Asianet News MalayalamAsianet News Malayalam

അക്കൗണ്ട് ലോക്ക് ചെയ്ത നടപടി; ട്വിറ്ററിനോട് വിശദീകരണം തേടി ഐടി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി

ശശി തരൂരിന്റെയും രവിശങ്കർ പ്രസാദിന്റെയും  അക്കൗണ്ട് ലോക്ക് ചെയ്തതിലാണ് നടപടി. രണ്ടു ദിവസത്തിനകം മറുപടി നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. 

account lock action it parliamentary standing committee seeks explanation from twitter
Author
Delhi, First Published Jun 29, 2021, 8:28 PM IST

ദില്ലി: അക്കൗണ്ട് ലോക്ക് ചെയ്തതിൽ ട്വിറ്ററിനോട് വിശദീകരണം ആവശ്യപ്പെട്ട് ഐടി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി. ശശി തരൂരിന്റെയും രവിശങ്കർ പ്രസാദിന്റെയും  അക്കൗണ്ട് ലോക്ക് ചെയ്തതിലാണ് നടപടി. രണ്ടു ദിവസത്തിനകം മറുപടി നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. 

അതിനിടെ, ഐടി - പാർലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റിക്ക് മുൻപാകെ ഗൂഗിള്‍, ഫെയ്സ്ബുക്ക് പ്രതിനിധികള്‍ ഹാജരായി. ഇന്ത്യയിലെ നിയമങ്ങള്‍ കമ്പനികള്‍ ക‍ർശനമായി നടപ്പാക്കണമെന്ന് സമിതി നിർ‍ദേശം നല്‍കി. ട്വിറ്ററിനെ വിളിച്ച് വരുത്തിയതിന് പിന്നാലെയാണ് സമിതി ഗൂഗിളിനോടും ഫെയ്സ്ബുക്കിനോടും ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

അതേസമയം, ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രസിദ്ധീകരിച്ചതിന് ട്വിറ്ററിനെതിരെ ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും കേസ്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നതില്‍ പോക്സോ വകുപ്പ് പ്രകാരം  ദില്ലിയിലും കേസെടുത്തു. ഇന്ത്യയുടെ ഭൂപടം തെറ്റായി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചുവെന്നതില‍ാണ് ട്വിറ്റര്‍ എംഡിയെ പ്രതി ചേര്‍ത്ത് പൊലീസ് കേസ് എടുത്തത്..  ലഡാക്കും ജമ്മുകാശ്മീരും ഇന്ത്യക്ക് പുറത്തായി കാണിച്ചായിരുന്നു ട്വിറ്റർ വെബ്സൈറ്റില്‍ ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ചിരുന്നത്. പരാതി ഉയര്‍ന്നതോടെ വെബ്സൈറ്റില്‍ നിന്ന്    ഭൂപടം ട്വിറ്റർ നീക്കം ചെയ്തു.ബജ്‍രംഗ്ദള്‍ നേതാവ് പ്രവീണ്‍ ഭാട്ടിയയുടെ പരാതിയിലാണ് ഉത്തർപ്രദേശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതത്.  പിന്നാലെ മധ്യപ്രദേശിലും കന്പനിക്കെതിരെ കേസെടുത്തു.ഐപിസി 505 (2), ഐടി ചട്ടം 74, എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ട്വിറ്ററിലെ ഇന്ത്യയുടെ ഉദ്യോഗസ്ഥരിലൊരാളായ അമൃത തൃപാഠിയേയും കേസില്‍ പ്രതി ചേർത്തിട്ടുണ്ട്.   വിശദീകരണം തേടി ഐടി വകുപ്പ് വൈകാതെ ട്വിറ്ററിന് നോട്ടീസ് അയച്ചേക്കും . കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നതിലും ട്വിറ്റർ
എംഡിക്കെതിരെ കേസ് എടുത്തു.. പോക്സോ, ഐടി ആക്ട് പ്രകാരമാണ് ദില്ലി പൊലീസ് കേസെടുത്തത്. ട്വിറ്റര്‍ ഐഎന്‍സി, ട്വിറ്റർ കമ്മ്യൂണിക്കേഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നതെന്ന് ദില്ലി പോലീസ് വ്യക്തമാക്കി.

ഗാസിയബാദില്‍ വൃദ്ധനെ മര്‍ദ്ദിച്ച വീഡിയോയിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിച്ചുവെന്നതില്‍ യുപി പോലീസ് സുപ്രീംകോടതിയെ സമീപിച്ചു. കര്‍ണാടക ഹൈക്കോടതിയില്‍ നിന്ന് ട്വിറ്റര്‍ എംഡിക്ക് അറസ്റ്റില്‍ നിന്ന് സംരക്ഷണവും ചോദ്യം ചെയ്യല്‍ ഓണ്‍ലൈനിലൂടെ ആക്കാനും നിര്‍ദേശം ലഭിച്ചിരുന്നു. ട്വിറ്റർ എംഡി മനീഷ് മഹേശ്വരിയും സുപ്രീംകോടതിയില്‍ തടസ്സഹർജി നല്‍കിയിട്ടുണ്ട്. ട്വിറ്ററിന്‍റെ ഭാഗം കൂടി കേട്ടശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നാവശ്യപ്പെട്ടാണ് ഹർജി.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios