അന്ന് സുന്ദരി, ഇന്ന് ദുരന്തപുത്രി; സൂചിപ്പാറയില്‍ മൃതദേഹം തേടി തിരച്ചില്‍ സംഘം
സഹ്യപര്‍വ്വതത്തിന്‍റെ ഭാഗമായ നിലമ്പൂര്‍ മേഖലയില്‍ ചെറുതും വലുതുമായ ധാരാളം വെള്ളച്ചാട്ടങ്ങളുണ്ട്. ഇതില്‍ അതിദുര്‍ഘടവും സുന്ദരവുമാണ് ഇരുവഴിഞ്ഞിപ്പുഴയിലെ സൂചിപ്പാറ വെള്ളച്ചാട്ടം. ചൂരല്‍മലയില്‍ നിന്നും റോഡ്‍ മാര്‍ഗ്ഗം ഏതാണ്ട് മൂന്ന് കിലോമീറ്ററോളം യാത്ര ചെയ്യണം സൂചിപ്പാറയിലെത്താന്‍. സൂചിപ്പാറ വഴി ചാടിയാണ് ചുള്ളിക്കപ്പുഴ, ഇരുവഴിഞ്ഞിപ്പുഴയിലെത്തുന്നത്. ദുരന്തഭൂമിയായ പുത്തുമലയ്ക്ക് ഏതാണ്ട് ആറ് കിലോമീറ്റര്‍ വടക്ക് കിഴക്കാണ് സൂചിപ്പാറ വെള്ളച്ചാട്ടം. പുത്തുമലയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അഞ്ച് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. പുത്തുമലയിലെ തിരച്ചിൽ പൂർണമായും അവസാനിപ്പിച്ച് സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് മാത്രമാണ് ഇന്ന് തിരച്ചിൽ നടത്തുകയെന്ന് ദുരന്തനിവാരണ സേന അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസവും ഈ മേഖലയിൽ നിന്ന് മൃതദേഹങ്ങള്‍ കിട്ടിയിരുന്നു. പുത്തുമലയില്‍ അപകടത്തില്‍പ്പെട്ടവര്‍ മലവെള്ളപ്പാച്ചിലില്‍ ആറ് കിലോമീറ്ററപ്പുറത്തുള്ള സൂചിപ്പാറയില്‍ എത്തിയേക്കാമെന്ന സംശയത്തെ തുടര്‍ന്നാണ് തെരച്ചില്‍ സൂചിപ്പാറയിലേക്ക് മാറ്റിയത്. പുത്തുമലയിൽ ഭൂഗർഭ റഡാർ ഉപയോഗിച്ച് ഇന്നലെ നടത്തിയ തെരച്ചിൽ വിജയിച്ചിരുന്നില്ല. ഏഷ്യാനെറ്റ് ക്യാമറാ മാന്‍ സജയ കുമാര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.