ടുബാഗോ: ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിനെ തേടി ഇന്ത്യന്‍ ക്രിക്കറ്റിലെ അപൂര്‍വ്വ റെക്കോര്‍ഡ്. ഇന്ത്യക്കായി ഏറ്റവും അധികം മാന്‍ ഓഫ് ദ സീരിയസ്സ് പദവി സ്വന്തമാക്കിയ താരം എന്ന റെക്കോര്‍ഡാണ് അശ്വിന്‍ സ്വന്തമാക്കിയത്. 13 പരമ്പരകളിലായി 36 മത്സരങ്ങളില്‍ നിന്നും ആറ് തവണയാണ് അശ്വിന്‍ ഈ അപൂര്‍വ്വ നേട്ടം കരസ്ഥമാക്കിയത്. 

സച്ചിന്‍റെയും സെവാഗിന്റെയും റെക്കോര്‍ഡാണ് അശ്വിന്‍ സ്വന്തം പേരില്‍ കുറിച്ചത്. 104 മത്സരത്തില്‍ നിന്നാണ് (39 പരമ്പര) സെവാഗ് അഞ്ച് മാന്‍ ഓഫ് ദ സീരിയസ് നേട്ടം സ്വന്തമാക്കിയത്. സച്ചിനാകട്ടെ ഇരുനൂറ് മത്സരം (74 പരമ്പര) കളിക്കേണ്ടി വന്നു അഞ്ച് തവണ മാന്‍ ഓഫ് ദ സീരിയസ് പട്ടം സ്വന്തം പേരിലാക്കാന്‍.

ടൂര്‍ണ്ണമെന്റില്‍ നാല് മത്സരങ്ങളില്‍ നിന്ന് (ഒന്ന് മഴ മൂലം പൂര്‍ണ്ണമായി ഉപേക്ഷിച്ചു) 17 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. പരമ്പരയില്‍ നാലാമത്തെ ഉയര്‍ന്ന റണ്‍സ് സ്‌കോറാകാനും അശ്വിന് സാധിച്ചു. രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ 235 റണ്‍സാണ് (കോഹ്ലിയേക്കാള്‍ 16 റണ്‍സ് മാത്രം കുറവ്) അശ്വിന്‍ നേടിയത്.

ഇതോടെ മാന്‍ ഓഫ് ദ സീരിയസ്സുകളുടെ കാര്യത്തില്‍ അശ്വിന്‍ ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന് ഭീഷണിയാകും എന്ന് ഉറപ്പായി. 11 മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങളാണ് മുത്തയ്യ സ്വന്തമാക്കിയിട്ടുളളത്. ഇത് ലോക റെക്കോര്‍ഡാണ്.

പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് വിജയിച്ചിരുന്നു. കോച്ചെന്ന നിലയില്‍ അനില്‍ കുംബ്ലെയുടെ ആദ്യ പരീക്ഷണമായിരുന്നു വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര.