ക്രോസ് വോട്ടിംഗ് കടമ്പ കടക്കാനാകുമോ എന്ന ആശങ്കയില്‍ ബിജെപി
മൂന്നാം ചേരിയുടെ ഉദയമാണ് പോളിംഗ് കുതിച്ചുകയറാനുള്ള കാരണമായി വിശദീകരിക്കാനാണ് ബിജെപി നേതാക്കൾക്ക് ഇഷ്ടം. 2 മുതൽ പത്ത് വരെ സീറ്റുകളിൽ ജയം ഉറപ്പെന്നാണ് അവകാശവാദം. നേമം, വട്ടിയൂർകാവ്, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട്, ചെങ്ങന്നൂർ, കാസർക്കോട് സീറ്റുകളിൽ താമര വിരിഞ്ഞിരിക്കുമെന്ന് ഉറപ്പിക്കുന്നു. കുട്ടനാട്ടിലും ഉടുമ്പൻചോലയിലുമാണ് ബിഡിജെഎസ് പ്രതീക്ഷ.
മലമ്പുഴ, നെടുമങ്ങാട്, ഏറ്റുമാനൂർ, കൈപ്പമംഗലം, കോവളം അടക്കമുള്ള സീറ്റുകളിൽ അപ്രതീക്ഷിത മുന്നേറ്റവും പ്രതീക്ഷിക്കുന്നു. പുറത്ത് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ക്രോസ് വോട്ടിംഗ് എന്ന കടമ്പ തന്നെയാണ് പ്രധാന ഭീഷണിയെന്ന് നേതാക്കൾ തുറന്നുസമ്മതിച്ചു. നേമത്തെ താമരവിരിയാതിരിക്കാൻ ഇടതുവലതും കൈകോർത്തെന്നാണ് രാജഗോപാലിന്റെ ആരോപണം.
ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ബിജെപിക്കെതിര ഉണ്ടായെന്ന് സമ്മതിക്കുന്നു.. എന്നാൽ ഭൂരിപക്ഷ സമുദായ വോട്ടുകൾ താമരയുടെ പെട്ടിയിൽ ഏകീകരിച്ചുവെന്നാണ് വിലയിരുത്തൽ. 8000 വോട്ടിന് ജയിക്കുമെന്നും രാജഗോപാൽ ഉറപ്പിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ 16 ശതമാനത്തിൽ നിന്നും 18 മുതൽ 20 ശതമാനം വരെ വോട്ടുശതമാനം കൂടുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.