'അത്ഭുതമാത'യ്ക്ക് കര പിടിക്കണം; ബോട്ടുയര്‍ത്താന്‍ ബലൂണ്‍ സാങ്കേതികവിദ്യ പരീക്ഷിക്കും
മഹ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ' എത്രയും പെട്ടെന്ന് ഹാര്‍ബറില്‍ ബോട്ട് പിടിക്കണം' എന്ന സന്ദേശമാണ് ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചത്. തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികളടക്കം അറുപത് പേരുള്‍പ്പെടുന്ന അഞ്ച് ബോട്ടുകള്‍ ഇതേ തുടര്‍ന്ന് ലക്ഷദ്വീപിലെ കൽപ്പേനിയില്‍ നങ്കൂരമിട്ടു. എന്നാല്‍ മഹ ചുഴലിക്കാറ്റില്‍ ഇതിലെരു ബോട്ട് കരയില്‍ ഉറച്ച് പോയി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബോട്ട് കടലിലിറക്കാന്‍ കഴിഞ്ഞിട്ടില്ല. ലക്ഷദ്വീപ് ഫിഷറീസ് ഡിപ്പാർട്ട്മെന്‍റിന്‍റെയും ദ്വീപുകാരുടെ സഹായത്തോടെയും സഹായത്തോടെ ബോട്ട് കടലിലിറക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ആന്ത്രാത്ത് ദ്വീപ് ഫിഷറീസ് ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥനായ ജാഫര്‍ ഹിഷാം പകര്‍ത്തിയ ആ കാഴ്ചകള്‍ കാണാം.
മഹ ചുഴലിക്കാറ്റ് ഉയര്‍ത്തിവിട്ട തിരയില്‍പ്പെട്ടാണ് അത്ഭുതമാത എന്ന പേരിലുള്ള തമിഴ്നാട് രജിസ്ട്രേഷന്‍ TN-15MM-3605 -ാം നമ്പർ ബോട്ട് കൽപ്പേനിയിൽ കരയിലേക്ക് ഇടിച്ചുകയറിയത്.
ഇതേ തുടര്‍ന്ന് അഞ്ച് ബോട്ടുകളില്‍ നാലെണ്ണത്തിന് മാത്രമാണ് ഇന്നലെ ഉച്ചയോടെ കൊച്ചിക്ക് തിരിക്കാന്‍ കഴിഞ്ഞത്.
ലക്ഷദ്വീപിലെ കൽപ്പേനിയിൽ കരയിലേക്ക് ഇടിച്ചുകയറിയ നിലയിലുള്ള മത്സ്യബന്ധനബോട്ട് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ദ്വീപ് അഡ്മിനിസ്ട്രേഷന്‍റെ മുഴുവൻ സഹായവും മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാണ്.
സമീപത്തെ ഫിഷറീസ് ഓഫീസ് കെട്ടിടത്തിലാണ് മത്സ്യത്തൊഴിലാളികളുടെ താമസം ശരിയാക്കിയിരിക്കുന്നത്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി (NIOT) യുടെ ബലൂൺ സാങ്കേതികവിദ്യയുപയോഗിച്ച് മണ്ണിൽ പുതഞ്ഞുപോയ മത്സ്യബന്ധനബോട്ട് ഉയർത്തിയെടുക്കാനുള്ള ശ്രമങ്ങളാണ് അവസാനശ്രമമായി നോക്കുന്നത്.
ബോട്ടിന് കാര്യമായ കേടുപാടുകളില്ലെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ബോട്ട് പൂർണമായും തിരിച്ചെടുക്കാൻ കഴിയുമെന്നുമാണ് കരുതുന്നത്.
ദ്വീപിലെ ഫിഷറീസ് ഡിപ്പാർട്ട്മെന്‍റാണ് ബോട്ട് കടലിലിറക്കാനായി ജെസിബി ഏർപ്പാട് ചെയ്തത്. ദ്വീപിലെ ജനങ്ങളുടെ നിസ്വാര്‍ത്ഥമായ സഹകരണവും മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ട്..
ദ്വീപ് ഫിഷറീസ് ഡിപ്പാർട്മെന്‍റ് ഓഫീഷ്യൽസും ഇന്ന് കൽപ്പേനിയിലെത്തി പൂവാറ് നിന്നും പൊഴിയൂരു നിന്നുമൊക്കെയുള്ള മത്സ്യത്തൊഴിലാളികളെ നേരിട്ട് കണ്ട് സംസാരിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കിക്കൊടുക്കാൻ ദ്വീപുകാരും ഒരുമനസായി ഒപ്പമുണ്ട്.
ശെല്‍വരാജ്, അലക്സാണ്ടര്‍, ശബരിയാര്‍, മാരിയപ്പന്‍, ഗോവിന്ദന്‍, കണ്ണദാസന്‍, മേരി വിന്‍സെന്‍റ്, മോശായി, വാസു, കുമരരാജ എന്നിവരാണ് അത്ഭുതമാത ബോട്ടിലുണ്ടായിരുന്നത്.
ബോട്ട് കടലിലേക്കിറക്കാൻ പറ്റിയില്ലെങ്കിൽ മത്സ്യത്തൊഴിലാളികളെ കപ്പലിൽ കയറ്റി കൊച്ചിയിലേക്കയക്കാനുള്ള സംവിധാനമുണ്ടാക്കാമെന്ന് ലക്ഷദ്വീപ് ഫിഷറീസ് ഡിപ്പാർട്ട്മെന്‍റ് ഉറപ്പ് നല്‍കിയതായും ബോട്ടിലുള്ള മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
തെക്കൻ തിരുവനന്തപുരത്തെ കൊല്ലങ്കോട്, പൊഴിയൂർ, പൂവാർ, മര്യനാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും തമിഴ്നാട്ടിലെ തൂത്തുക്കുടി, നാഗപട്ടിണം, വേളാങ്കണ്ണി, രാമനാഥപുരം എന്നിവിടങ്ങളില്‍ നിന്നുമുള്ള മത്സ്യത്തൊഴിലാളികളാണ് കഴിഞ്ഞ പത്ത് ദിവസമായി ലക്ഷദ്വീപില്‍ കുടുങ്ങിക്കിടക്കുന്നത്.