കൊവിഡ് 19 ലോക്ക് ഡൗണ്‍; പലായനങ്ങളില്‍ മരിച്ചുവീഴുന്നവര്‍...
ഓരോ രാജ്യത്തിന്റെയും ദൈനംദിന പ്രവര്‍ത്തികളെ ചാക്രികമായി നിലനിര്‍ത്തുന്നത്, സാമൂഹീകമായി തൊഴില്‍ വിഭജനത്തില്‍ ഏറ്റവും താഴേക്കടിയില്‍ നില്ക്കുന്ന തൊഴിലാളി വിഭാഗമാണ്. അതുകൊണ്ട് തന്നെ പെട്ടെന്നൊരു ദിവസം രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആശങ്കകളെ ഇല്ലാതാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമായി തീരുന്നു. പ്രത്യേകിച്ച്, സ്വന്തം അവകാശം സ്ഥാപിച്ചെടുക്കാന്‍, തങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലേറിയവര്‍ക്ക് മുന്നില്‍ നൂറ്ക്കണക്കിന് കിലോമീറ്ററുകള്‍ ലോങ്ങ് മാര്‍ച്ച് നടത്തേണ്ടിവരുന്ന, കര്‍ഷകരും തൊഴിലാളികളുമടങ്ങിയ ഇന്ത്യയെ പോലൊരു രാജ്യത്ത്.
എന്നാല്‍, ലോക്ക് ഡൌണ്‍പ്രഖ്യാപിക്കവേ തൊഴിലാളികളെ എങ്ങനെ അവരവരുടെ താമസസ്ഥങ്ങളില്‍ തന്നെ നിലനിര്‍ത്താമെന്നതിനെ കുറിച്ച് ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ലെന്ന് വേണം കരുതാന്‍. ലോക്ക് ഡൌണ്‍ പ്രഖ്യാപനത്തിന് പുറകെ ജനങ്ങളുടെ ആശങ്കതീര്‍ക്കേണ്ടതും ഭരണകൂടത്തിന്റെ കടമയാണ്. എന്നാല്‍ ഇവിടെ ജനം തെരുവിലിറങ്ങി നടക്കാന്‍ തുടങ്ങിയതിന്റെ മൂന്നാം ദിനമാണ് സര്‍ക്കാര്‍ ഇടപെടുന്നത്. മഹാമാരിയുടെ കാലത്ത് ഇത് ഗുരുതരമായ കൃത്യവിലോപം തന്നെയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് അരുണ്‍ എസ് നായര്‍ പകര്‍ത്തിയ, ദില്ലിയിലെ വാടകവീടുകളില്‍ നിന്ന് തങ്ങളുടെ ഗ്രാമങ്ങളിലേക്ക് പോകാനായെത്തിയ ഇതരസംസ്ഥാനത്തൊഴിലാളികളുടെ ചിത്രങ്ങള്‍ കാണാം.
കൊവിഡ് 19 വൈറസ് ഭീതി ചൈനയില്‍ നിന്ന് യൂറോപിലേക്കും അമേരിക്കയിലേക്കും വ്യാപിച്ചപ്പോഴാണ് ഇന്ത്യന്‍ ഭരണകൂടവും രോഗവ്യാപനത്തെ കുറിച്ച് ആലോചിക്കുന്നത്. എന്നാല്‍, അവശ്യമായ സമയം ലഭ്യമായിരുന്നിട്ടും പെട്ടെന്നായിരുന്നു രാജ്യം ലോക്ക് ഡൗണിലേക്ക് പോയത്.
അതും യാതൊരുവിധ മുന്‍കരുതലുമില്ലാതെ... എല്ലാവരും വീട്ടിലിരിക്കണമെന്ന് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. പക്ഷേ എങ്ങനെ വീട്ടിലിരിക്കുമെന്നതിന് അദ്ദേഹം ഉത്തരം നല്‍കിയില്ല.
രോഗത്തെ കുറിച്ചും രോഗ വ്യാപനം തടയേണ്ടതിനെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് സംവദിച്ചു. പക്ഷേ, ദിവസവേതനക്കാരന് എങ്ങനെ, എട്ടും പത്തും പേരടങ്ങുന്ന തന്റെ കുടുംബത്തെയും കൊണ്ട് 21 ദിവസങ്ങള്‍ തള്ളിനീക്കുമെന്നതിന് അദ്ദേഹത്തിന് മറുപടിയുണ്ടായിരുന്നില്ല.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് മൂന്നാം നാള് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ഒരു രക്ഷസാക്ഷിയുണ്ടായി, 38 -കാരന് റണ്വീര് സിംഗ്. ദില്ലിയിൽ ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന മധ്യപ്രദേശ് സ്വദേശിയായ റൺവീർ സിംഗ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ദില്ലിയില്‍പ്പെട്ടുപോയി.
ഇതിനിടെയാണ് ദില്ലിയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് തന്നെ പോലെയുള്ള അതിഥി തൊളിലാളികള്‍ നടക്കുന്നത് റണ്വീര് അറിയുന്നത്. വര്‍ഷങ്ങളായി ദില്ലിയിലുണ്ടെങ്കിലും ദില്ലി, അയാള്‍ക്കെന്നും രണ്ടാം നഗരമായിരുന്നു.
കൈയില്‍ തീര്‍ന്നുകൊണ്ടിരിക്കുന്ന പണം, ജോലിയിലെ അസ്ഥിരത, താമസം, ഭക്ഷണം... അങ്ങനെ നിരവധി ജീവിതപ്രാരാബ്ദങ്ങളില്‍ നില്ക്കുമ്പോള് പ്രഖ്യാപിക്കപ്പെട്ട നീണ്ട ലോക്ക് ഡൗണ്‍, ഏതൊരു സാധാരണക്കാരനെയും പോലെ റണ്‍വീറിനെയും അസ്വസ്ഥനാക്കി.
ലോക്ക് ഡൗണ്‍ കാലത്ത് മഹാരാഷ്ട്രയിലെ ഗ്രാമത്തിലേക്ക് നടന്നുപോകുന്നവരുണ്ടെന്ന് മനസിലാക്കിയ റണ്‍വീറും ദില്ലില്‍ നിന്ന് ഇറങ്ങി. കാൽനടയായി സ്വദേശത്തേയ്ക്ക് മടങ്ങിപ്പോകാൻ തീരുമാനിച്ച ആയിരക്കണക്കിന് അതിഥി തൊഴിലാളികളില്‍ ഒരാളായി റണ്‍വീറും ദില്ലിയുടെ പ്രാന്തപ്രദേശത്തുള്ള തന്റെ വാടക മുറി വിട്ടിറങ്ങി.
ദില്ലിക്ക് 326 കിലോമീറ്റർ ദൂരെ മധ്യപ്രദേശിലെ മൊറീന ജില്ലയിലാണ് റൺവീർ സിംഗിന്റെ വീട്. കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ട്രെയിൻ, ബസ് ഉൾപ്പെടെയുള്ള എല്ലാ ഗതാഗതസംവിധാനങ്ങളും നിർത്തിവച്ചിരിക്കുമ്പോഴായിരുന്നു ഈ പാലായനം.
അതുകൊണ്ട് തന്നെ 326 കിലോമീറ്റര്‍ ദൂരവും റണ്വീര് സിംഗിന് താണ്ടേണ്ടതുണ്ടായിരുന്നു. ഉത്തർപ്രദേശിലെ ആഗ്രയിലെത്തിയപ്പോൾ അവിടത്തെ ഒരു പ്രാദേശിക കടക്കാരൻ റൺവീർ സിംഗിന് ചായയും ബിസ്കറ്റും നൽകി.
ദിവസങ്ങളുടെ നടത്തം അയാളെ വല്ലാതെ തളര്‍ത്തിയിരുന്നു. ആ കടക്കാരന് നല്കിയ ചായും ബിസ്ക്കറ്റും മുഴുവനും കഴിക്കാന്‍ റണ്‍വീറിന് കഴിഞ്ഞില്ല. അതിന് മുന്നേ നെഞ്ച് വേദന വന്ന റണ്വീര് അവിടെ വച്ച് തന്നെ മരിച്ചു.
മരിച്ച് വീഴുമ്പോള്‍ റണ്വീര് സിംഗ് തന്റെ ഗ്രാമത്തിൽ നിന്നും വെറും 80 കിലോമീറ്റർ ദൂരത്തായിരുന്നു. തന്റെ വാടക മുറിയില്‍ നിന്നും ഇതിനകം 246 കിലോമീറ്റര്‍ ദൂരം അയാള്‍ പിന്നിട്ടിരുന്നു.
ശനിയാഴ്ച വൈകുന്നേരം ആയിരക്കണക്കിന് തൊഴിലാളികളാണ് സ്വദേശത്തേയ്ക്ക് മടങ്ങിപ്പോകണമെന്ന ആവശ്യമുന്നയിച്ച് ദില്ലിയിലെ ബസ് ടെർമിനലിൽ തടിച്ചു കൂടിയിരുന്നു. അതേസമയം, മറ്റ് സംസ്ഥാനങ്ങളിൽ തൊഴിൽ ചെയ്ത് ജീവിക്കുന്നവർക്ക് സ്വദേശത്തേയ്ക്ക് മടങ്ങിപ്പോകാൻ ആയിരം ബസ്സുകളാണ് ഉത്തർപ്രദേശ് സർക്കാർ ഏർപ്പാടാക്കി. രാജ്യത്ത് ദൈനംദിന തൊഴിൽ ചെയ്ത് ജീവിക്കുന്ന സാധാരണക്കാർ ലോക്ക് ഡൗണിനെ തുടർന്ന് വൻ ആശങ്കയിലാണ്.
സംസ്ഥാനത്ത് നിന്ന് സ്വന്തം വീടുകളിലേക്ക് പോകുന്ന അതിഥി തൊഴിലാളികളോട്, താമസിക്കുന്നത് എവിടെയാണോ അവിടെത്തന്നെ തുടരാനും വീട്ടുവാടക സർക്കാർ തരാമെന്നും ദില്ലിയിലെ അതിഥി തൊഴിലാളികളോട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു.
ലോക്ക് ഡൗണിനെ തുടർന്ന് നിരവധി തൊഴിലാളികൾ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരികെ പോകാൻ ആരംഭിച്ചതോടെയാണ് അഭ്യർത്ഥനയുമായി മുഖ്യമന്ത്രി കെജ്രിവാള് രംഗത്തെത്തിയത്. കൊറോണ വൈറസ് ബാധ തടയാന്‍ എല്ലാവരും ഇപ്പോഴുള്ള സ്ഥലത്തുതന്നെ തുടരേണ്ടത് അത്യാവശ്യമാണ്.
വീട്ടുവാടക നല്കാന് കഴിവില്ലാത്തവരുടെ വാടക ദില്ലി സര്‍ക്കാര്‍ നല്‍കുമെന്നും കെജ്രിവാള് ഉറപ്പ് നല്‍കിയിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് നിരവധി തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും വരുമാനം ഇല്ലാതാകുകയും ചെയ്തത് തൊഴിലാളികളെ പരിഭ്രാന്തരാക്കി.
ഭക്ഷണവും താമസവും എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാതെ അവര്‍ അസ്വസ്ഥരായി. കിലോമീറ്റര്‍ അകലെയുള്ള തങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങിപ്പോകാന്‍ അവരെ പ്രയരിപ്പിച്ചത് ഇതാകാമെന്ന് കരുതുന്നു.
സംസ്ഥാനത്ത് ഭക്ഷണത്തിനോ വെള്ളത്തിനോ ബുദ്ധിമുട്ടുണ്ടാകില്ലെന്നും വീട്ടുടമകള്‍ വാടക ചോദിച്ച് തൊഴിലാളികളെ ബുദ്ധിമുട്ടിക്കരുതെന്നും കെജ്രിവാൾ നിർദ്ദേശം നൽകി. വാടക നൽകാൻ ബുദ്ധിമുട്ടുവർക്ക് സര്‍ക്കാര്‍ രണ്ട് മാസത്തെ വീട്ടുവാടക നല്‍കും.
അതുപോലെ തന്നെ എല്ലാവർക്കും ഭക്ഷണം ലഭിക്കുന്നുണ്ടെന്ന കാര്യം സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് മാധ്യമങ്ങളോട് പറഞ്ഞു. നിങ്ങള്‍ എവിടെയാണോ അവിടെത്തന്നെ തുടരണമെന്നാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചത്.
അദ്ദേഹത്തിന്റെ നിർദ്ദേശം പാലിക്കാതെ ഇരുന്നാൽ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ നാം തോറ്റുപോകുമെന്നും കെജ്രിവാൾ മുന്നറിയിപ്പ് നൽകി.
'തൊഴിലാളികൾക്ക് താമസിക്കാനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉറങ്ങാൻ സ്കൂളുകൾ സജ്ജീകരിച്ചിച്ചുണ്ട്. താമസയോഗ്യമായ സ്ഥലങ്ങൾ ഏർപ്പാട് ചെയ്തിട്ടുണ്ട്.' കെജ്രിവാൾ പറഞ്ഞു. കമ്യൂണിറ്റി കിച്ചൻ ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ആവശ്യക്കാർക്ക് വേണ്ടി ദില്ലി സർക്കാർ തയ്യാറാക്കിയിരിക്കുന്നത്.
നഗരത്തിലെ പല സ്ഥലങ്ങളിലായി പത്തോളം കമ്യൂണിറ്റി കിച്ചനുകളുണ്ട്. വൃത്തിയും പോഷകസമ്പന്നമായതുമായ ഭക്ഷണമാണ് ഇവിടെ വിളമ്പുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ നിലനില്‍ക്കെ ദില്ലിയിലെ കുടിയേറ്റ തൊഴിലാളികള്‍ നടത്തിയ കൂട്ട പലായനത്തില്‍ കേന്ദ്രം നടപടിയുമായി മുന്നോട്ട് പോവുകയാണ്.
ദില്ലി സര്‍ക്കാരിലെ രണ്ട് ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരെയാണ് കേന്ദ്രം ഈക്കാര്യത്തില്‍ സസ്പെൻഡ് ചെയ്തത്. കൊവിഡ് പ്രതിരോധ നടപടികളിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെന്ഷന്. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്കി.
അതേസമയം, കുടിയേറ്റ തൊഴിലാളികളുടെ പലായനം തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്കിയിരിക്കുയാണ് കേന്ദ്രം. തൊഴിലാളികൾക്ക് ഭക്ഷണവും ശമ്പളവും ഉറപ്പ് വരുത്തണമെന്ന് സംസ്ഥാനങ്ങൾക്ക് അയച്ച പുതിയ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കി.