സദ്രാന്‍ സ്ഥാപിച്ച റെക്കോര്‍ഡ് ഈ സീസണില്‍ തകര്‍ക്കപ്പെടാന് സാധ്യതയില്ല

ഇന്‍ഡോര്‍: ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജനിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ആദ്യ പുരുഷ താരമാണ് അഫ്ഗാനിസ്ഥാന്‍ സ്‌പിന്നര്‍ മുജീബ് സദ്രാന്‍. ഐപിഎല്‍ 11-ാം സീസണ്‍ താരലേലത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് നാല് കോടി മുടക്കി കൂടാരത്തിലെത്തിച്ചതോടെ അഫ്ഗാന്‍റെ അദ്ഭുത സ്‌പിന്നര്‍ വാര്‍ത്താ തലക്കെട്ടുകളില്‍ വീണ്ടും നിറഞ്ഞു. സീസണില്‍ മികച്ച പ്രകടനം തുടരുന്നതിനിടെ അപൂര്‍വ്വ റെക്കോര്‍ഡ് നേടിയിരിക്കുകയാണ് സദ്രാന്‍.

ഐപിഎല്‍ ചരിത്രത്തില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ പ്രായം കുറഞ്ഞ താരമായി മുജാബ് സദ്രാന്‍. രാജസ്ഥാന്‍ റോയല്‍സിനെതിരെ കളിയിലെ താരമാകുമ്പോള്‍ 17 വയസും 39 ദിവസവും മാത്രമാണ് താരത്തിന് പ്രായം. 2017 സീസണില്‍ 17 ദിവസവും 229 ദിവസവും പ്രായമുള്ളപ്പോള്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ വാഷിംഗ്ടണ്‍ സുന്ദറിന്‍റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. 

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലെ മിന്നും ബൗളിംഗാണ് സദ്രാനെ കളിയിലെ താരമാക്കിയത്. മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ താരം 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് പേരെ പുറത്താക്കി. അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ജോസ് ബട്ട്‌ലര്‍(51), ബെന്‍ സ്റ്റോക്‌സ്(12), ജോഫ്രേ ആര്‍ച്ചര്‍(0) എന്നിവരാണ് സദ്രാന്‍റെ പന്തുകള്‍ക്ക് മുന്നില്‍ കറങ്ങിവീണത്. മത്സരത്തില്‍ കിംഗ്സ് ഇലവന്‍ ആറ് വിക്കറ്റിന് വിജയിച്ചിരുന്നു.