എൻകെ പ്രേമചന്ദ്രൻ തന്നെ വ്യക്തിഹത്യ നടത്തി, കലാകാരനാണെന്ന് പോലും ഓർത്തില്ല: മുകേഷ്
കൊല്ലത്ത് ഇടതുപക്ഷം വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. വോട്ടിംഗ് ശതമാനം ഉയർന്നാൽ വിധി എൽഡിഎഫിന് അനുകൂലമാകുമെന്നും മുകേഷ് പറഞ്ഞു.
കൊല്ലം:കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമ ചന്ദ്രനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്. പ്രേമചന്ദ്രൻ തന്നെ വ്യക്തിഹത്യ നടത്തിയെന്ന് മുകേഷ് പറഞ്ഞു. താനൊരു കലാകാരനാണെന്ന് പോലും ഓർത്തില്ല. വോട്ട് അഭ്യർത്ഥിക്കുക മാത്രമാണ് താൻ ചെയ്തത്. തനിക്കെതിരെ നടത്തിയ ആരോപണങ്ങൾ തെളിയിക്കാൻ പ്രേമചന്ദ്രൻ തയ്യാറാകണമെന്നും മുകേഷ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
കൊല്ലത്ത് ഇടതുപക്ഷം വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. വോട്ടിംഗ് ശതമാനം ഉയർന്നാൽ വിധി എൽഡിഎഫിന് അനുകൂലമാകുമെന്നും മുകേഷ് പറഞ്ഞു. പ്രേമചന്ദ്രന് എതിരെ സിപിഎം ലഘുലേഖകൾ വിതരണം ചെയ്തിട്ടില്ല. പ്രേമചന്ദ്രന്‍റെ പരാതി കൊടുത്തിട്ടുണ്ടല്ലോ, അക്കാര്യം അന്വേഷിക്കട്ടെ. ലഘുലേഖകൾ വിതരണം ചെയ്ത സംഭവുമായി തനിക്ക് പങ്കില്ല. മത്സരം രാഷ്ട്രീയത്തിൽ മാത്രമാണ്. ഏറെ പ്രതിപക്ഷ ബഹുമാനം കൊടുക്കുന്നയാളാണ് താൻ. സത്യസന്ധമായ കാര്യങ്ങൾ മാത്രമേ പ്രചരണത്തിൽ ഉപയോഗിച്ചിട്ടുള്ളൂവെന്നും മുകേഷ് പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രനെ വ്യക്തിഹത്യ നടത്തുന്ന തരത്തിൽ ലഘുലേഖകൾ സിപിഎം വിതരണം ചെയ്തെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം ആരോപിച്ചിരുന്നു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനും സിറ്റി പൊലീസ് കമ്മിഷണർക്കും യുഡിഎഫ് നേതൃത്വം പരാതി നൽകിയിട്ടുണ്ട്. പ്രേമ ചന്ദ്രനെ സംഘപരിവാർ ബന്ധമുള്ളതാക്കി ചിത്രീകരിക്കുന്ന കാര്യങ്ങളാണ് ലഘുലേഖയിൽ ഉണ്ടായിരുന്നത്. പ്രമേചന്ദ്രന്‍റെ ജനസ്വീകാര്യത തകർക്കാൻ സിപിഎം നടത്തുന്ന ശ്രമങ്ങളാണിതെന്നായിരുന്നു യുഡിഎഫിന്‍റെ ആരോപണം.
Read More : ഒരേ നമ്പറിൽ രണ്ട് തിരിച്ചറിയൽ കാർഡ്! മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വോട്ടുചെയ്യാനായില്ല