Asianet News MalayalamAsianet News Malayalam

കാടിനെ അറിഞ്ഞ് കാടിനൊപ്പം വളര്‍ന്നു, ഇന്ന് കാണ്ടാമൃ​ഗങ്ങളുടെയും മറ്റ് വന്യമൃ​ഗങ്ങളുടെയും സംരക്ഷകൻ

അങ്ങനെ മാതാപിതാക്കളെ പറഞ്ഞു സമ്മതിപ്പിച്ച് അവന്‍ ഫോണ്‍ ബൂത്തുകളിലും പ്രിന്‍റിങ് പ്രസുകളിലുമെല്ലാം ജോലിക്ക് പോയിത്തുടങ്ങി. ഒപ്പം തന്നെ കൂലിത്തൊഴിലാളിയായി ഫോറസ്റ്റ് ഡിപാര്‍ട്മെന്‍റിനൊപ്പം പ്രവര്‍ത്തിക്കുകയും കുട്ടികള്‍ക്ക് ട്യൂഷനെടുക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. 

inspirational story of P Sivakumar field director Kaziranga National Park
Author
Kaziranga, First Published Dec 15, 2020, 2:11 PM IST

നീലഗിരിയുടെ മടിത്തട്ടിലുള്ള ഷോള മഴക്കാടുകള്‍ പി. ശിവകുമാറിന്‍റെ കളിമുറ്റമായിരുന്നു. തമിഴ് നാട്ടിലാണ് ശിവകുമാര്‍ ജനിച്ചതും വളര്‍ന്നതും. വനഭാഗത്തുനിന്നും വിത്തുകള്‍ ശേഖരിക്കാനും അവ നട്ടുവളര്‍ത്താനും അവനെപ്പോഴും താല്‍പര്യം കാണിച്ചിരുന്നു. ഇടയ്ക്കിടെ കാട് സന്ദര്‍ശിക്കുന്നത് ഫോറസ്റ്റ് ഓഫീസര്‍മാരുമായി സൌഹൃദത്തിലാവാനും ശിവകുമാറിനെ സഹായിച്ചു. അവര്‍ക്കെല്ലാം ഓഫീസര്‍മാരോട് ബഹുമാനവും നന്ദിയുമുണ്ടായിരുന്നു, മറ്റൊന്നുമല്ല ആ കാട് കാക്കുന്നതിന്. ശിവകുമാറിനും കൂട്ടുകാര്‍ക്കും അവര്‍ ചോക്ലേറ്റുകളും നല്‍കുമായിരുന്നു. ഇതിനെല്ലാം പുറമെ  കാടിനെ കുറിച്ച് കൂടുതല്‍ പഠിക്കാനും അറിയാനുമുള്ള താല്‍പര്യവും ആ സന്ദര്‍ശനങ്ങള്‍ കൊണ്ട് അവരില്‍ വര്‍ധിച്ചു. 

ഇന്ന് 49 -കാരനായ ശിവകുമാര്‍ കാശിരംഗ നാഷണല്‍ പാര്‍ക്കിലെ ഫീല്‍ഡ് ഡയറക്ടര്‍ കൂടിയാണ്. 1993 -ൽ പശ്ചിമ ബംഗാൾ കേഡറിൽ നിന്നുള്ള മനോജ് കുമാറിനെ പ്രദേശത്തെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറായി (ഡിഎഫ്ഒ) നിയമിച്ചു. വനങ്ങളോടുള്ള ശിവകുമാറിന്റെ സ്‌നേഹം അദ്ദേഹം തിരിച്ചറിഞ്ഞു, വനം വകുപ്പില്‍ ചേരാന്‍ ശിവകുമാറിനോട് നിര്‍ദ്ദേശിക്കുന്നതും അദ്ദേഹമാണ്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പഠിത്തം മതിയാക്കിയാലോ എന്നുവരെ ശിവകുമാര്‍ ചിന്തിച്ചിരുന്നു. കാരണം വേറൊന്നുമായിരുന്നില്ല. ഫോറസ്റ്റ് ഡിപാര്‍ട്മെന്‍റുമായി ബന്ധപ്പെട്ട തൊഴിലാളികളായിരുന്നു അദ്ദേഹത്തിന്‍റെ അച്ഛനും അമ്മയും. അവര്‍ക്ക് കുടുംബത്തെ പോറ്റാനുള്ള തുക തന്നെ കഷ്ടിച്ചേ കിട്ടിയിരുന്നുള്ളൂ. എന്നാല്‍, ആ ഫോറസ്റ്റ് ഓഫീസര്‍ കുടുംബത്തെയും വിധിയെയും പഴിക്കുന്നത് നിര്‍ത്താന്‍ ശിവകുമാറിനോട് ആവശ്യപ്പെട്ടു. പാര്‍ട്ട് ടൈം ജോലി ചെയ്ത് പഠിക്കാനുള്ള പണം കണ്ടെത്താനും അവനോട് നിര്‍ദ്ദേശിച്ചു. 

അങ്ങനെ മാതാപിതാക്കളെ പറഞ്ഞു സമ്മതിപ്പിച്ച് അവന്‍ ഫോണ്‍ ബൂത്തുകളിലും പ്രിന്‍റിങ് പ്രസുകളിലുമെല്ലാം ജോലിക്ക് പോയിത്തുടങ്ങി. ഒപ്പം തന്നെ കൂലിത്തൊഴിലാളിയായി ഫോറസ്റ്റ് ഡിപാര്‍ട്മെന്‍റിനൊപ്പം പ്രവര്‍ത്തിക്കുകയും കുട്ടികള്‍ക്ക് ട്യൂഷനെടുക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. ഒരു ട്യൂഷന്‍ സെന്‍ററില്‍ അഞ്ച് വര്‍ഷക്കാലം ശിവകുമാര്‍ അധ്യാപകനായി ജോലി നോക്കിയിട്ടുണ്ടായിരുന്നു. മേട്ടുപ്പാളയത്തുള്ള ഫോറസ്റ്റ് കോളേജ് ആന്‍ഡ് റിസര്‍ച്ച് സെന്‍ററില്‍ നിന്നും അങ്ങനെ ശിവകുമാര്‍ ബിരുദവും ബിരുദാനന്തരബിരുദവും പൂര്‍ത്തിയാക്കി. അങ്ങനെ രണ്ടായിരത്തില്‍ അദ്ദേഹം സിവില്‍ സര്‍വീസ് പരീക്ഷ എഴുതുകയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസിലേക്ക് യോഗ്യത നേടുകയും ചെയ്തു. അസം കേഡറിൽ രണ്ടുവർഷം പ്രൊബേഷണറിയായി ചുമതലകൾ പൂർത്തിയാക്കിയശേഷം 2002 -ൽ തേജ്പൂരിലെ ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്ററായി ശിവകുമാർ ചേർന്നു. അതിനുശേഷം, കമ്മ്യൂണിറ്റി അധിഷ്ഠിത വനപരിപാടികളുടെ കാര്യത്തിൽ വിവിധ സംരംഭങ്ങൾക്ക് നേതൃത്വം നൽകി. അതില്‍ വനസംരക്ഷണവും മൃഗസംരക്ഷണവുമെല്ലാം പെടുന്നു. 

2009 -ൽ അദ്ദേഹത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതിനായി ലോക ബാങ്ക് അദ്ദേഹത്തിന് നാഷണല്‍ ഫോറസ്ട്രി അവാർഡ് നൽകി. പിന്നീട്, ഡിഗ്ബോയിലുണ്ടായിരുന്ന കാലത്ത്, 250 ഇനം സസ്യങ്ങളെ സംരക്ഷണത്തിനായി തിരിച്ചറിയുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. 165 ഇനങ്ങളുള്ള ഒരു നഴ്സറിയുണ്ടാക്കുന്നതിലും അദ്ദേഹവും സംഘവും വിജയിച്ചു. വനത്തിന്റെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും നഴ്സറിക്ക് കഴിയുമെന്നും അദ്ദേഹം പറയുന്നു. പ്രാദേശിക ഇനങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഈ പ്രദേശത്ത് കുറഞ്ഞത് 100 ചെടികളെങ്കിലും നടണം. വനത്തിലെ ജീവിവർഗ്ഗങ്ങൾ നഷ്ടപ്പെടുകയാണെങ്കിൽ, നഴ്സറിയിൽ നിന്നുള്ള സസ്യങ്ങൾ അവയെ പുനരുജ്ജീവിപ്പിക്കാൻ ഉപയോഗിക്കാം എന്നും ശിവകുമാർ ദി ബെറ്റർ ഇന്ത്യയോട് പറയുന്നു.

വനസംരക്ഷണത്തിനും കമ്മ്യൂണിറ്റിക്ക് ഉപജീവനമാർഗം നല്‍കുന്ന പ്രവര്‍ത്തനത്തിനും പുറമെ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നതിലും ശിവകുമാർ നിർണ്ണായക പങ്ക് വഹിച്ചു. ലോകത്തിലെ മൂന്നിൽ രണ്ട് ജന്തുജാലങ്ങളും കാശിരംഗ നാഷണൽ പാർക്കിലുണ്ട്. കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് ധാരാളം പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ലാവോക്കോവ പ്രദേശത്ത് നിന്നും ഈ മൃഗം അപ്രത്യക്ഷമായി. അവയുടെ എണ്ണം കൂട്ടുന്നതിനായി കാശിരംഗയിൽ നിന്ന് കാണ്ടാമൃഗങ്ങളെ കൈമാറ്റം ചെയ്യാനുള്ള ശ്രമം നടന്നു. നിലവിലുള്ള എണ്ണത്തിന് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് സംരക്ഷണം ആവശ്യമാണ് -അദ്ദേഹം പറയുന്നു. സംരക്ഷണവും വികസനപരിശ്രമങ്ങളും 2009 -ൽ ഒരു സന്ദർശകന്‍ എന്നതില്‍ നിന്ന് 2019 -ൽ 8,000 എണ്ണം രേഖപ്പെടുത്തിയ രീതിയിലേക്ക് കാര്യങ്ങളെ മാറ്റിയിരിക്കുന്നുവെന്ന് ശിവകുമാർ പറയുന്നു. 2020 -ൽ ഒരു മാസത്തിൽ മാത്രം 3,500 എണ്ണത്തെ കണ്ടുവെന്നും അദ്ദേഹം പറയുന്നു. 

2019 -ൽ ചീഫ് കൺസർവേറ്റർ, കാശിരംഗ നാഷണൽ പാർക്കിന്റെ ഫീൽഡ് ഡയറക്ടർ എന്നീ നിലകളിൽ അദ്ദേഹത്തിന് ഏറ്റവും പുതിയ സ്ഥാനക്കയറ്റം ലഭിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, വന്യജീവികൾക്കായി, പ്രത്യേകിച്ച് ആനകൾ, കാണ്ടാമൃഗങ്ങൾ, എരുമകൾ എന്നിവയ്ക്കായി ആറ് തണ്ണീർത്തടങ്ങളാണ് അദ്ദേഹം സൃഷ്ടിച്ചത്. 2020 -ൽ ശിവകുമാർ നാട്ടുകാരിൽ നിന്ന് ഒരു പുതിയ പദവി നേടി - മിസ്റ്റർ കാശിരംഗ. 430 ചതുരശ്ര കിലോമീറ്റർ മുതൽ 900 ചതുരശ്ര കിലോമീറ്റർ വരെ വിസ്തീർണ്ണം വികസിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. അതുവരെ അക്കാര്യത്തില്‍ ഒരു തീരുമാനം ആവാതിരിക്കുകയായിരുന്നു. ഏതായാലും ഈ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ കാണ്ടാമൃഗങ്ങളുടെയും മറ്റ് വന്യമൃഗങ്ങളുടെയും സംരക്ഷണത്തില്‍ തുണച്ചു. ഇപ്പോള്‍ കൂടുതല്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ ഉള്‍പ്പെടുത്തി ആ മേഖലയില്‍ കൂടി നേട്ടം കൈവരിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് ശിവകുമാര്‍. 

Follow Us:
Download App:
  • android
  • ios