മൊത്തം പ്രതിരോധ വിഹിതത്തിന്‍റെ മൂന്നില്‍ ഒന്ന് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി മാറ്റിവയ്ക്കേണ്ടി വരും. ഇത് 1,08,461.41 കോടി വരും. വന്‍ ആയുധങ്ങള്‍ക്ക് വേണ്ടിയും മൊത്തം പ്രതിരോധ ചെലവിന്‍റെ മൂന്നിലൊന്ന് തന്നെ വേണ്ടിവരും (1,03,394.31 കോടി രൂപ).

ദില്ലി: ഇടക്കാല ബജറ്റില്‍ ധനമന്ത്രിയായിരുന്ന പീയുഷ് ഗോയല്‍ നല്‍കിയ 3.05 ലക്ഷം കോടി തന്നെയാണ് പ്രതിരോധ ആവശ്യങ്ങള്‍ക്ക് നിര്‍മല സീതാരാമനും ബജറ്റിലൂടെ നല്‍കിയിരിക്കുന്നത്. പ്രതിരോധ മന്ത്രിയായിരിക്കെ മന്ത്രാലയത്തിന് കൂടുതല്‍ പണം ആവശ്യപ്പെട്ട നിര്‍മല സീതാരാമന്‍ ധനമന്ത്രിയായപ്പോള്‍ നീക്കിയിരിപ്പ് കൂടിയേക്കുമെന്ന വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍, ബജറ്റില്‍ പ്രതിരോധ വിഹിതം ഇടക്കാല ബജറ്റിലേതിന് സമാനമായി നിര്‍ത്താനാണ് നിര്‍മല സീതാരാമന്‍ ശ്രമിച്ചത്.

മൊത്തം പ്രതിരോധ വിഹിതത്തിന്‍റെ മൂന്നില്‍ ഒന്ന് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി മാറ്റിവയ്ക്കേണ്ടി വരും. ഇത് 1,08,461.41 കോടി വരും. വന്‍ ആയുധങ്ങള്‍ക്ക് വേണ്ടിയും മൊത്തം പ്രതിരോധ ചെലവിന്‍റെ മൂന്നിലൊന്ന് തന്നെ വേണ്ടിവരും (1,03,394.31 കോടി രൂപ). സേനയുടെ ആധൂനീകരണത്തിന്‍റെ സൂചികയായാണ് വന്‍ ആയുധങ്ങള്‍ക്ക് വേണ്ടിയുളള ചെലവിടലിനെ കണക്കാക്കുന്നത്.

എന്നാല്‍, ബജറ്റിലൂടെ സൈനികോപകരണങ്ങളുടെ ഇറക്കുമതി ചുങ്കം എടുത്ത് മാറ്റാന്‍ നിര്‍മല സീതാരാമന്‍ നിര്‍ദ്ദേശിക്കുന്നു. ഇത് ഇന്ത്യയില്‍ നിര്‍മിക്കുന്ന സൈനിക ഉപകരണങ്ങളില്‍ ഉപയോഗിക്കാനുളള സാമഗ്രികള്‍ വാങ്ങാന്‍ സഹായകരമാണെന്നാണ് വിലയിരുത്തല്‍. ഇത് മെയ്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായ പദ്ധതികള്‍ക്ക് സഹായകരമാണെന്നും അഭിപ്രായങ്ങളുണ്ട്. ഈ നടപടി ഇന്ത്യയിലെ സൈനിക ഉപകരണ നിര്‍മാണ വ്യവസായത്തിന് തിരിച്ചടിയാണെന്ന വാദവും ചില കോണുകളില്‍ നിന്ന് ശക്തമാണ്.

സാധാരണ ആറ് മുതല്‍ 10 ശതമാനം വരെയാണ് പ്രതിരോധ വകുപ്പിനായി ബജറ്റ് വിഹിതത്തില്‍ വരുത്തുന്ന വര്‍ധനവ്. മുന്‍ വര്‍ഷത്തെക്കാള്‍ പിയൂഷ് ഗോയല്‍ ഇടക്കാല ബജറ്റില്‍ പ്രതിരോധ വിഹിതത്തില്‍ 6.87 ശതമാനത്തിന്‍റെ വര്‍ധനവാണ് നല്‍കിയത്.