാൻ പ്രശ്നം എംബസിയുടെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.