രക്തം കൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി കർഷകർ; കാര്‍ഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യം
കർഷകരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിലൂടെ നിങ്ങൾ പാപം ചെയ്യുകയാണ്. പ്രധാനമന്ത്രി താങ്കൾ ഗുരുദ്വാരയിൽ പോയി തലകുനിച്ച് പ്രാർത്ഥിച്ചില്ലോ, എന്നിട്ടും എന്തുകൊണ്ടാണ് അത് തിരിച്ചറിയാത്തതെന്ന് കര്‍ഷകര്‍ ചോദിക്കുന്നു.
ദില്ലി: കാര്‍ഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രക്തം കൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി കര്‍ഷകര്‍. സിംഗു അതിര്‍ത്തിയിൽ സമര നടത്തുന്ന കര്‍ഷകരാണ് അവരുടെ രക്തത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി അയച്ചത്. കർഷകരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിലൂടെ നിങ്ങൾ പാപം ചെയ്യുകയാണെന്ന് കര്‍ഷകര്‍ കത്തിൽ പറയുന്നു.
കർഷക സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നതോടെ കർഷക സംഘടനകളെ വീണ്ടും ചർച്ചക്ക് വിളിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ചർച്ചക്കുള്ള തിയതി നിശ്ചയിച്ച് അറിയിക്കാൻ കർഷക സംഘടനകളോട് സർക്കാർ ആവശ്യപ്പെട്ടു. കേന്ദ്ര കൃഷി മന്ത്രാലയം 40 കർഷക സംഘടനകൾക്ക് നോട്ടീസ് അയച്ചു. എന്നാൽ നിയമം പിൻവലിക്കില്ലാതെ സമരം നിർത്തില്ലെന്നും കേന്ദ്രം വിളിച്ച ചർച്ചയിൽ പങ്കെടുക്കാമെന്നുമുള്ള നിലപാടിലാണ് കർഷക സംഘടനകൾ.
രക്തത്തിൽ പ്രധാനമന്ത്രിക്കെഴുതിയ കത്ത് ഇങ്ങനെ;
പ്രിയപ്പെട്ട പ്രധാനമന്ത്രി,
ഇത് ഞങ്ങളുടെ രക്തമാണ്. നിങ്ങൾ അദാനിയുടെയും അംബാനിയുടെയും വക്താവായി മാറുകയാണ്. അവർക്ക് വേണ്ടിയാണ് ഈ നിയമങ്ങൾ ഉണ്ടാക്കുന്നത്. ഹിന്ദു വിശ്വാസ പ്രകാരം പശു മാംസം കഴിക്കുന്നത് എത്രത്തോളം പാപമാണോ, പന്നിയിറച്ചി കഴിക്കുന്നത് മുസ്ലീങ്ങൾക്ക് എത്രത്തോളം പാപമാണോ അതുപോലെ പാപമാണ് മറ്റുള്ളവരുടെ അവകാശങ്ങൾ കവരുന്നത് എന്ന് ഗുരു നാനാക് പറഞ്ഞിട്ടിണ്ട്. കർഷകരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിലൂടെ നിങ്ങൾ പാപം ചെയ്യുകയാണ്. പ്രധാനമന്ത്രി താങ്കൾ ഗുരുദ്വാരയിൽ പോയി തലകുനിച്ച് പ്രാർത്ഥിച്ചില്ലോ, എന്നിട്ടും എന്തുകൊണ്ടാണ് അത് തിരിച്ചറിയാത്തത്.