കൊവിഡ് 19; ആശങ്കകള്‍ക്കിടയിലും അപ്പര്‍ കുട്ടനാട്ടില്‍ കൊയ്ത്ത്
കൊവിഡ് 19 വൈറസിന്‍റെ വ്യാപനത്തെ തുടര്‍ന്ന് കൊയ്ത്തുത്സവങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ അപ്പര്‍കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ കൊയ്ത്തിന് തുടക്കമായി. പരമ്പരാഗതമായി കൊയ്ത്തിന് മുമ്പ് നടത്തിയിരുന്ന ഒരു ചടങ്ങും ഇത്തവണ ഉണ്ടായില്ല. തിരുവല്ല നഗരത്തിന് പടിഞ്ഞാറ് പെരിങ്ങര പഞ്ചായത്തിലെ വേങ്ങല്‍ പാടത്താണ് കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് മുതല്‍ കൊയ്ത്ത് ആരംഭിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷെഫീക് മുഹമ്മദ് പകര്‍ത്തിയ അപ്പര്‍കുട്ടനാട്ടിലെ കെയ്ത്ത് ചിത്രങ്ങള്‍ കാണാം.
പെരിങ്ങര പഞ്ചായത്തിലെ വേങ്ങല്‍ പാടത്ത് തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച അഞ്ച് കൊയ്‌ത്ത് യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് വിളവെടുപ്പ്. വടവടി, പാണാകേരി, കൈപ്പുഴാക്ക എന്നീ പാടങ്ങളിലും കൊയ്ത്ത് ആരംഭിച്ചു.
തമിഴ്‍നാട്ടില്‍ നിന്ന് വരുന്ന കൊയ്ത്ത് സംഘത്തില്‍ ആറ് മുതല്‍ പന്ത്രണ്ടോളം പേരുണ്ടാകും. അവര്‍ കൊയ്ത്ത് യത്രങ്ങളോടൊപ്പം മൂന്ന് മാസങ്ങളായി ലോവര്‍ കുട്ടനാട്ട് ഭാഗങ്ങളിലെ പാടശേഖരങ്ങള്‍ കൊയ്യുകയായിരുന്നു. അവിടത്തെ കൊയ്ത്ത് കഴിഞ്ഞ ശേഷമാണ് അപ്പര്‍ കുട്ടനാട്ടിലേക്ക് സംഘമെത്തിയത്. ഇവിടുത്തെ കൊയ്ത്തിന് ശേഷം മാത്രമേ സംഘം തമിഴ്നാട്ടിലേക്ക് മടങ്ങൂ.
അവിടത്തെ കൊയ്ത്ത് കഴിഞ്ഞ ശേഷമാണ് അപ്പര്‍ കുട്ടനാട്ടിലേക്ക് സംഘമെത്തിയത്. ഇവിടുത്തെ കൊയ്ത്തിന് ശേഷം മാത്രമേ സംഘം തമിഴ്നാട്ടിലേക്ക് മടങ്ങൂ.
നേരത്തെ പാലക്കാട് നിന്നും കൊയ്ത്ത് വാഹനങ്ങള്‍ അപ്പര്‍ കുട്ടനാട്ടിലേക്ക് വന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ തൃശ്ശൂരും പാലക്കാടും അപ്പര്‍കുട്ടനാട്ടിലും ഏതാണ്ട് ഒരേ സമയത്താണ് കൊയ്ത്ത് നടക്കുന്നത്. അതുകൊണ്ട് മാസങ്ങള്‍ക്ക് മുന്നേ തമിഴ്കൊയ്ത്ത് യന്ത്രങ്ങള്‍ ലോവര്‍ കുട്ടനാട്ടിലേക്കെത്തും.
മണിക്കൂറിന് 1800-1900 വരെയാണ് ഇവരുടെ ദിവസക്കൂലി. എട്ട് മുതല്‍ പന്ത്രണ്ട് പേരുണ്ടാവും ഒരു തമിഴ് സംഘത്തില്‍. ചിലപ്പോള്‍ അതില്‍ കൂടുതല്‍. ഇവരുടെ ഭക്ഷണവും താമസവും ഒന്നിച്ചാണ്.
200 മുതല്‍ 225 രൂപവരെയാണ് ചുമട്ടുകാരുടെ കൂലി. പാടത്ത് നെല്ല് കൊയ്തിട്ടിരിക്കുന്നിടത്ത് നിന്ന് ചുമന്ന് ലോറിയുടെ അടുത്ത് എത്തിക്കുന്നതിനാണ് ചുമട്ട്കൂലി. ദൂരക്കൂടുതലിനനുസരിച്ച് കൂലിയിലും വ്യത്യാസം വരുന്നു.
കൃഷിയിറക്കുന്നതിന് മുന്നേ ഒന്നാം വട്ട പ്രാഥമിക ചര്‍ച്ച നടത്തും. പിന്നെ കതിരാകുമ്പോഴേക്കും വിുളവെടുപ്പിനെ കുറിച്ച് അടുത്ത വട്ട ചര്‍ച്ച നടത്തും ഈ ചര്‍ച്ചയിലായിരിക്കും തൊഴിലാളികളുടെ കൂലിയും മറ്റും നിശ്ചയിക്കുക. എന്നാല്‍ ഇത്തവണ കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ അത്തരമൊരു ചര്‍ച്ച സാധ്യമായില്ല.
ചര്‍ച്ച നടക്കാത്തത് കൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷത്തെ കൂലിയാണ് ഇത്തവണയും കൊടുക്കുന്നത്. നിലവില്‍ ഒരു കിന്‍റല്‍ നെല്ല് എടുക്കുന്നതിന് കര്‍ഷകന് ചെലവ് 200-225 രൂപയാണ്. ഒരു കിന്‍റല്‍ പഞ്ചസാര ചുമക്കുന്നതിന് 10-12 രൂപയാണ് കൂലി. എന്നാല്‍, ഒരു കിന്‍റല്‍ നെല്ല് ചുമക്കുന്നതിന് 200 -225 രൂപയാണ് ഇപ്പോഴത്തെ ചെലവ്.
2003 ല്‍ കൈകാര്യ ചെലവ് ഇനത്തില്‍ കര്‍ഷകര്‍ക്ക് സപ്ലൈക്കോ നല്‍കിയത് 12 രൂപയാണ്. അന്ന് ചുമട്ട് കൂലിയും 12 രൂപയാണ്. 2020 -ലും സപ്ലൈക്കോ കൈകാര്യ ചെലവ് ഇനത്തില്‍ തരുന്നത് 12 രൂപയാണ്. എന്നാല്‍ ചുമട്ട് കൂലി 200-225 രൂപയിലേക്ക് ഉയര്‍ന്നു. 17 വര്‍ഷമായിട്ടും കൈകാര്യ ചെവല് 12 രൂപയില്‍ തന്നെ നില്‍ക്കുന്നു.
രണ്ട് മഴയ്ക്കുള്ളില്‍ നെല്ല് കൊയ്തില്ലെങ്കില്‍ പിന്നെ അത് ഉപയോഗ്യശൂന്യമായിത്തീരും. ഇപ്പോഴത്തെ വേനല്‍മഴ പ്രവചനാതീതമായതിനാല്‍ പകമായ ഉടനെ നെല്ല് കൊയ്തില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും കര്‍ഷകര്‍ക്ക് തിരിച്ചടി ലഭിക്കാമെന്ന അവസ്ഥയാണ്.
അത് കൊണ്ട് തന്നെ മഴയ്ക്ക് മുന്നേ നെല്ല് കൊയ്ത് സംഭരണകേന്ദ്രത്തിലേക്ക് മാറ്റണം. ഒരു കിന്‍റലിന് 2630 രൂപയ്ക്കാണ് സപ്ലൈക്കോ നെല്ല് സംഭരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒരു കിന്‍റല്‍ നെല്ലിന് 2530 രൂപയായിരുന്നു സംഭരണത്തിന് സപ്ലൈക്കോ കര്‍ഷകര്‍ക്ക് നല്‍കിയിരുന്നത്. ഇന്ന് കിന്‍റലിന് 2695 രൂപ സപ്ലൈക്കോ കര്‍ഷകര്‍ക്ക് നല്‍കുന്നു.
സിവില്‍ സപ്ലൈസ് നെല്ല് കുത്ത് മില്ലികളിലെ കൂലിക്കാര്യം ചൂണ്ടിക്കാട്ടിയാണ് കര്‍ഷകരുടെ കൈകാര്യ ചെലവ് 17 വര്‍ഷമായിട്ടും കൂട്ടാതിരിക്കുന്നത്. നഷ്ടം സഹിച്ചാണ് ഒരോ കര്‍ഷകനും ഇന്ന് നെല്ല് കൃഷിയിറക്കുന്നതെന്നും ജില്ലാ പഞ്ചായത്തംഗവും അപ്പര്‍കുട്ടനാട് നെല്‍കര്‍ഷക സംഘം പ്രസിഡന്‍റുമായ സാം ഈപ്പന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
തമിഴ് സംഘത്തിന്‍റെ ഭക്ഷണവും താമസവും പ്രത്യേകമാണ്. അത് പോലെ തന്നെ തദ്ദേശീയരായ ചുമട്ടുകാരുടെ ഭക്ഷണം മിക്കവരും വീടുകളില്‍ നിന്ന് കൊണ്ടുവരും. അതുകൊണ്ട് തന്നെ കൊവിഡ് പടരാനുള്ള സാധ്യത വളരെ കുറവാണ്.
കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഉണ്ടാകാനിടയുള്ള ഭക്ഷ്യധാന്യ ക്ഷാമം നേരിടുന്നതിനായി കൊയ്തെടുക്കുന്ന നെല്ല് കാലതാമസം കൂടാതെ സംഭരണ ശാലകളിൽ എത്തിച്ച് അരിയാക്കി വിപണിയിൽ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന സർക്കാർ പ്രഖ്യാപനം കർഷകർക്ക് ആശ്വാസം പകരുന്നതാണെന്നും സാം ഈപ്പന്‍ പറഞ്ഞു.
എന്നാൽ, കൊറോണ ജാഗ്രതയുടെ ഭാഗമായി പാടശേഖരങ്ങളിൽ നിന്നും നെല്ല് നീക്കുന്നതിലടക്കം അനുഭവപെടുന്നപ്പെടുന്ന തൊഴിലാളി ക്ഷാമം നെല്ല് സംഭരണത്തിന് ഭീഷണിയാകുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.