ആനന്ദ് വിഹാറില്‍ ലോക്ക്ഡൗണിലും എങ്ങനെ വന്നു ഈ ജനസാഗരം - ചിത്രങ്ങള്‍
ദില്ലി: ഗ്രാമങ്ങളിലേക്ക് മടങ്ങാൻ ബസ് സർവ്വീസ് ഏർപ്പെടുത്തിയതോടെ രാത്രിയിലും ദില്ലിയിലെ അതിർത്തികളിൽ കാത്ത് നിന്ന് അതിഥി തൊഴിലാളികൾ. ലോക്ഡൗണിന് പിന്നാലെ തൊഴിലാളികൾ കാൽനടയായി പലായനം ചെയ്ത് തുടങ്ങിയതോടെയാണ് യുപി, ദില്ലി സർക്കാരുകൾ ശനിയാഴ്ചയോടെ ബസ് സർവീസ് തുടങ്ങിയത്. അതിഥി തൊഴിലാളികൾക്കായി ദേശീയപാതകൾക്ക് സമീപം ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ദില്ലിയിലെ ആനന്ദ് വിഹാറിലെ അന്തര്‍ സംസ്ഥാന ബസ് ടെര്‍മിനലില്‍ നിന്നുള്ള കാഴ്ചകള്‍. ചിത്രങ്ങള്‍ - ഗെറ്റി
ദില്ലി ഉത്തർപ്രദേശ് അതിർത്തിയോട് ചേർന്നുള്ള ആനന്ദ് വിഹാർ ബസ് ടെർമിനലിലേക്ക് വൈകുന്നേരത്തോടെ ആയിരക്കണക്കിന് തൊഴിലാളികളും കുടുംബങ്ങളും ഇരച്ചെത്തുകയായിരുന്നു.
ലോക്ഡൗണിൽ ദില്ലി നിശ്ചലമായതോടെ തൊഴിലാളികൾ രാവും പകലും നടന്ന് മുന്നൂറിലധികം കിലോമീറ്റർ ദൂരെയുള്ള ഗ്രാമങ്ങളിലേക്ക് പോയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവർക്കായി രാവിലെ ബസ് സർവ്വീസ് തുടങ്ങിയത്.
കാൺപൂർ, ബല്ലിയ, വാരാണസി, ഗൊരഖ്പൂർ ഉൾപ്പടെ യുപിയിലെ പതിനഞ്ച് നഗരങ്ങളിലേക്കാണ് ബസുകൾ സർവീസ് നടത്തുന്നത്. ബസ് സർവ്വീസ് എന്നു വരെയുണ്ടാകുമെന്ന് വ്യക്തമല്ല.
ഇതാണ് ബസ് കാത്ത് നിൽക്കുന്ന ആളുകളുടെ നീണ്ട നിര സൃഷ്ടിച്ചത്.
വ്യക്തികൾ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പ് വരുത്തി ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത് .
എന്നാല്‍ ലോക്ക്ഡൗണിന്റെ എല്ലാ നിര്‍ദേശങ്ങളും കാറ്റില്‍ പറത്തുന്നതാണ് ദില്ലി യുപി അതിര്‍ത്തിയിലെ കാഴ്ചകള്‍
ശനിയാഴ്ച രാത്രിയും വലിയ ജനക്കൂട്ടത്തെയാണ് ഇവിടെ കാണാന്‍ കഴിയുന്നത്, ഇതിന് പുറമേ ഞായറാഴ്ച രാവിലെയും ആയിരങ്ങളാണ് ആനന്ദ് വിഹാറില്‍ കാണപ്പെടുന്നത്.
അതിര്‍ത്തിയില്‍ വൈദ്യ പരിശോധനക്കുള്ള സൗകര്യം ഏര്‍പ്പെടുത്തണം. ഭക്ഷണം ഉൾപ്പടെയുള്ള ആവശ്യ സേവനങ്ങൾ ഉറപ്പാക്കാൻ ദുരന്ത നിവാരണ നിധിയിൽ നിന്ന് പണം ചിലവഴിക്കാമെന്നും കേന്ദ്രം അറിയിച്ചു.