ബഹിരാകാശ നേട്ടങ്ങൾ വിറ്റഴിക്കാൻ, സാമ്പത്തിക നേട്ടമുണ്ടാക്കാൻ പുതിയ കമ്പനി വരുന്നു
ആൻട്രിക്സ് കോർപ്പറേഷനാണ് നിലവിൽ ഐഎസ്ആർഒയുടെ വാണിജ്യവിഭാഗം ഇതിന് പുറമെയാണ് പുതിയ സംരംഭം നിലവിൽ വരുന്നത്. സ്വകാര്യ സ്ഥാനങ്ങൾക്കായുള്ള ഉപഗ്രഹ വിക്ഷേപണങ്ങളും മറ്റും ഇനി ഈ കമ്പനിയിലൂടെ ആകാനാണ് സാധ്യത.
ദില്ലി: ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ നേട്ടങ്ങൾ വാണിജ്യവൽക്കരിക്കാൻ പുതിയ പൊതുമേഖലാ സ്ഥാപനം രൂപീക്കരിക്കുമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് എന്നായിരിക്കും പുതിയ പൊതുമേഖലാ സംരംഭത്തിന്‍റെ പേര്. ബഹിരാകാശ വകുപ്പിന്‍റെ വാണിജ്യ വിഭാഗമായിട്ടായിരിക്കും പ്രവർത്തനം. ഐസ്ആർഒയുടെ ഗവേണഷങ്ങളും കണ്ടെത്തലുകളും വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗപ്പെടുത്തുകയാണ് പുതിയ സ്ഥാപനത്തിന്‍റെ ലക്ഷ്യം. വൻ സാമ്പത്തിക നേട്ടമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആൻട്രിക്സ് കോർപ്പറേഷനാണ് നിലവിൽ ഐഎസ്ആർഒയുടെ വാണിജ്യവിഭാഗം ഇതിന് പുറമെയാണ് പുതിയ സംരംഭം നിലവിൽ വരുന്നത്. കൊമേഷ്യൽ ഉപഗ്രഹ വിക്ഷേപണത്തിന് ഉതകുന്ന സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ(എസ്എസ്എൽവി) ഈ മാസം ഐഎസ്ആർഒ പരീക്ഷിക്കാനിരിക്കെയാണ് പുതിയ സംരംഭം പ്രഖ്യാപിക്കപ്പെടുന്നത്. എസ്എസ്എൽവിയുടെയും ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവിയുടെയും നിർമ്മാണത്തിലും ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് പങ്കാളിയാവും.
ഐസ്ആർഓയുടെ ഗവേഷണങ്ങളിൽ നിന്നും വാണിജ്യാടിസ്ഥാനത്തിൽ പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയെന്ന ലക്ഷ്യവും ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിനുണ്ട്. രാജ്യത്തും വിദേശത്തും ഇത്തരം ഉൽപ്പന്നങ്ങളും സേവനങ്ങളും വിൽക്കുകയാണ് ലക്ഷ്യം. സ്വകാര്യ സ്ഥാനങ്ങൾക്കായുള്ള ഉപഗ്രഹ വിക്ഷേപണങ്ങളും മറ്റും ഇനി ഈ കമ്പനിയിലൂടെ ആകാനാണ് സാധ്യത.